റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% അധിക തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി വകവെക്കാതെ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍

മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ക്കിടയിലും ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം എന്നിവ റഷ്യന്‍ എണ്ണ ഇറക്കുമതി പുനരാരംഭിച്ചു. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലേക്കുള്ള ക്രൂഡ് ഓയില്‍ വാങ്ങിക്കഴിഞ്ഞതായി രണ്ട് കമ്പനികലിലേയും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.റഷ്യന്‍ എണ്ണ വിലയിലെ ഇളവ് കുറഞ്ഞതിനാലും യുഎസ്സിന്റെ സമ്മര്‍ദ്ദവും കാരണം കഴിഞ്ഞ ജൂലൈ മാസത്തില്‍് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവെച്ചിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് 27 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍, റഷ്യന്‍ എണ്ണയായ യൂറല്‍സ് ക്രൂഡിന്റെ വിലയില്‍ ബാരലിന് ഏകദേശം 3 ഡോളറിന്റെ വിലക്കുറവ് വീണ്ടും ഉണ്ടായതാണ് ഇറക്കുമതി പുനരാരംഭിക്കാന്‍ ഇന്ത്യന്‍ കമ്പനികളെ പ്രേരിപ്പിച്ചത്. ഈ വിലക്കുറവ് കാരണം റഷ്യന്‍ എണ്ണ ഇന്ത്യന്‍ ശുദ്ധീകരണശാലകള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായി മാറിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യൂറല്‍സ് കൂടാതെ, ഐഒസി വരാന്‍ഡേ, സൈബീരിയന്‍ ലൈറ്റ് തുടങ്ങിയ റഷ്യന്‍ ക്രൂഡ് ഗ്രേഡുകളും വാങ്ങിയിട്ടുണ്ട്.

ഇന്ത്യന്‍ കമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയതോടെ, റഷ്യയുടെ പ്രധാന ഉപഭോക്താക്കളായ ചൈന വന്‍തോതില്‍ ഇറക്കുമതി വര്‍ധിപ്പിച്ചിരുന്നു. റഷ്യന്‍ എണ്ണ ഇറക്കുമതി ഇന്ത്യ പുനരാരംഭിക്കുന്നത് ചൈനയിലേക്കുള്ള വിതരണം കുറയ്ക്കാന്‍ കാരണമാകും.പൊതുമേഖലാ എണ്ണക്കമ്പനികള്‍ സാധാരണയായി തങ്ങളുടെ ക്രൂഡ് ഇറക്കുമതിയെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാറില്ല. കഴിഞ്ഞ തിങ്കളാഴ്ച ഐഒസി ചെയര്‍മാന്‍ സാമ്പത്തികപരമായ ലാഭത്തെ ആശ്രയിച്ച് റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന് പറഞ്ഞിരുന്നു. അതേസമയം, ചൈനീസ് എണ്ണ ശുദ്ധീകരണശാലകള്‍ ഒക്ടോബര്‍, നവംബര്‍ മാസത്തേക്കായി റഷ്യന്‍ എണ്ണ വാങ്ങിക്കഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.