ഈ നിയന്ത്രണങ്ങൾ നീക്കിയാൽ ഏകദേശം അഞ്ച് വർഷത്തിന് ശേഷം ചൈനീസ് പ്രൊഫഷണൽസ് ഇന്ത്യയിലേക്കെത്തും

ദില്ലി: ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനീസ് ബിസിനസ് പ്രൊഫഷണലുകൾക്കുള്ള വിസ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ഇന്ത്യ തയ്യാറാകുന്നതായി റിപ്പോർട്ട്. ഈ നിയന്ത്രണങ്ങൾ നീക്കിയാൽ ഏകദേശം അഞ്ച് വർഷത്തിന് ശേഷം വിവോ, ഓപ്പോ, ഷവോമി, ബൈഡ്, ഹിസെൻസ്, ഹെയർ തുടങ്ങിയ കമ്പനികൾക്ക് തങ്ങളുടെ ചൈനീസ് മാനേജർമാരെ ഇന്ത്യയിലേക്ക കൊണ്ടുവരാൻ സാധിക്കും. സിഇഒ, കൺട്രി ഹെഡ്, ജനറൽ മാനേജർ, സെയിൽസ്, മാർക്കറ്റിംഗ്, ഫിനാൻസ്, എച്ച്ആർ എക്സിക്യൂട്ടീവുകൾ തുടങ്ങിയ പ്രധാന തസ്തികകളിലേക്കുള്ള മിക്ക വിസ അപേക്ഷകളും സർക്കാർ അംഗീകരിക്കുമെന്നാണ് സൂചന.

ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വിസ അനുവദിക്കുന്നത് പുനരാരംഭിക്കാനും നീക്കമുണ്ട്. 2020 ലെ ഗാൽവാൻ വാലി സംഘർഷത്തിനുശേഷം വഷളായ ഇന്ത്യ ചൈന ബന്ധം പുനഃസ്ഥാപിക്കാൻ ഇരു രാജ്യങ്ങളും ശ്രമിക്കുന്നതിന്റഎ ഭാ​ഗമായാണ് നടപടി. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ഈ വർഷത്തിന്റ തുടക്കത്തിൽ തന്നെ ധാരണയിലെത്തിയിരുന്നു. കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാനും ഇരുപക്ഷവും തീരുമാനിച്ചിരുന്നു. കോവിഡ്, ഗാൽവാൻ പ്രതിസന്ധി എന്നിവയെത്തുടർന്ന് നേരിട്ടുള്ള വിമാന സർവീസുകളും കൈലാസ് മാനസരോവർ യാത്രയും നിർത്തിവച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ഈ മാസം ചൈന സന്ദർശിച്ചിരുന്നു അഞ്ച് വർഷത്തിനിടെ അയൽരാജ്യത്തേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ യാത്രയായിരുന്നു അത്.

മാർച്ചിൽ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ സുസ്ഥിരമാക്കാൻ ചൈന ശ്രമിച്ചിരുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറയുന്നണ്ടെങ്കിലും, പാകിസ്ഥാന് ചൈന നൽകുന്ന രഹസ്യവും പരസ്യവുമായ പിന്തുണ ഇപ്പോഴും ഒരു നിർണായക വിഷയമാണ്.