സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ?
പാലാ എന്ന ദേശത്തെപ്പറ്റിയോര്‍ക്കുമ്പോള്‍, നാസാരന്ധ്രങ്ങളില്‍ നനഞ്ഞ മണ്ണിന്റെ ഗന്ധം തികട്ടും. ഈറനായ റബ്ബര്‍ തോട്ടങ്ങളില്‍ മഴത്തുള്ളികള്‍ക്കൊപ്പം ചിരട്ടയിലേക്ക് ഇറ്റുവീഴാന്‍ വെമ്പുന്ന റബ്ബര്‍പാലിന്റെ ധവളിമ കാഴ്ചയുടെ വരമ്പുകളെ കീഴടക്കും. കരകവിഞ്ഞ മീനച്ചിലാര്‍ തീര്‍ത്ത പ്രളയം പ്രജ്ഞയില്‍ ഭീതിയുടെ നിഴല്‍ പരത്തും.പുഴയിറമ്പിലേക്ക് ചാഞ്ഞു കുലച്ചു നില്‍ക്കുന്ന കാപ്പിപ്പൂക്കള്‍ മനസ്സിനെ ഉന്മാദികളുടെ ആരാമത്തിലേക്ക് കൈ പിടിക്കും. എല്ലാത്തിനുമുപരിയായി, ചുരുങ്ങിയ കാലയളവില്‍ ജീവിതത്തിന്റെ ഒരു അസന്നിഗ്ദഘട്ടത്തില്‍ കൂടെ നിന്ന്, ഇപ്പോള്‍ എവിടെയെന്നു പോലുമറിയാത്ത ഒരു സൗഹൃദത്തിന്റെ ഓര്‍മ്മ ഏകാന്തതയിലേക്ക് വീണ്ടും വീണ്ടും മരണപ്പെടും.
ജീവിതത്തിലെ പേരില്ലാത്ത ഋതുവായിരുന്നു പാലാ സഹകരണ കോളേജില്‍ എച്ച് ഡി സി ക്ക് പഠിച്ച ആ പത്തു മാസങ്ങള്‍. ചെത്തിമറ്റത്ത് ഒരു വീട്ടില്‍ പേയിങ്എ ഗസ്റ്റായി താമസിക്കുകയായിരുന്നു, ഞങ്ങള്‍ ആറ് പെണ്‍കുട്ടികള്‍. ഡിഗ്രിക്ക് ശേഷം ഈ കോഴ്‌സ് കൂടി പൂര്‍ത്തിയാക്കിയാല്‍ അടുത്തുള്ള സഹകരണ ബാങ്കില്‍ ജോലി വാങ്ങിത്തരാം എന്ന അമ്മാവന്റെ വാഗ്ദാനമാണ് എന്നെ ആ എടുക്കാച്ചുമട് തലയില്‍ വയ്ക്കാന്‍ പ്രേരിപ്പിച്ചത്. സയന്‍സ് ബിരുദധാരിയായ എന്നെ സംബന്ധിച്ചിടത്തോളം ബാങ്കിങും അക്കൗണ്ടിങ്ങുമൊക്കെ ബാലികേറാമലയായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
എങ്കിലും കൊമേഴ്‌സുകാരായ മറ്റ് അഞ്ചു പേരുടെ സഹായത്താല്‍ പരമാവധി സമര്‍പ്പണബോധത്തോടെ തന്നെ ഞാന്‍ പഠനത്തെ സമീപിച്ചു. ചെടികളുടേയും പൂക്കളുടേയും സൗന്ദര്യശാസ്ത്രം പഠിച്ചിട്ട് വന്ന ഒരുവളെ സംബന്ധിച്ച് പൂക്കളും പച്ചപ്പും നുകരുന്നതിന് പകരം ബാലന്‍സ് ഷീറ്റിലെ വരവു ചിലവുകള്‍ ടാലിയാക്കുകയെന്നത് ഭാരിച്ച ഉത്തരവാദിത്വമായിരുന്നു. പരീക്ഷാക്കാലങ്ങളില്‍ ഉറക്കം വരാതിരിക്കാന്‍ കാല്‍പ്പാദങ്ങള്‍ ബക്കറ്റിലെ തണുത്ത വെള്ളത്തില്‍ ഇറക്കി വെച്ചായിരുന്നു പഠിത്തം. എന്നിട്ടും ഒരിക്കല്‍ പോലും എന്റെ ബാലന്‍സ് ഷീറ്റ് മാത്രം ടാലി ആയില്ല. ആ പങ്കപ്പാടിനിടയില്‍ എന്നെ സഹതാപത്തിന്റെ കണ്ണട വച്ച് വീക്ഷിക്കുന്ന ഒരാളുണ്ടായിരുന്നു.തൊട്ടടുത്ത വീട്ടില്‍ താമസിച്ചിരുന്ന ഒരു സിബി തോമസ്, എം കോം, ബി എഡ്. അവിടെ ഏതോ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വാധ്യാരു പണിയായിരുന്നു അദ്ദേഹത്തിന്. അധികമൊന്നും പൊക്കമില്ലാത്ത, കഷണ്ടി കയറാന്‍ തുടങ്ങിയ ആ ഫഹദ് ഫാസില്‍ രൂപം ഇലവീഴാപൂഞ്ചിറ സ്വദേശിയായിരുന്നു.
എന്നിട്ടും ഒരിക്കല്‍ പോലും എന്റെ ബാലന്‍സ് ഷീറ്റ് മാത്രം ടാലി ആയില്ല.
കിഴക്കന്‍ മലയില്‍ ഉരുള്‍ പൊട്ടി പാലാ പട്ടണം മുഴുവന്‍ വെള്ളത്തിലായ ആ വര്‍ഷം, ഞങ്ങള്‍ താമസിച്ച ആ വീടും ഭാഗികമായി മുങ്ങിപ്പോയി. അന്ന് അഭയാര്‍ത്ഥികളെപ്പോലെ ഒരു സ്‌കൂള്‍ വരാന്തയില്‍ താമസിക്കുമ്പോഴാണ് സിബിയുമായി ആദ്യമായി പരിചയപ്പെടുന്നതും സംസാരിക്കുന്നതും. നാടിനേയും വീടിനേയുമൊക്കെപ്പറ്റി പറയുന്നതിനിടയില്‍, പഠനത്തിലെ എന്റെ ബുദ്ധിമുട്ടുകള്‍ അയല്‍വീട്ടിലെ ഉഷേച്ചി വഴി അറിയാമെന്നും, വിഷമിക്കേണ്ട ഇനി മുതല്‍ തന്റെ ബാലന്‍സ് ഷീറ്റും ടാലി ആകും ഞാനുണ്ട് കൂടെ എന്ന ഉറപ്പും നല്‍കുകയുണ്ടായി. പിന്നീട് കൂടെക്കൂടെ വീട്ടു വരാന്തയില്‍ വന്ന് എനിക്ക് അക്കൗണ്ടന്‍സിയുടെ ബാലപാഠങ്ങള്‍ മുതല്‍ പറഞ്ഞു തരാന്‍ തുടങ്ങി.
അതൊരു കച്ചിത്തുരുമ്പായിരുന്നു. വരവുചിലവുകളുടെ പട്ടികകള്‍ യഥാക്രമം അടുക്കി വച്ച് ഓരോ തവണ ബാലന്‍സ് ഷീറ്റ് ടാലിയാകാന്‍ തുടങ്ങുമ്പോഴും എന്റെ കണ്ണില്‍ ആത്മവിശ്വാസം തിരയിളകി. ചേതമില്ലാത്ത ഒരു ഉപകാരം മാത്രമായിരുന്നു സിബിക്ക് അത്. ഇടയ്ക്ക് പ്രകൃതിയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചുമൊക്കെ അദ്ദേഹം വാചാലനായി. പഠനം എളുപ്പമായതോടെ പാലാ എന്ന നാട് തന്നെ എനിക്കൊരാവേശമായി എന്നു വേണം പറയാന്‍.യുവറാണി തിയേറ്ററില്‍ എല്ലാവരുമൊരുമിച്ച് പാഥേയം, കാബൂളിവാല എന്നീ ചിത്രങ്ങള്‍ ആസ്വദിച്ചു, വേനലില്‍ വറ്റിവരളുന്ന മീനച്ചിലാറിലെ പൂഴിമണ്ണില്‍ അരങ്ങേറാറുള്ള കാല്‍പ്പന്തുകളിയും, മഴക്കാലത്തെ നീന്തല്‍ പഠനവുമൊക്കെ കൗതുകമായിരുന്നു. പ്രകൃതി മനോഹരമായി അണിയിച്ചൊരുക്കിയ ഇലവീഴാപ്പൂഞ്ചിറയിലേക്ക് ഒരിക്കല്‍ സിബി ഞങ്ങളെ ക്ഷണിച്ചു. ആയിടയ്ക്ക് തന്നെയായിരുന്നു സിബി സാറിന്റെ കല്യാണവും. എല്ലാവരും ഒരുമിച്ച് ചെല്ലാമെന്ന് വാക്ക് കൊടുത്തിരുന്നെങ്കിലും കോളേജില്‍ ഇന്‍സ്‌പെക്ഷന്‍ സമയമായതിനാല്‍ പോകാനുമൊത്തില്ല.
അന്യന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കണമെന്ന വചനം സിബിയുടെ കാര്യത്തില്‍ ഞങ്ങള്‍ അക്ഷരം പ്രതി അനുസരിച്ചു. മനസ്സില്‍ കവിത മീട്ടുന്ന പ്രായമായതിനാലാവണം,സാരംഗിയുടെ രാഗനിര്‍ത്സരി പോലെയോ, താന്‍സന്റെ സംഗീതം പോലെയോ ഒക്കെയായിരുന്നു സിബിയുടെ ഓരോ വാക്കും ഞങ്ങള്‍ക്ക്.പലപ്പോഴും കൗതുകത്തോടെ നോക്കിയിരുന്നിട്ടുണ്ട് സ്ഫുടതയുള്ള ആ സംസാരശൈലിയുടെ വശ്യമോഹനചാരുത. അങ്ങനെ പഠനവഴികളിലെ ഭഗീരഥപ്രയത്‌നങ്ങള്‍ക്കൊടുവില്‍ ഫൈനല്‍ പരീക്ഷയും വന്നെത്തി. സാമാന്യം തരക്കേടില്ലാതെ പരീക്ഷയെഴുതിയതിന്റെ ആത്മവിശ്വാസത്തിലാണ് ഞാന്‍ പാലായോട് വിട പറഞ്ഞത്. \
രണ്ടു പതിറ്റാണ്ടുകള്‍ക്കിപ്പുറവും അദ്ദേഹം എവിടെയെന്നോ എങ്ങനെ ജീവിക്കുന്നുവെന്നോ എനിക്കറിയില്ല
പിരിഞ്ഞു പോകാന്‍ എല്ലാവര്‍ക്കും വിഷമമായിരുന്നു. കാരണം താമസിച്ചിരുന്ന വീട്ടുകാരോടും അയല്‍ക്കാരോടുമൊക്കെ സ്‌നേഹബന്ധിതമായ ഒരു ചങ്ങാത്തം രൂപം കൊണ്ടിരുന്നു. അന്നൊക്കെ ഓട്ടോഗ്രാഫിന്റെ കാലമായിരുന്നു. ജീവിതം മുഴുവന്‍ ഓര്‍മ്മിക്കാനായി സുഹൃത്തുക്കള്‍ മനസ്സില്‍ കോറിയിട്ട് തരുന്ന വാക്കുകളായിരുന്നു അതിന്റെ ഓരോ താളും നിറയെ. വികാരാധീനമായി എഴുതിക്കൂട്ടാറുള്ള അത്തരം വരികള്‍ പലപ്പോഴും പലതും പറയാതെ ബാക്കി വയ്ക്കാറുണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്. എത്ര തന്നെ പിണക്കത്തിലാണെങ്കിലും, പിരിയാന്‍ നേരം ഓട്ടോഗ്രാഫിലെ വരികളിലൂടെ ഒന്നിച്ച പലരേയും എനിക്കറിയാം. ഇലകള്‍ കൊഴിയും തളിര്‍ക്കും, പക്ഷേ നമുക്കിനിയൊരു തളിര്‍ക്കലുണ്ടാവില്ലല്ലോയെന്ന് വേവലാതിപ്പെടുന്നവര്‍,മറവി മരണമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നവര്‍, ഓട്ടോഗ്രാഫിലെഴുതാന്‍ മൂല്യമുള്ള വാക്കുകള്‍ തേടിയലയുന്നവര്‍...ഉള്ളിന്റെയുള്ളില്‍ കടുകുമണിയോളം ഇഷ്ടമുണ്ടെങ്കില്‍ ആ താളുകളില്‍ അത് സമുദ്രജലം കണക്കെ വീണൊഴുകുക തന്നെ ചെയ്യും. അതിനാല്‍ തന്നെ വേര്‍പിരിയുന്ന ആ ദിവസത്തെ എല്ലാവരും വെറുത്തിരുന്നു.
ചെറിയ പ്രശ്‌നങ്ങള്‍ക്ക് പോലും സെന്റിയടിക്കാറുള്ള എന്റെ സ്വഭാവം മനസ്സിലാക്കി തന്നെ, ഓട്ടോഗ്രാഫിന്റെ അവസാന പേജില്‍ സിബി സാര്‍ എഴുതിയ വരികള്‍ ഇങ്ങനെ:
'പുട്ടുകുറ്റി ഈസ് അ വണ്ടര്‍ഫുള്‍ മെഷീന്‍
പൊടിയിട്ടാല്‍ വടി പോലെ..'
അത് വായിച്ച് ചിരിക്കണോ കരയണോ എന്നു ഞാന്‍ സന്ദേഹിച്ചു. ഒടുവില്‍ ചുണ്ടില്‍ വിരിഞ്ഞ ചെറു മന്ദസ്മിതം വലിയൊരു പൊട്ടിച്ചിരിയായി ബഹിര്‍ഗമിച്ചു.അതുകൊണ്ട് തന്നെ യാത്രപറച്ചില്‍ അനായാസമായിരുന്നു.
റിസള്‍ട്ട് വന്നപ്പോള്‍ ഞാന്‍ സെക്കന്റ് ക്ലാസ്സോടെ പാസ്സായി.എന്റെ കഠിനാധ്വാനം ഒഴിച്ചു നിര്‍ത്തിയാല്‍ ആ വിജയത്തിന്റെ പൂര്‍ണ ക്രെഡിറ്റും സിബി സാറിന് അവകാശപ്പെട്ടതായിരുന്നു.വിവാഹം കഴിഞ്ഞ് ഫാര്‍മസി പഠനമൊക്കെയായി ജീവിത മറ്റൊരു കൈവഴിയിലേക്ക് തിരിഞ്ഞപ്പോള്‍,എന്റെ ജീവിതത്തില്‍, കഷ്ടപ്പെട്ട് നേടിയ എച്ച് ഡി സി എന്ന യോഗ്യത വെറും നിരര്‍ത്ഥകമായിരുന്നു എന്ന് കാലം തെളിയിച്ചു.
പക്ഷേ നര്‍മ്മം നിറഞ്ഞ ആ വരികളോര്‍ക്കുമ്പോള്‍ എന്നെ പ്രതിസന്ധി ഘട്ടത്തില്‍ കൈ പിടിച്ച ആ ആള്‍രൂപം ഓര്‍മ്മയിലേക്ക് ഓടിക്കിതച്ചെത്തും.കേവല നര്‍മ്മത്തിനപ്പുറം അതിലൊളിഞ്ഞിരിക്കുന്ന തത്വശാസ്ത്രം ഭൂതത്തേയും ഭാവിയേയും,വാക്കിനേയും വിചാരത്തേയുമൊക്കെ വേര്‍തിരിച്ച് കാണിക്കും.
രണ്ടു പതിറ്റാണ്ടുകള്‍ക്കിപ്പുറവും അദ്ദേഹം എവിടെയെന്നോ എങ്ങനെ ജീവിക്കുന്നുവെന്നോ എനിക്കറിയില്ല. പാലാ വിട്ട ശേഷം അദ്ദേഹത്തെ ഞാന്‍ കണ്ടിട്ടേയില്ല.ഒരു പക്ഷേ എന്നെ അദ്ദേഹം എന്നെന്നേക്കുമായി മറന്നിട്ടുണ്ടാവണം. എത്രയെത്ര ഇഴയടുപ്പങ്ങളെയാണ് കാലം ഇത്തരത്തില്‍ വേര്‍പെടുത്തി അദൃശ്യമായ കാറ്റുകളെപ്പോലെ വിദൂരതയിലേക്ക് കൊണ്ടുപോകുന്നത്. മറവിയുടെ മഞ്ഞു കൊണ്ട് മൂടുന്നത്.
(സിബി സാറിനെ നിങ്ങള്‍ക്കറിയാമോ? അറിയുമെങ്കില്‍, ആ വിവരങ്ങള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക)
നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍
എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!
ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!
നിഷ മഞ്‌ജേഷ്: ബാലമുരുകാ, നീയിത് വായിക്കുമോ?
ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'
അന്‍വര്‍ മൂക്കുതല: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!
ലിജി സെബി: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!
സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!
നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!
അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!
റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍
ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!
നിജു ആന്‍ ഫിലിപ്പ്: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!
ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത ആ ഇരുപത് രൂപാ നോട്ട്!
സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!
സോഫിയ ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!
ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!
അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...
ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!
ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?
അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?
Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!
ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?
കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി നിലച്ചിട്ടുണ്ടാവുമോ....?
മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍, ഒറ്റയ്‌ക്കൊരു രാത്രി!
ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു നിനക്ക് പറയാനുണ്ടായിരുന്നത്?
സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍ അംജുദ ചേച്ചിയുണ്ടാവും!
അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!
റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...
ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!