ആലിമ നുഹൂറ ഷെയ്ക്ക്; കോടികള്‍ വെട്ടിച്ച 'തട്ടിപ്പുകളുടെ രാജകുമാരി'
തിരുപ്പതിയിലെ പച്ചക്കറി കച്ചവടക്കാരായിരുന്നു ആലിമയുടെ രക്ഷിതാക്കള്‍. അവര്‍ക്കൊപ്പം പച്ചക്കറി വിറ്റായിരുന്നു കൌമാരകാലം കഴിഞ്ഞത്. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പോലും ആലിമയ്ക്ക് ആയിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം 9ാം ക്ലാസില്‍ ആലിമയ്ക്ക് പഠനം ഉപേക്ഷിക്കേണ്ടിവന്നു.
ആലിമ നുഹൂറ ഷെയ്ക്ക് ! കോടികളുടെ തട്ടിപ്പ് നടത്തിയ ഹീര ഗ്രൂപ്പ് ഉടമ. വെറും ഒരു വര്‍ഷം കൊണ്ട് ഹീര ഗ്രൂപ്പ് എന്ന് കമ്പനിയെ ലക്ഷങ്ങളില്‍നിന്ന് കോടികളുടെ വരുമാനത്തിലേക്കെത്തിച്ച ബിസിനസുകാരി. 27 ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന ഹീര ഗ്രൂപ്പിനെ 2010 - 2011 വര്‍ഷംകൊണ്ട് 800 കോടി രൂപ വരുമാനം എന്ന സ്വപ്നം കാണാനാകാത്ത വളര്‍ച്ചയിലേക്ക് എത്തിച്ചത് ആലിമയുടെ കൂര്‍മ്മ ബുദ്ധിയാണ്. എന്നാല്‍ ഇന്ന് 500 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ പ്രതിയാണ് ആലിമ നുഹൂറ ഷെയ്ക്ക്.
മലയാളികളടക്കമുള്ള നിരവധി പേരെ പറ്റിച്ച കേസില്‍ മൂന്ന് മാസം മുമ്പാണ് ആലിമ പൊലീസ് പിടിയിലാകുന്നത്. ഇസ്ലാമിക് ഹലാല്‍ ബിസിനസ്സ് എന്ന പേരിലാണ് രാജ്യത്തിനകത്തും പുറത്തും ഹീര ഗ്രൂപ്പ് ഓഫ് കമ്പനി കോടികളുടെ തട്ടിപ്പ് നടത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ ഇവർക്കെതിരെ കേസുകളുണ്ട്.
തിരുപ്പതിയിലെ പച്ചക്കറി കച്ചവടക്കാരായിരുന്നു ആലിമയുടെ രക്ഷിതാക്കള്‍. അവര്‍ക്കൊപ്പം പച്ചക്കറി വിറ്റായിരുന്നു കൌമാരകാലം കഴിഞ്ഞത്. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പോലും ആലിമയ്ക്ക് ആയിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം 9ാം ക്ലാസില്‍ ആലിമയ്ക്ക് പഠനം ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍ തന്‍റെ ബിസിനസിന്‍റെ വളര്‍ച്ചയ്ക്കൊപ്പം ആലിമ ബിസിനസ് മാനേജ്മെന്‍റില്‍ ബിരുദം നേടി, പെണ്‍കുട്ടികള്‍ക്കായി മദ്രസയും ആരംഭിച്ചു. ഒപ്പം സ്വന്തമായൊരു പാര്‍ട്ടിയും രൂപീകരിച്ചു.
ഉപയോഗിച്ച് ഉപേക്ഷിച്ച തുണിത്തരങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തിയ ആലിമ പിന്നീട് സ്വര്‍ണ വ്യാപാരത്തിലേക്ക് തിരിയുകയായിരുന്നു. പഠനം നിര്‍ത്തിയ ആലിയ പിന്നീട് കുറച്ച് കാലം മദ്രസാ വിദ്യാഭ്യാസം നടത്തിയിരുന്നു. അവിടെ നിന്ന് പരിചയപ്പെട്ട സ്ത്രീകള്‍ക്ക് സ്വര്‍ണം വില്‍പ്പന നടത്തിയായിരുന്നു തുടക്കം. സ്വര്‍പ്പണിക്കാരില്‍നിന്ന് നേരിട്ട് സ്വര്‍ണം വാങ്ങി വില്‍പ്പന നടത്തുകായിരുന്നു പതിവ്. 1997-1998 കാലഘട്ടിത്തില്ർ സ്ത്രീകളുടെ സംഘം രൂപീകരിച്ചു. ഇവരെ ചേര്‍ത്ത് നിര്‍ത്തി ബിസിനസ് മുന്നോട്ട് കൊണ്ടുപോയി. വരുമാനം ഇവര്‍ക്കും നല്‍കി.
2010 ലാണ് ആളുകളുടെ നിക്ഷേപം സ്വീകരിച്ച് ആലിമ ഹീര ഗ്രൂപ്പ് ആരംഭിക്കുന്നത്. ഓരോ വര്‍ഷവും ഒരോ ഒരു ലക്ഷം രൂപയ്ക്കും 36 ശതമാനം പലിശ നല്‍കുമെന്നായിരുന്നു ആലിമ ആദ്യ കാലങ്ങളില്‍ നിക്ഷേപകര്‍ക്ക് നല്‍കിയ വാഗ്ദാനം. ഒരു വര്‍ഷംകൊണ്ടുതന്നെ ഹീര ഗ്രൂപ്പ് മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും വ്യാപിച്ചു. എന്‍ഫോഴ്സമെന്‍റ് ഏജന്‍സി കണ്ടെത്തുന്നതുവരെ അവര്‍ വിവിധ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമായി ആളുകളില്‍നിന്ന് നിക്ഷേപം സ്വീകരിച്ചുകൊണ്ടിരുന്നു. തട്ടിപ്പ് നടത്താന്‍ വിവിധ പേരുകളിലായി 15 കമ്പനികളാണ് ആലിമയുടേതായി ഉണ്ടായിരുന്നത്. ഈ 15 കമ്പനികളില്‍നിന്നായി 1000 കോടി രൂപയുടെ വരുമാനം ആലിമയ്ക്ക് ഉണ്ടായിരുന്നു.
വിവിധ ഗോള്‍ഡ് സ്കീമുകളിലായാണ് ഹീര ഗ്രൂപ്പ് നിക്ഷേപം സ്വീകരിച്ചിരുന്നത്. ചൈന, കാനഡ, ദുബൈ എന്നീ രാജ്യങ്ങളിലും മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, പശ്ചിമ ബംഗാള്‍, തെലങ്കാന, ആന്ധ്ര പ്രദേശ്, രാജസ്ഥാന്ർ എന്നീ സംസ്ഥാനങ്ങളിലേക്കും ഹീര ഗ്രൂപ്പിന്‍റെ ബിസിനസ് പടര്‍ന്നത് വളരെ പെട്ടന്നായിരുന്നു. അടുത്തകാലത്തായാണ് ആലിമ ഹൈദരാബാദിലെ ബഞ്ചാര ഹില്‍സില്‍ താമസം ആരംഭിച്ചത്.
സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാണ് ആലിമ കൂടുതല്‍ പ്രശസ്തയായത്. ഇവരുടെ ആള്‍ ഇന്ത്യാ മഹിളാ എംപവര്‍മെന്‍റ് പാര്‍ട്ടി കര്‍ണാടക തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. 225 സീറ്റില്‍ 221 സീറ്റിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ത്ഥികള്‍ തോറ്റു. കര്‍ണാടക തെരഞ്ഞെടുപ്പിന് നാല് മാസം മുമ്പായിരുന്നു പാര്‍ട്ടിയുടെ രൂപീകരണം.
2012 ല്‍ ആണ് ആലിമയ്ക്കെതിരെ ആദ്യ പരാതി ലഭിക്കുന്നത്. ആള്‍ ഇന്ത്യാ മജ്ർലിസ് ഇ ഇത്തിഹാദുല്‍ മുസ്ലീമിന്‍ അധ്യക്ഷനും എം പിയുമായ അസദുദ്ദീന്‍ ഓവൈസിയാണ് ആലിമയ്ക്കെതിരെ ആദ്യം പരാതി നല്‍കിയത്. തട്ടിപ്പ് നടത്തിയെന്ന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ആലിമയുടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളില്‍ ഏഴ് പേര്‍ അവര്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് 2018 ല്‍ കേസ് നല്‍കി. മുന്‍കൂര്‍ജാമ്യം നേടി, പിന്നീട് മുങ്ങിയ ആലിമയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഒക്ടോബര്‍ 25ന് ദില്ലിയില്‍നിന്നാണ് 45കാരിയായ ആലിമയെ അറസ്റ്റ് ചെയ്തത്. 500 കോടിരൂപയുടെ തട്ടിപ്പ് കേസാണ് ആലിയയ്ക്കെതിരെയുള്ളത്.