Asianet News MalayalamAsianet News Malayalam

പെൻ‌ഗ്വിനുകളെ കൂടാതെ, ആൻഡീസ് പർവതനിരകളിലെ മഞ്ഞുറഞ്ഞ ഹിമാനികളിൽ കൂടുണ്ടാകുന്ന ഒരേയൊരു പക്ഷി

എന്നിരുന്നാലും അക്കൂട്ടത്തിൽ അതിയായ തണുപ്പിൽ കൂടുകൾ നിർമ്മിക്കാൻ ഫിഞ്ചിന് മാത്രമേ കഴിയൂ. പെൻ‌ഗ്വിനുകളെപ്പോലെ, ഈ ചെറിയ പക്ഷികളും അതിയായ ശൈത്യത്തിൽ ആഴ്ചകളോളം കഴിയുന്നു.

The bird that nests on glacier
Author
Andes Mountain, First Published Dec 13, 2020, 1:56 PM IST

ആർക്കായാലും ആൻഡീസ് പർവതനിരകളിലെ കട്ടിപിടിച്ച ഹിമാനികളിൽ ജീവിക്കാൻ പ്രയാസമാണ്. ഒന്നും തന്നെ നിലനിൽക്കാത്ത ആ സാഹചര്യത്തിലാണ് ചെറുതും തടിച്ചതുമായ ചാരനിറത്തിലുള്ള ഈ തൂവൽപക്ഷി മുട്ടയിടുന്നതും, കുഞ്ഞുങ്ങളെ വളർത്തുന്നതും. പെൻ‌ഗ്വിനുകളെ മാറ്റിനിർത്തിയാൽ മഞ്ഞുമലയിൽ കൂടുണ്ടാക്കുന്ന ഒരേയൊരു പക്ഷി ഇതാണ്.  

അർജന്റീന, ബൊളീവിയ, ചിലി, പെറു എന്നിവിടങ്ങളിലെ ഉയർന്ന പർവതങ്ങളിൽ കാണപ്പെടുന്ന ഡിയൂക്ക ഫിഞ്ച് എന്ന ഈ പക്ഷിയെ glacier bird എന്നും വിളിക്കപ്പെടുന്നു. വലിയ എമ്പെറിസിഡേ കുടുംബത്തിൽ പെട്ടതാണ് ഫിഞ്ച്. എമ്പെറിസിഡേ കുടുംബത്തിലെ അംഗങ്ങൾ ആർട്ടിക് മേഖലയിലാണ് പ്രജനനം നടത്തുക. എന്നിരുന്നാലും അക്കൂട്ടത്തിൽ അതിയായ തണുപ്പിൽ കൂടുകൾ നിർമ്മിക്കാൻ ഫിഞ്ചിന് മാത്രമേ കഴിയൂ. പെൻ‌ഗ്വിനുകളെപ്പോലെ, ഈ ചെറിയ പക്ഷികളും അതിയായ ശൈത്യത്തിൽ ആഴ്ചകളോളം കഴിയുന്നു. കുറഞ്ഞ ഓക്സിജൻ, കനത്ത മഞ്ഞ്, തണുപ്പ്, ഉയർന്ന കാറ്റ് എന്നിവയെ അവ ധീരമായി അതിജീവിക്കുന്നു.    

പെറുവിയൻ ആൻ‌ഡീസിലേക്കുള്ള ഒരു യാത്രയ്ക്കിടെ 2003 -ൽ മാസാച്യൂസെറ്റ്സ് ആം‌ഹെർസ്റ്റ് ജിയോസയന്റിസ്റ്റ് ഡഗ്ലസ് ഹാർഡിയാണ് പക്ഷിയുടെ ഈ അസാധാരണമായ ശീലം ആദ്യമായി കണ്ടെത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 19,000 അടി ഉയരത്തിലുള്ള ഒരു ഹിമാനിയിൽ പക്ഷികളുടെ കൂടുകൾ അന്ന് ഹാർഡി കണ്ടെത്തിയിരുന്നു. അവയിലൊന്നിൽ ഉപേക്ഷിക്കപ്പെട്ട മുട്ടകളുമുണ്ടായിരുന്നു. 2008 -ൽ ഡഗ്ലസ് ഹാർഡി വിൽസൺ ജേണൽ ഓഫ് ഓർണിത്തോളജിയിൽ തന്റെ കണ്ടെത്തലുകളെക്കുറിച്ച് ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. ഗ്രേഡ്-സ്കൂൾ വിദ്യാർത്ഥിയായ മകനുമായി ചേർന്നാണ് പ്രബന്ധം രചിച്ചത്. അതിൽ പക്ഷിയുടെ കൂടുകൾ പുല്ല്, ചില്ലകൾ, തൂവലുകൾ എന്നിവകൊണ്ട് നിർമ്മിച്ച കപ്പ് രൂപത്തിലുള്ള കൂറ്റൻ ഘടനയാണ് എന്ന് പറഞ്ഞിരുന്നു. കൂടുകൾക്ക് അര പൗണ്ട് വരെ ഭാരം വരും. അടിഭാഗം ഏകദേശം 10 ഇഞ്ച് കട്ടിയുള്ളതാണ്, അത് മുട്ടകൾക്ക് ആവശ്യമായ ചൂട് നൽകുന്നു. വെളുത്ത ചിറകുള്ള ഡിയൂക്ക ഫിഞ്ച്, പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ഏറ്റവും ഉയരത്തിൽ കൂടുണ്ടാക്കുന്ന പക്ഷിയാകാമെന്ന് ഹാർഡി വിശ്വസിക്കുന്നു. അതേസമയം വേഗത്തിലുള്ള മഞ്ഞുരുക്കം ഹിമാനികളിൽ കൂടുണ്ടാക്കുന്ന ഈ പക്ഷികളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ജിയോസയന്റിസ്റ്റുകൾ.  

Follow Us:
Download App:
  • android
  • ios