ഇന്ത്യയുടെ അഭിമാനമാണ് ഇന്ത്യൻ റെയിൽവെ. നമ്മുടെ പട്ടാളക്കാർ രാജ്യാതിർത്തിയിലേക്ക് എത്താനുള്ള യാത്രയ്ക്ക് ഉപയോഗിക്കുന്ന വാഹനമാണ് ട്രെയിനുകൾ. മിക്കവാറും സെക്കൻഡ് ക്ലാസിലെ പലക സീറ്റിലിരുന്ന് ദിവസങ്ങളോളം യാത്രചെയ്താലാണ് പട്ടാളക്കാർ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.
ഗവണ്‍മെന്‍റ് നയങ്ങൾ നടപ്പാക്കുമ്പോൾ സ്ഥിരമായി ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. എല്ലാ നയമാറ്റങ്ങളും 'പാരെറ്റൊ എഫിഷ്യൻസി' നൽകുന്നുണ്ടോ എന്ന് ശ്രദ്ധിക്കും. പരേറ്റോ (Pareto) എന്നത് ഇക്കണോമിസ്റ്റുകൾക്ക് പരിചയമുള്ള ഒരു വാക്കാണ്. ഒരു നയം ഭൂരിപക്ഷത്തിനും ഗുണകരമായിരിക്കണം, അഥവാ ആർക്കെങ്കിലും നഷ്ടമുണ്ടായാലും ആ നഷ്ടം തുച്ഛമായിരിക്കണം എന്നതാണ് പാരെറ്റൊ എഫിഷ്യൻസി കൊണ്ട് അർത്ഥമാക്കുന്നത്. ഇതൊരു ഞാണിൻമേൽ കളിയാണ്.

ഡീമോണിറ്റൈസേഷന്‍റെ രണ്ടാം വാർഷികം. ഇന്ത്യയിലെ 95 ശതമാനം ഡ്രൈവിംഗ് ലൈസൻസും അനധികൃതമായി സംഘടിപ്പിച്ചവയാണ്. വെഹിക്കിൾ ഇൻസ്പെക്ടർക്ക് കൈക്കൂലി കൊടുത്തും, ഡ്രൈവിംഗ് ടെസ്റ്റുകളിൽ കള്ളത്തരവും കാണിച്ചാണ് പലരും ഡ്രൈവിംഗ് ലൈസൻസ് എടുത്തിരിക്കുന്നത്. ഇങ്ങനെ ഡ്രൈവിംഗിലെ ബാലപാഠങ്ങൾ പോലും അറിയാതെ ലൈസൻസ് നേടിയവരാണ് ഇന്ത്യയിലെ 90% റോഡ് ആക്സിഡന്‍റുകൾക്കും കാരണം.
ഈ മുകളിലെ പാരഗ്രാഫ് മൊത്തം പൊട്ടത്തെറ്റാണ്. ഇന്ത്യയിൽ 95% ലൈസൻസുകളും അനധികൃതമായി സംഘടിപ്പിച്ചതാണോ? എനിക്കറിയില്ല. ഇനി ഡ്രൈവിംഗ് അറിയാത്തവരാണോ റോഡ് അപകടങ്ങൾക്ക് കാരണം? അതും ഉറപ്പില്ല. ഇനി അഥവാ ആണെങ്കിൽ തന്നെ ഈ സ്റ്റേറ്റ്മെന്‍റ് വെരിഫൈ ചെയ്യാൻ ഉപയുക്തമായ ഡാറ്റകൾ ഒന്നും ലഭ്യമല്ല. അനധികൃതമായ ലൈസൻസ് നേടിയ എത്രപേർ എത്ര ആക്സിഡന്‍റുകൾ ഉണ്ടാക്കി എന്നറിയാൻ നിലവിൽ ഡാറ്റ ഒന്നും ഇല്ല.
ഡ്രൈവിംഗ് ലൈസൻസ് നിരോധിച്ചാലുള്ള കഷ്ടപ്പാടുകൾ ഒന്ന് ആലോചിച്ചു നോക്കൂ
ഡാറ്റ ഒന്നുമില്ലെങ്കിലും ഞാൻ ഈ തിയറിയിൽ വിശ്വസിക്കുന്നു. കിട്ടുന്ന പൊതുവേദികളിലും, സൌഹൃദ സദസുകളിലും ഞാൻ ഈ തിയറി പല രീതിയിൽ അവതരിപ്പിക്കുന്നു. ഈ സ്റ്റേറ്റ്മെന്‍റ് എന്‍റെ ഐഡിയോളജിയുടെ ഭാഗമാക്കുന്നു. എന്‍റെ അനുയായികളെയും പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഈ സ്റ്റേജിൽ ബാലിശമായ ഒരു സ്റ്റേറ്റ്മെന്‍റിന് ഒരു 'റെട്ടറിക്കി'ന്‍റെ പരിവേഷം ലഭിക്കുന്നു. ഇത്തരം തെളിവുകളുടെ അഭാവമുള്ള സ്റ്റേറ്റ്മെന്‍റുകൾ വിശ്വസനീയമായി അവതരിപ്പിക്കുന്ന കലയാണ് 'റെട്ടറിക്' എന്ന ഇംഗ്ലീഷ് പദം കൊണ്ട് അർത്ഥമാക്കുന്നത്.
ഇനി ഒരുവേള എനിക്ക് അധികാരം കിട്ടി എന്നിരിക്കട്ടെ. ഒരു സുപ്രഭാതത്തിൽ ഞാൻ നിലവിലുള്ള ഡ്രൈവിംഗ് ലൈസൻസുകൾ അസാധുവാക്കുന്നു. അന്ന് രാത്രി 12 മണിയോടെ എല്ലാവരുടെയും ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കപ്പെടും. പിറ്റേ ദിവസം വണ്ടിയുമായി ഇറങ്ങുന്ന ആളെ കൊലപാതകശ്രമം ആരോപിച്ച് ജയിലിൽ അടയ്ക്കും. ഗവണ്‍മെന്‍റ് ഒരുക്കിയിരിക്കുന്ന പുതിയ ഡ്രൈവിംഗ് ടെസ്റ്റ് സെന്‍ററുകളിൽ പുതിയ പാഠ്യരീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. അവ വിജയകരമായി പാസായാൽ പുതിയ ലൈസൻസ് ലഭിക്കും.
ഡ്രൈവിംഗ് ലൈസൻസ് നിരോധിച്ചാലുള്ള കഷ്ടപ്പാടുകൾ ഒന്ന് ആലോചിച്ചു നോക്കൂ. ഇന്ത്യയിൽ ചരക്ക് നീക്കം നിൽക്കും. ഭക്ഷണസാധനങ്ങൾ ലഭ്യമല്ലാതാകും. ഉള്ള ഭക്ഷണങ്ങളുടെ വില കൂടും. അത് പോട്ടെ എന്ന് വെയ്ക്കാം. കുടുംബങ്ങൾ രണ്ടിടത്തായി ചിതറി പോകാൻ സാദ്ധ്യതയുണ്ട്. ശമ്പളക്കാരല്ലാത്ത ദിവസവേതനക്കാർക്ക് ജോലികൾക്ക് എത്താൻ സാധിക്കാതെ വരും. അവരുടെ വരുമാനമാർഗം അതോടെ നിലയ്ക്കും. രാജ്യം മൊത്തം അനിശ്ചിതത്വത്തിന്‍റെ നാളുകൾ.
ഇത്രയും ആയാൽ പണി ഏകദേശം പാളിയെന്ന് എനിക്ക് മനസ്സിലാകും. അതോടെ പുതിയ ന്യായീകരണവുമായി എനിക്കിറങ്ങേണ്ടി വരും. റെട്ടറിക്കുകളെ സാധൂകരിക്കാനായി പുതിയ റെട്ടറിക്കുകൾ കണ്ടു പിടിക്കണ്ടി വരും.
വാഹനങ്ങളില്ലാത്ത റോഡുകളിൽ സൈക്കിൾ നിറയുന്നതോടെ ഇന്ത്യയിൽ വായു മലിനീകരണം കുറയും. ദിവസവും സൈക്കിൾ ചവിട്ടുന്നതോടെ ജനങ്ങളുടെ ആരോഗ്യം വർദ്ധിക്കും. ഇന്ത്യയുടെ അഭിമാനമാണ് ഇന്ത്യൻ റെയിൽവെ. നമ്മുടെ പട്ടാളക്കാർ രാജ്യാതിർത്തിയിലേക്ക് എത്താനുള്ള യാത്രയ്ക്ക് ഉപയോഗിക്കുന്ന വാഹനമാണ് ട്രെയിനുകൾ. മിക്കവാറും സെക്കൻഡ് ക്ലാസിലെ പലക സീറ്റിലിരുന്ന് ദിവസങ്ങളോളം യാത്രചെയ്താലാണ് പട്ടാളക്കാർ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. രാജ്യത്തിന് വേണ്ടി കാവൽ നിൽക്കുന്ന ഒരു പട്ടാളക്കാരന് മൂന്നും നാലും ദിവസം ട്രെയിനിൽ യാത്ര ചെയ്യാമെങ്കിൽ ദിവസവും രണ്ട് മണിക്കൂർ ഒരു ട്രെയിനിൽ യാത്ര ചെയ്യാൻ നിങ്ങൾക്ക് എന്താണ് കുഴപ്പം?
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ വ്യോമയാത്രയുടേതാണ്. ഇന്ത്യയിലെ വ്യോമയാത്രാ മേഖലയെ ശക്തിപ്പെടുത്താനുള്ള ഒരു നീക്കവും കൂടെയാണ് ലൈസൻസ് നിരോധനം. വിമാനയാത്രികരായ ഇന്ത്യക്കാർ കൂടുന്നതോടെ വിദേശ വിമാന കമ്പനികൾ ഇന്ത്യയിലേക്കെത്തും. മത്സരം കൂടുന്നതോടെ വിമാന യാത്രാ നിരക്കുകൾ കുറയുകയും സാധാരണക്കാരനു പോലും വിമാനയാത്ര ലാഭകരവും ആകും.
ഇത്രയും വായിച്ചെത്തിയപ്പോൾ നിങ്ങൾക്ക് ഞാനൊരു വിഡ്ഢിയാണെന്ന് തോന്നുന്നില്ലേ? ഡ്രൈവിംഗ് ലൈസൻസ് നിരോധിക്കാൻ സാധിക്കുമോ? ജനങ്ങൾ ട്രെയിനും വിമാനവുമൊക്കെ ഉപയോഗിച്ച് യാത്ര ചെയ്യാമെന്ന് വെച്ചാൽ തന്നെ ഈ ജനങ്ങളെ മൊത്തം ഉൾക്കൊള്ളാനുള്ള ട്രെയിനുകളുണ്ടൊ? അസംഭവ്യം. ഒരിക്കലും നടക്കാത്ത ഒരു ഉദാഹരണം ആണിത് എന്ന് തോന്നുന്നില്ലേ. ഡ്രൈവിംഗ് ലൈസൻസ് നിരോധനം ഒരു വിഡ്ഢിത്തമായി തോന്നുന്നവർക്ക് നോട്ട് നിരോധനവും സ്വാഭാവികമായി തോന്നരുത്. കാരണം, നോട്ടും ലൈസൻസും തമ്മിൽ വലിയ വ്യത്യാസമില്ല. ഇന്ത്യയിലെ റോഡുകളിൽ വാഹനമോടിക്കാനുള്ള പ്രിവിലേജ് ആണ് ഒരു ഡ്രൈവിംഗ് ലൈസൻസ്. പലതരം ടെസ്റ്റുകൾക്ക് ശേഷം നേടിയെടുത്തതാണ് ഈ പ്രിവിലേജ്. അത് പോലെ ഇന്ത്യയുടെ സമ്പദ്ഘടനയിൽ പങ്കെടുക്കാൻ ഒരു പൌരൻ അദ്ധ്വാനിച്ച് നേടുന്ന പ്രിവിലേജ് ആണ് ഓരോ നോട്ടുകളും. റോൾസ് റോയിസ് ഓടിക്കുന്ന ഒരു പണക്കാരന്‍റെ കയ്യിലെ ഡ്രൈവിംഗ് ലൈസൻസിനും, മാരുതി ആൾട്ടൊ ഓടിക്കുന്ന സാധാരണക്കാരന്‍റെ ഡ്രൈവിംഗ് ലൈസൻസിനും ഒരേ മൂല്യമാണ്. ഇന്ത്യൻ രാഷ്ട്രപതിയുടെ കയ്യിലിരിക്കുന്ന 1000 രൂപയുടെ മൂല്യവും, മൈക്കാട് പണിക്ക് ഇറങ്ങുന്ന ഒരു സാധാരണക്കാരന്‍റെ കയ്യിലിരിക്കുന്ന 1000 രൂപയ്ക്കും ഒരേ മൂല്യമാണ്. അതാണ് ഡ്രൈവിംഗ് ലൈസൻസും, നോട്ടുമായുള്ള സാമ്യം. നോട്ടു നിരോധിച്ചാലും, ലൈസൻസ് നിരോധിച്ചാലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്കുള്ള സാമ്യവും നമ്മൾ കാണാതെ പോകരുത്.
ആദ്യമായല്ല ഒരു ഗവണ്‍മെന്‍റ് റെട്ടറിക്കുകളെ ബേസ് ചെയ്ത് നയങ്ങൾ രൂപീകരിക്കുന്നത്
ഡ്രൈവിങ് ലൈസൻസ് നിരോധിക്കാൻ ഞാൻ നിരത്തിയ കാരണങ്ങൾക്ക് ഡാറ്റയുടെ അവലംബമില്ല. ഈ ഡാറ്റയുടെ അവലംബമില്ലാത്തത് കൊണ്ട്, പൂർവ്വ സ്ഥിതിയുമായി കമ്പയർ ചെയ്യാനുള്ള ഒരു ബെഞ്ച്മാർക്കും ലഭ്യമല്ല. അതായത്, പുതിയ ലൈസൻസുകൾ നിലവിൽ വരുമ്പോൾ ആക്സിഡന്‍റുകൾ ഇല്ലാതാകുമോ? കുറയുമോ? കുറഞ്ഞെങ്കിൽ എത്ര കുറഞ്ഞു. ഇത്തരം ചോദ്യങ്ങൾക്ക് ഒരിക്കലും ഉത്തരം ലഭിക്കില്ല. അതുപോലെ ആയിരുന്നു നോട്ട് നിരോധനം. കള്ളപ്പണം കൄത്യം എത്രയുണ്ട്, എത്ര തിരിച്ചെത്തി, ഇക്കണോമിയിൽ കള്ളപ്പണം കുറഞ്ഞോ? കുറഞ്ഞെങ്കിൽ എത്ര കുറഞ്ഞു, ഇവയ്ക്കൊന്നും ഒരിക്കലും ഉത്തരം കിട്ടില്ല. കുറഞ്ഞത് കൊണ്ട് ഇക്കണോമിക്ക് നേട്ടമുണ്ടായോ? ഉണ്ടെങ്കിൽ അത് എങ്ങനെ അളക്കും എന്നതിനും ഉത്തരമില്ല. ഏതായാലും 99.3% നോട്ടുകളും തിരിച്ചു വന്ന സ്ഥിതിക്ക് ഈ ചോദ്യങ്ങൾ ഉത്തരമില്ലാതെ അവശേഷിക്കും എന്ന് ഉറപ്പായി.
നോട്ട് നിരോധനവും ഇത് പോലെ ഡാറ്റയുടെ പിൻബലമില്ലാത്ത ചില റെട്ടറിക്കുകളെ മുൻനിര്‍ത്തി എടുത്ത തീരുമാനം ആണെന്ന് തെളിഞ്ഞു.
ആദ്യമായല്ല ഒരു ഗവണ്‍മെന്‍റ് റെട്ടറിക്കുകളെ ബേസ് ചെയ്ത് നയങ്ങൾ രൂപീകരിക്കുന്നത്. തുഗ്ലക് തൊട്ട് ബുഷ് അടക്കം ദാ ഇപ്പോൾ ട്രമ്പിന്‍റെയും അനേകം തീരുമാനങ്ങളും റെട്ടറിക്കുകളെ അവലംബിച്ചതാണെന്ന് കാണാം. തുഗ്ലക് ആണ് ചരിത്രത്തിൽ ആദ്യം ഡീമോണിറ്റൈസേഷൻ പരീക്ഷിച്ചത്. സ്വർണം, വെള്ളി നാണയങ്ങൾ പിൻവലിച്ച് ചെമ്പ് തുട്ടിറക്കി. ചെമ്പ് സർവ സാധാരണമായി ലഭിക്കുന്ന ലോഹമായിരുന്നതിനാൽ പ്രജകൾ സ്വന്തമായി കാശടിച്ചു തുടങ്ങി. പരിപാടി പൊളിഞ്ഞു. ചെമ്പ് ഖജനാവിൽ തിരിച്ചെടുക്കാൻ തീരുമാനമായി. ആൾക്കാർ കള്ളത്തുട്ടടക്കം മാറ്റി എടുത്തു. ഖജനാവ് കാലി. പ്രസിഡന്‍റ് ബുഷ് സദ്ദാമിന്‍റെ കയ്യിൽ രാസായുധങ്ങളുണ്ടെന്ന ധാരണയിലാണ് യുദ്ധത്തിന് ഇറങ്ങിയത്. അവിടെ ചെന്ന് ആദ്യ നാളുകളിൽ തന്നെ പണി പാളിയെന്ന് മനസ്സിലായി. യുദ്ധം കൊണ്ട് അമേരിക്കൻ ഇക്കണോമിക്ക് നഷ്ടം 15 ട്രില്യണ്‍ ഡോളറാണ്. നാഷണൽ ഡെബിറ്റിന് സമാനമായൊരു തുക.
ഗവണ്‍മെന്‍റ് നയങ്ങൾ നടപ്പാക്കുമ്പോൾ സ്ഥിരമായി ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. എല്ലാ നയമാറ്റങ്ങളും 'പാരെറ്റൊ എഫിഷ്യൻസി' നൽകുന്നുണ്ടോ എന്ന് ശ്രദ്ധിക്കും. പരേറ്റോ (Pareto) എന്നത് ഇക്കണോമിസ്റ്റുകൾക്ക് പരിചയമുള്ള ഒരു വാക്കാണ്. ഒരു നയം ഭൂരിപക്ഷത്തിനും ഗുണകരമായിരിക്കണം, അഥവാ ആർക്കെങ്കിലും നഷ്ടമുണ്ടായാലും ആ നഷ്ടം തുച്ഛമായിരിക്കണം എന്നതാണ് പാരെറ്റൊ എഫിഷ്യൻസി കൊണ്ട് അർത്ഥമാക്കുന്നത്. ഇതൊരു ഞാണിൻമേൽ കളിയാണ്. ഒരു ഐഡിയൽ പാരെറ്റൊ എഫിഷ്യൻസിയിൽ ഒരു നയം രൂപീകരിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. അതിനാൽ പാരെറ്റൊ എഫിഷ്യൻസ്സിയുടെ അടുത്ത് എത്തുന്ന (Near-Pareto) നയങ്ങളെങ്കിലും ആയിരിക്കണം എന്ന് രാഷ്ട്രീയക്കാർക്ക് നിർബന്ധമാണ്. അങ്ങനെ തന്നെ ആയിരിക്കണം.
അതിനാൽ ഭൂരിപക്ഷം രാഷ്ട്രീയക്കാരും രാജ്യത്തെ 130 കോടി ജനങ്ങളെയും ബാധിക്കുന്ന നയങ്ങൾ രൂപീകരിക്കുമ്പോൾ ഡാറ്റയും, ആ ഡാറ്റയുടെ നിജസ്ഥിതിയും ഒക്കെ രണ്ടോ മൂന്നോ തവണ വാലിഡേറ്റ് ചെയ്യും. നയത്തിന്‍റെ ഗുണഭോക്താക്കളെയും, അവ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ളവരെയും കൃത്യമായി അപഗ്രഥിക്കും. ഇത്തരം യാതൊരു വാലിഡേഷനും നടത്താതെ കൈക്കൊണ്ട ഒരു തീരുമാനമായിരുന്നു നോട്ട് നിരോധനം എന്നതാണ് തിരിച്ചെത്തിയ നോട്ടുകളുടെ എണ്ണം സൂചിപ്പിക്കുന്നത്.
ഭൂരിപക്ഷത്തിനും സ്ഥിതി ഒട്ടുമേ മെച്ചപ്പെട്ടിരിക്കില്ല എന്ന് ചുരുക്കം
ഇന്ത്യയിൽ കള്ളപ്പണം ഉണ്ടോ? ഇപ്പോഴും ഉണ്ട്. പക്ഷെ, അത് വസ്തുവായോ, സ്വർണമായോ ആണ് നില നിൽക്കുന്നത്. ചാക്കിൽ കെട്ടി തറയിൽ കുഴിച്ചിട്ടിരിക്കുന്ന രീതിയിൽ നോട്ടുകൾ സൂക്ഷിക്കണ്ട ഒരു ആവശ്യവും ഇന്നില്ല. 30 കൊല്ലം മുന്നേ ചുമ്മാ എറിഞ്ഞ് കളഞ്ഞാൽ പോലും ചിലവാക്കാൻ ഓപ്ഷനില്ലാതിരുന്ന സമയത്ത് ആരെങ്കിലുമൊക്കെ കാശായി ചാക്കിൽ സൂക്ഷിച്ചിരിക്കാം. ഇന്ന്, നൂറായിരം വഴികളാണ് കള്ളപ്പണം വെളിയിലിറക്കാൻ. ആരെങ്കിലും ചാക്കിൽ കെട്ടി വെച്ചിട്ടുണ്ടേൽ ഭൂലോക മണ്ടനാണെന്ന് പറയണ്ടി വരും. ഇപ്പോൾ കേൾക്കുന്ന ഒരു വാദം തിരിച്ചെത്തിയ നോട്ടുകൾ കള്ളപ്പണം കൂടി അടങ്ങിയതാണത്രെ. ഒരു വാദത്തിന് ഇത് അംഗീകരിച്ചു എന്ന് തന്നെ വെയ്ക്കാം. ആ കള്ളപ്പണത്തിന്‍റെ കണക്ക് നമ്മൾ എന്നറിയും? തിരിച്ചെത്തിയ നോട്ടുകൾ എണ്ണി തീർക്കാൻ തന്നെ രണ്ട് കൊല്ലം എടുത്തു. ഇനി ഇതിൽ നിന്ന് അരിയും പതിരും തിരിച്ചെടുക്കാൻ മിനിമം രണ്ട് കൊല്ലം എടുക്കും എന്ന് വെച്ചോളൂ. അപ്പോൾ അറിഞ്ഞിട്ട് എന്ത് കാര്യം? അതായത് നാലു കൊല്ലം എടുത്തും നമ്മൾ അറിയാൻ പോകുന്നത് എന്താണ്? ഇത്ര കള്ളപ്പണം ഉണ്ടായിരുന്നു എന്ന്. അവ നീക്കം ചെയ്തപ്പോൾ ഇക്കണോമിക്ക് ഉണ്ടായ ഗുണം എന്താണെന്ന് അപ്പോഴും വിശദീകരിക്കാൻ പറ്റില്ല. ആൾക്കാർ പുതിയ സാമ്പത്തിക സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് കഴിഞ്ഞിരിക്കും. ഡീമോണിറ്റൈസേഷനു മുമ്പ് പട്ടിണി കിടന്നവൻ അപ്പോഴും പട്ടിണിക്കാരനായിരിക്കും. അതായത്, ഭൂരിപക്ഷത്തിനും സ്ഥിതി ഒട്ടുമേ മെച്ചപ്പെട്ടിരിക്കില്ല എന്ന് ചുരുക്കം.
ഭയപ്പെടുത്തുന്നത് ഇതൊന്നുമല്ല. വെറും റെട്ടറിക്കുകളെ ആശ്രയിച്ച് ഇത്രയും പബ്ലിക്കായ ഒരു തീരുമാനം എടുക്കാൻ ധൈര്യം കാണിച്ച ഒരു ഗവണ്മെന്‍റിന്‍റെ മറ്റ് നയങ്ങൾ ഇത് പോലെ ആണോ? യാതൊരു ഡാറ്റയുടെയും പിൻബലമില്ലാതെ ചെറുതും വലുതുമായ എന്തൊക്കെ നയങ്ങളാണ് രഹസ്യമായി ഇവർ നടത്തിയിട്ടുണ്ടാകുക? കാലം തെളിയിക്കും എന്ന് മാത്രമേ ആശ്വസിക്കാൻ സാധിക്കൂ.
