ഏഴോളം കമ്പനികളുടേതായി വരാന്‍ പോകുന്നത് 14,000 കോടി രൂപയുടെ ഐപിഒകളാണ്

മുംബൈ: ശ്രദ്ധയോടെ നിക്ഷേപിക്കുന്നവര്‍ക്ക് ഭാവിയില്‍ വലിയ നേട്ടങ്ങള്‍ നല്‍കുന്നവയാണ് ഐപിഒകള്‍ (പ്രാഥമിക ഓഹരി വില്‍പ്പന). ബിസിനസ് വിപുലീകരണ പദ്ധതികള്‍, വായ്പകളുടെ തിരിച്ചടവ്, പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ എന്നിവയ്ക്കായാണ് കമ്പനികള്‍ ഐപിഒകള്‍ സംഘടിപ്പിക്കുന്നത്. 

എച്ച് ഡി എഫ് സി മ്യൂച്വല്‍ ഫണ്ട്, ലോധ ഡെവലപ്പേഴ്സ് തുടങ്ങിയ ഏഴോളം കമ്പനികളാണ് മൂലധന വിപണിയില്‍ ഐപിഒകള്‍ക്ക് തയ്യാറെടുക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ മ്യൂച്വല്‍ ഫണ്ട് കമ്പനിയായ എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്‍റ് ഐപിഒ വഴി 3500 കോടി രൂപ നേടാനാണ് ലക്ഷ്യം വയ്ക്കുന്നത്. 

ഐപിഒ വഴി 5500 കോടി രൂപ സമാഹരിക്കുകയാണ് റോയല്‍റ്റി ഭീമനായ ലോധ ഡെവലപ്പേഴ്സിന്‍റെ ലക്ഷ്യം. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിലൂടെ തങ്ങളുടെ ബ്രാന്‍ഡ് പ്രതിച്ഛായ കൂടുതല്‍ ശക്തമാകുമെന്നാണ് കമ്പനികളുടെ വിശ്വാസം. 2018 ജനുവരി- ജൂണ്‍ കാലയിളവില്‍ പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 18 കമ്പനികള്‍ 23,670 കോടി രൂപ സമാഹരിച്ചിരുന്നു. ഏഴോളം കമ്പനികളുടേതായി വരാന്‍ പോകുന്നത് 14,000 കോടി രൂപയുടെ ഐപിഒകളാണ്. അതിനാല്‍ തന്നെ ഇനിയുളള നാളുകള്‍ നിക്ഷേപകരെ സംബന്ധിച്ച് വലിയ നേട്ടങ്ങളുടെതാവുമെന്നാണ് വിപണി നിരീക്ഷകരുടെ വാദം.