തട്ടിപ്പുകള്‍ക്ക് എളുപ്പം ഇരയാകുന്ന തരത്തിലാണ് രാജ്യത്തെ ബഹുഭൂരിപക്ഷം എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്.

ദില്ലി: രാജ്യത്തെ വിവിധ ബാങ്കുകള്‍ സ്ഥാപിച്ചിട്ടുള്ള 74 ശതമാനം എടിഎമ്മുകളും കാലാവധി കഴിഞ്ഞ സോഫ്റ്റ്‍വെയറുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ദേശസാത്കൃത ബാങ്കുകളുടെ എടിഎം സുരക്ഷയെപ്പറ്റിയുള്ള ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

കാലാവധി കഴിഞ്ഞ സോഫ്‍റ്റ്‍വെയറുകള്‍ ഉപയോഗിക്കുന്നതിലൂടെ തട്ടിപ്പുകള്‍ക്ക് എളുപ്പം ഇരയാകുന്ന തരത്തിലാണ് രാജ്യത്തെ ബഹുഭൂരിപക്ഷം എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. എന്നാല്‍ ഏതൊക്കെ ബാങ്കുകളാണ് ഇത്തരം സോഫ്‍റ്റ്‍വെയറുകള്‍ ഉപയോഗിക്കുന്നതെന്ന കാര്യം സുരക്ഷ മുന്‍നിര്‍ത്തി പുറത്തുവിട്ടിട്ടില്ല. എടിഎമ്മുകളിലെ സോഫ്റ്റ്‍വെയറുകള്‍ മാറ്റണമെന്ന് കാണിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലതവണ ബാങ്കുകള്‍ക്ക് കത്തയച്ചിട്ടുണ്ട്. കഴിഞ്ഞ മാസവും ഇത് സംബന്ധിച്ച പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. 

2017 ജൂലൈ മുതല്‍ ഇക്കഴിഞ്ഞ മാസം വരെ എടിഎം, ക്രെഡിറ്റ്/‍ഡെബിറ്റ് കാര്‍ഡ് തട്ടിപ്പ് സംബന്ധിച്ച് 25,000ല്‍ പരം പരാതികളാണ് ലഭിച്ചതെന്നും ഔദ്ദ്യോഗിക കണക്കുകള്‍ പറയുന്നു. എന്നാല്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ അടിസ്ഥാന കാരണങ്ങളെ പോലും ബാങ്കുകള്‍ അതീവ ലാഘവത്തോടെയാണ് കാണുന്നത്.