അടുത്തവര്‍ഷം 100 ട്രില്ല്യണ്‍ ഡോളര്‍ സാന്പത്തിക രംഗമായി ലോക സാമ്പത്തിക രംഗം മാറുമെന്ന് എന്ന നേട്ടം പിന്നിടുമെന്ന് സര്‍വേ പറയുന്നു. 

ലണ്ടന്‍: ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് റിപ്പോര്‍ട്ട്. ബിട്ടീഷ് കണ്‍സള്‍ട്ടിംഗ് സ്ഥാപനം സെബര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 2023ഓടെ ഇന്ത്യ സാമ്പത്തിക രംഗത്ത് ബ്രിട്ടനെ മറികടന്ന് ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയാകും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

അതേ സമയം അടുത്തവര്‍ഷം 100 ട്രില്ല്യണ്‍ ഡോളര്‍ സാന്പത്തിക രംഗമായി ലോക സാമ്പത്തിക രംഗം മാറുമെന്ന് എന്ന നേട്ടം പിന്നിടുമെന്ന് സര്‍വേ പറയുന്നു. അതേ സമയം നേരത്തെ വേള്‍ഡ് ഇക്കണോമിക് ലീഗ് ടേബിള്‍ പ്രവചിച്ചതില്‍ നിന്നും വൈകിയായിരിക്കും അമേരിക്കയെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്ന നിലയില്‍ ചൈന പിന്തള്ളുക എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ചൈന 2030 ല്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകും.

അടുത്ത വര്‍ഷത്തോടെ ഇന്ത്യ ഫ്രാന്‍സിനെ സാമ്പത്തിക ശക്തിയില്‍ മറികടക്കും.പിന്നാലെ 2023ല്‍ ബ്രിട്ടനെയും മറികടക്കും. അതേ സമയം ഈ ദശകത്തില്‍ ലോകത്തിലെ എല്ലാ സമ്പത്തിക ശക്തികളും നേരിടുന്ന വെല്ലുവിളി പണപ്പെരുപ്പം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അമേരിക്കയില്‍ പണപ്പെരുപ്പം ഇപ്പോള്‍ 6.8 ശതമാനമാണ്. ഇത് വലിയ വെല്ലുവിളിയാണെന്ന് സെബര്‍ ചൂണ്ടിക്കാട്ടുന്നു. 

പണപ്പെരുപ്പം പിടിച്ചു നിര്‍ത്താനുള്ള സാമ്പത്തിക പരിഷ്കാരങ്ങള്‍ അതിവേഗത്തില്‍ നടപ്പിലാക്കിയില്ലെങ്കില്‍ 2023 അല്ലെങ്കില്‍ 2024 വര്‍ഷത്തില്‍ രാജ്യം വലിയതോതില്‍ മാന്ദ്യത്തെ അഭിമുഖീകരിക്കുമെന്നാണ് സെബര്‍ ചെയര്‍മാന്‍ ഡോഗ്ലസ് മാക് വില്ല്യംസ് റിപ്പോര്‍ട്ട് പുറത്തുവിട്ട് അറിയിച്ചത്.

സാമ്പത്തിക രംഗത്തെ ഉത്പാദനത്തില്‍ 2033 ല്‍ ജര്‍മ്മനി ജപ്പാനെ കടത്തിവെട്ടുമെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു കണ്ടെത്തല്‍. റഷ്യ ലോകത്തിലെ ആദ്യത്തെ പത്ത് സാന്പത്തിക ശക്തികളില്‍ 2033 ഓടെ വരുമെന്നും പഠനം സംബന്ധിച്ച് റോയിട്ടേര്‍സ് പുറത്തുവിട്ട വാര്‍ത്ത പറയുന്നു.