Asianet News MalayalamAsianet News Malayalam

കേരളത്തെ ഒരു 'ഭ്രാന്താലയ'മാക്കുന്നത് ആരൊക്കെ ചേര്‍ന്നാണ്..?

1893 -ലാണ് ആദ്യ വിദേശയാത്ര. അപ്പോഴേക്കും നരേൻ സ്വാമി വിവേകാനന്ദൻ എന്നറിയപ്പെട്ടു തുടങ്ങിയിരുന്നു. 1893  -മെയിൽ തുടങ്ങിയ യാത്രയിൽ അദ്ദേഹം ജപ്പാൻ, ചൈന, കാനഡയടക്കമുള്ള രാജ്യങ്ങൾ സന്ദർശിച്ച് ഒടുവിൽ ജൂലൈയിൽ ഷിക്കാഗോയിൽ എത്തിപ്പെടുന്നത്. അവിടെ 'ലോകമത പാർലമെന്റ്' നടക്കുന്ന കാലം. പങ്കു ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച വിവേകാനന്ദനെ ആദ്യം അവർ ഒരു വ്യവസ്ഥാപിത സംഘടനയുടെ പ്രാതിനിധ്യമില്ലാത്തതിനാൽ വിലക്കുന്നുണ്ടെങ്കിലും പിന്നീട് ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ ജോൺ ഹെൻറി റൈറ്റ് ആദ്ദേഹത്തിന്റെ തടസ്സങ്ങളെല്ലാം നീക്കി. 

vivekananda jayanthi article
Author
Thiruvananthapuram, First Published Jan 12, 2019, 12:14 PM IST


'സിപിഎമ്മും സംഘപരിവാർ സംഘടനകളും ചേർന്ന് കേരളത്തെ ഒരു ഭ്രാന്താലയമാക്കുകയാണ്' എന്നാരോപിച്ച് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഒരു ഉപവാസ സമരം പുരോഗമിക്കുകയാണ്, വിവേകാനന്ദജയന്തി ദിവസമായ  ഇന്ന്, കവടിയാർ പാർക്കിനുമുന്നിൽ. കേരളം ചോദിക്കുന്ന ചോദ്യവും അതുതന്നെയാണ്. 'ഇവരിൽ ആരാണ് കേരളത്തെ ഒരു ഭ്രാന്താലയമാക്കുന്നത്?' ശബരിമലയിൽ യുവതികൾക്കുള്ള ആരാധനാ സ്വാതന്ത്ര്യവിഷയത്തെ ഒരു ഹർജിയായി സുപ്രീം കോടതിക്ക് മുന്നിൽ എത്തിച്ച്, പന്ത്രണ്ടു വർഷം കേസു നടത്തി, ഒടുവിൽ വിധി വന്നപ്പോൾ കേന്ദ്രത്തിൽ ആദ്യം  അതിനെ പിന്തുണച്ചുകൊണ്ട് പ്രസ്താവനയിറക്കി, കേരളത്തിലെ സാമുദായിക സന്തുലനം തച്ചുതകർത്ത്, കേരളത്തെ ഭക്തിയുടെ പേരിൽ രണ്ടായി പകുത്ത് വോട്ടുബാങ്കിൽ അക്കൗണ്ട് തുറക്കാൻ തുനിഞ്ഞിറങ്ങി അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന സംഘങ്ങളോ? തങ്ങളുടെ പുരോഗമന മുഖം ഉയർത്തിപ്പിടിക്കാൻ, നവോത്ഥാനത്തെ പരിഹാസ്യമായ  കെട്ടുകാഴ്ചകൾ സംഘടിപ്പിച്ചുകൊണ്ട്  തങ്ങളുടെ മാത്രം നേട്ടമാക്കാൻ കച്ചകെട്ടുന്ന സിപിഎമ്മോ? അതോ ഹൈക്കമാൻഡും രാഹുൽ ഗാന്ധിയുമെല്ലാം 'ചരിത്രവിധി' എന്ന് ഉദ്‌ഘോഷിച്ച ഒന്നിനെ 'തങ്ങളുടെ സാമുദായിക വോട്ടുകൾ കൈമോശം വരുമോ' എന്ന  ഉൾഭയത്താൽ തള്ളിപ്പറഞ്ഞ്, ബിജെപിയുടെ ബി ടീമായി സമരത്തെയും അതിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളെയും പരോക്ഷമായെങ്കിലും  പിന്തുണക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കോൺഗ്രസ്സ് തന്നെയോ?  ആരാണ് ശരിക്കും നമ്മുടെ കേരളത്തിനെ നൂറ്റാണ്ടുകൾ പിന്നോട്ടടിപ്പിക്കുന്നത്..? 

തങ്ങളുടെ ജന്മനാടിനെ 'ഭ്രാന്താലയം' എന്നുവിശേഷിപ്പിച്ച ക്രാന്തദർശിയെ കേരളജനത വീണ്ടുമോർത്തു

'കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 -ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ കേരളത്തിൽ അങ്ങോളമിങ്ങോളം അടിച്ചു. ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകളും വിലക്കുകളും അക്രമങ്ങളും ചരിത്രത്തിന്റെ ഭാഗം മാത്രമായി. ഒരു പ്രളയത്തിൽ നാടുതന്നെ മുങ്ങിപ്പോയപ്പോൾ നമ്മൾ നവോത്ഥാനത്തിന്റെ പരമകാഷ്ഠയിലെത്തി എന്ന് നമുക്കെല്ലാം തോന്നി. ജാതിമത സ്പർദ്ധകൾക്കതീതമായി വെറും മനുഷ്യർ മാത്രമായി നമ്മൾ പരസ്പരം സഹായിച്ചു. രക്ഷിച്ചു. സഹകരിച്ചു. ആ അഭിമാനത്തിന് പക്ഷേ അധികം ആയുസ്സുണ്ടായില്ല. നവോത്ഥാനമെന്ന ഉപരിപ്ലവതയ്ക്കുള്ളിൽ ഉറങ്ങിക്കിടന്ന ജാതീയതയുടെയും ലിംഗവിവേചനത്തിന്റെയും ഒക്കെ ഭൂതങ്ങൾ ശബരിമല സ്ത്രീപ്രവേശമെന്ന ഒരൊറ്റ പരീക്ഷണത്തിൽ പകൽ വെളിച്ചത്തിൽ കേരളത്തിൽ നടമാടി. ആ അക്രമങ്ങളുടെ മൂർദ്ധന്യതയിൽ, തങ്ങളുടെ ജന്മനാടിനെ 'ഭ്രാന്താലയം' എന്നുവിശേഷിപ്പിച്ച ക്രാന്തദർശിയെ കേരളജനത വീണ്ടുമോർത്തു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തെ നമിച്ചു. വെറും മുപ്പത്തൊമ്പതുവർഷം മാത്രം നീണ്ടുനിന്ന ഹ്രസ്വജീവിതത്തിൽ അനേകായിരങ്ങൾക്ക് പ്രചോദനം നൽകുന്ന ഒരുപാട് എഴുത്തുകളും പ്രസംഗങ്ങളും അവശേഷിപ്പിച്ചു കടന്നുപോയ സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ഇന്ന്. അദ്ദേഹത്തിന്റെ  സംഭവ ബഹുലമായ ജീവിത ചരിത്രത്തിലൂടെ.. 

1863 ജനുവരി പന്ത്രണ്ടാം തീയതിയാണ്  കൊൽക്കത്തയിലെ ഗൗർമോഹൻ സ്ട്രീറ്റിലുള്ള ഒരു പരമ്പരാഗത ബംഗാളി കായസ്ഥ കുടുംബത്തിൽ കൊൽക്കത്ത ഹൈക്കോർട്ടിലെ അറ്റോർണിയായിരുന്ന വിശ്വനാഥ് ദത്താക്കും ഭുവനേശ്വരിക്കും ഒരു ആൺകുഞ്ഞു പിറക്കുന്നത്. അച്ഛനമ്മമാർ അവന് നരേന്ദ്രനാഥ് ദത്ത എന്ന് പേരിട്ടു. അവനെ കൂട്ടുകാരും സഹപാഠികളും ടീച്ചറും മറ്റു നാട്ടുകാരുമെല്ലാം നരേന്ദ്രൻ, നരേൻ എന്നൊക്കെ തരം പോലെ നീട്ടിയും കുറുക്കിയുമൊക്കെ വിളിച്ചെങ്കിലും പിൽക്കാലത്ത് ആ പയ്യൻ ലോകമെങ്ങും അറിയപ്പെട്ടത് മറ്റൊരു പേരിലായിരുന്നു. സ്വാമി വിവേകാനന്ദൻ. കുട്ടിക്കാലത്ത് നരേന്ദ്രൻ ഭൂലോക വികൃതിയായിരുന്നു. അവന്റെ കുറുമ്പുകൊണ്ട് വലഞ്ഞ ഭുവനേശ്വരി ഒരിക്കൽ, "ഒരു സൽപുത്രനുവേണ്ടി ശിവനോട് പ്രാർത്ഥിച്ച എനിക്ക് ഭൂതഗണങ്ങളിൽ ഒന്നിനെയാണല്ലോ തന്നുവിട്ടത്" എന്നുവരെ പറഞ്ഞുപോയിട്ടുണ്ട്. 

നരേന്റെ പ്രാഥമിക വിദ്യാഭ്യാസം ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ മെട്രോപൊളിറ്റൻ ഇൻസ്റ്റിട്യൂഷനിലായിരുന്നു. 1879 -ൽ പ്രസിഡൻസി കോളേജ് നടത്തിയ പ്രവേശനപ്പരീക്ഷയിൽ ഒന്നാം ക്ലാസ്സ് നരേനു മാത്രമായിരുന്നു. തിയോളജിയിൽ നല്ല താത്പര്യമുണ്ടായിരുന്ന നരേൻ പെട്ടെന്നുതന്നെ വേദോപനിഷത്തുക്കളിലും, പുരാണേതിഹാസങ്ങളിലും തികഞ്ഞ അവഗാഹം നേടി. പാശ്ചാത്യ തത്വചിന്താ പദ്ധതികളിലും അദ്ദേഹം അറിവുനേടി. നരേൻ ബിരുദപഠനം പൂർത്തിയാക്കിയ കൽക്കത്തയിലെ ക്രിസ്ത്യൻ കോളേജിന്റെ പ്രിന്സിപ്പലായിരുന്ന വില്യം ഹേസ്റ്റി പറഞ്ഞത്  നരേൻ ഒരു ജീനിയസ്സാണ് എന്നായിരുന്നു.   

1880  ആയപ്പോഴേക്കും  കേശബ് ചന്ദ്ര സെന്നും ദേബേന്ദ്ര നാഥ് ഠാക്കൂറും വഴി അദ്ദേഹം ബ്രഹ്മസമാജവുമായി അടുത്തു.  1881  നവംബറിലാണ് അദ്ദേഹം ആദ്യമായി രാമകൃഷ്ണ പരമഹംസരെ കാണുന്നത്. അദ്ദേഹത്തെ നരേൻ ഗുരുവായി സ്വീകരിച്ചു 86 -ൽ രാമകൃഷ്ണപരമഹംസർ സമാധിയായി ശേഷം 88 -ൽ നരേൻ ഒരു പരിവ്രാജകന്റെ യാത്രക്ക് തുടക്കമിട്ടു. ഒരു കമണ്ഡലു വെള്ളവും ഒരു ഊന്നുവടിയും മാത്രമാണ് ഒരു പരിവ്രാജകന് സ്വത്തായുള്ളത്. വീടും കുടിയുമില്ലാതെ, സ്വന്ത ബന്ധങ്ങളില്ലാതെ, വീണിടം വിഷ്ണുലോകമായുള്ള ഒരു ജീവിതമായിരുന്നു പിന്നങ്ങോട്ട്. 

ആ യാത്രകൾക്കിടയിലാണ് 1892 നവംബർ 27 -നാണ് നരേന്ദ്രനാഥ് ദത്ത എന്ന സ്വാമി വിവേകാനന്ദൻ തന്റെ ഇരുപത്തൊമ്പതാമത്തെ വയസ്സിൽ  കേരളം സന്ദർശിക്കുന്നത്. ഭാരതപര്യടനത്തിനിടെ  ബാംഗ്ലൂരിൽ വെച്ച് ഡോ. പൽപ്പുവിനെ കണ്ടതാണ് അദ്ദേഹത്തെ കേരളം സന്ദർശിക്കാൻ പ്രേരിപ്പിച്ചത്. തീവണ്ടിയിൽ ഷൊർണ്ണൂർ വന്നിറങ്ങിയ അദ്ദേഹം പിന്നീട് ഇരുപത്താറു ദിവസത്തോളം കേരളമൊട്ടുക്കും സഞ്ചരിച്ചു.  കേരളത്തിൽ കൊടികുത്തി വാണിരുന്ന ജാതി ഹിംസ കണ്ട് മനം നൊന്താണ് അദ്ദേഹം "കേരളം ഒരു ഭ്രാന്താലയമാണ്" എന്ന പിന്നീട് ചരിത്ര പ്രസിദ്ധമായ പരാമർശം നടത്തുന്നത്. 

അദ്ദേഹം  ഹിന്ദുമതത്തെ  പാശ്ചാത്യർക്ക് പരിചയപ്പെടുത്തി

1893 -ലാണ് ആദ്യ വിദേശയാത്ര. അപ്പോഴേക്കും നരേൻ സ്വാമി വിവേകാനന്ദൻ എന്നറിയപ്പെട്ടു തുടങ്ങിയിരുന്നു. 1893  -മെയിൽ തുടങ്ങിയ യാത്രയിൽ അദ്ദേഹം ജപ്പാൻ, ചൈന, കാനഡയടക്കമുള്ള രാജ്യങ്ങൾ സന്ദർശിച്ച് ഒടുവിൽ ജൂലൈയിൽ ഷിക്കാഗോയിൽ എത്തിപ്പെടുന്നത്. അവിടെ 'ലോകമത പാർലമെന്റ്' നടക്കുന്ന കാലം. പങ്കു ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച വിവേകാനന്ദനെ ആദ്യം അവർ ഒരു വ്യവസ്ഥാപിത സംഘടനയുടെ പ്രാതിനിധ്യമില്ലാത്തതിനാൽ വിലക്കുന്നുണ്ടെങ്കിലും പിന്നീട് ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ ജോൺ ഹെൻറി റൈറ്റ് ആദ്ദേഹത്തിന്റെ തടസ്സങ്ങളെല്ലാം നീക്കി. സെപ്തംബർ പതിനൊന്നാം തീയതി നടന്ന ഉദ്ഘാടന സമ്മേളനത്തിൽ " അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരേ.." എന്ന് അദ്ദേഹം തന്റെ  പ്രസംഗം തുടങ്ങിയതും ഏറെ നേരം നീണ്ടുനിന്ന കരഘോഷമായിരുന്നു. അതിന്റെ അലയൊലികൾ നിന്നശേഷം അദ്ദേഹം  ഹിന്ദുമതത്തെ  പാശ്ചാത്യർക്ക് പരിചയപ്പെടുത്തി. ഇന്ത്യയിൽ നിന്നും വന്ന കാവിവസ്ത്രധാരിയായ യുവസന്യാസി പാർലമെന്റിലെ ജനഹൃദയങ്ങൾ കവർന്നതിനെപ്പറ്റി പാർലമെന്റ് പ്രസിഡന്റ് ജോൺ ഹെൻറി ബറോസ് തന്റെ പ്രസംഗത്തിൽ പരാമർശിക്കയുണ്ടായി. 

ലോകമെങ്ങുമുള്ള യുവജനങ്ങളെ സ്വാധീനിച്ചിട്ടുള്ള ചില വിവേകാനന്ദ തത്വചിന്താ ശകലങ്ങളിലൂടെ 

1. നിങ്ങളുടെ മുന്നിൽ സമസ്യകൾ ഇല്ലാതാവുന്ന ദിവസം നിങ്ങൾ തിരിച്ചറിയണം, നിങ്ങൾ തെറ്റായ മാർഗ്ഗത്തിലാണെന്ന്!

2. സത്യത്തിനുവേണ്ടി എന്തും വെടിയാൻ നമ്മൾ തയ്യാറാവണം. ഒന്നിനുവേണ്ടിയും സത്യമാർഗ്ഗം വെടിയരുത്.

3.  കൊടും ശൈത്യത്തിൽ ചൂടുപകരുന്ന അഗ്നി തന്നെയാണ് നമ്മളെ എരിച്ചില്ലാതാക്കുന്നതും.. സൂക്ഷിക്കുക..

4. ഭഗവദ് ഗീത പഠിക്കുന്നതിനേക്കാൾ വേഗം നിങ്ങൾക്ക് ഫുട്ബോൾ കളിക്കുന്നതിലൂടെയാവും സ്വർഗ്ഗലബ്ധിയുണ്ടാവുക . 

5. എഴുന്നേൽക്കൂ, ഉണരൂ.. ലക്ഷ്യത്തിലെത്തും വരെ വിശ്രമിക്കാതിരിക്കുക..

6. മനുഷ്യന്, മനുഷ്യ മനസ്സിന് അപ്രാപ്യമായി യാതൊന്നുമില്ല എന്നറിയുക. 

7.  മനസ്സും ഹൃദയവും തമ്മിലിടയുമ്പോൾ ഇപ്പോഴും ഹൃദയത്തിന്റെ വാക്കുകൾക്കു ചെവികൊടുക്കുക.. 


 

Follow Us:
Download App:
  • android
  • ios