അബുജ: യേശുവിന്‍റെ അത്ഭുതപ്രവര്‍ത്തി അനുകരിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ക്ക് ദാരുണമായ അന്ത്യം.അന്താരാഷ്ട്രതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയാണ് ഈ വാര്‍ത്ത. നൈജീരിയയിലെ ലാസ്റ്റ് ഡേയ്‌സ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് എന്ന സഭയിലെ ജൊനാതന്‍ ഇംതെത്വ എന്ന പാസ്റ്ററാണ് അത്ഭുതം പ്രവര്‍ത്തിക്കുന്നതിനിടയില്‍ മുതലകളുടെ വയറ്റിലായത്. 

ഇന്നലെ രാവിലെയാണ് തന്റെ അനുയായികളെ ക്രിസ്തുവിന്റെ അത്ഭുതം പ്രവര്‍ത്തിച്ചുതന്നെ കാണിച്ചുകൊടുത്ത് ഞെട്ടിക്കാന്‍ ജൊനാതന്‍ തീരുമാനിച്ചത്. എന്നാല്‍ അനുയായികള്‍ ഞെട്ടിയത് തങ്ങളുടെ നേതാവിനെ മുതല തിന്നുന്നത് കണ്ടാണ്.

അത്ഭുതത്തിന് സാക്ഷിയായവര്‍ പറയുന്നതിങ്ങനെ, വിശ്വാസത്തിന്‍റെ ശക്തി എന്ന ഭാഗമാണ് അദ്ദേഹം സംസാരിച്ചിരുന്നത്, അത് നേരില്‍ കാണിച്ച് ബോധ്യപ്പെടുത്തിത്തരാം എന്നും അദ്ദേഹം പറഞ്ഞു. വെള്ളത്തിന് മീതേ നടക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ വെള്ളത്തിലേക്ക് കാലെടുത്തുവച്ച ഉടനെ അദ്ദേഹം താഴ്ന്നുപോയി. 

ഉടനെ തന്നെ പാഞ്ഞെത്തിയ മൂന്ന് മുതലകള്‍ അദ്ദേഹത്തെ ആഹാരമാക്കി. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അവ അദ്ദേഹത്തെ അവസാനിപ്പിച്ചു. അവസാനം ഒരു അടിവസ്ത്രവും ഒരു ജോടി ചെരിപ്പും മാത്രം വെള്ളത്തിനുമുകളിലൂടെ ഒഴുകിനടന്നുവെന്ന് വിശ്വാസി വിവരിക്കുന്നു. 

എന്നാലിപ്പോഴും അതെങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങള്‍ക്ക് പിടികിട്ടുന്നില്ല. കാരണം കഴിഞ്ഞ ആഴ്ച്ച മുഴുവന്‍ അദ്ദേഹം ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു ദൃക്‌സാക്ഷി അത്ഭുതം പ്രകടിപ്പിച്ചു. പാസ്റ്റര്‍ നേരത്തെ വെള്ളത്തിനുമുകളില്‍ നടന്നതായി അവകാശപ്പെട്ടെന്നും കണ്ടുനിന്നവര്‍ പറയുന്നു. 

സൗത്ത് ആഫ്രിക്കയുടെ നാഷണല്‍ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ നെറ്റ് വര്‍ക്കായ ഇആര്‍24 എത്തിയപ്പോള്‍ സംഭവം നടന്നിട്ട് അരമണിക്കൂര്‍ പിന്നിട്ടിരുന്നു. പാസ്റ്ററുടെ അടിവസ്ത്രവും ഒരു ജോടി ചെരിപ്പും മാത്രമേ അവര്‍ക്കും കണ്ടെടുക്കാനായുള്ളൂ.