ഒാഹരി വിറ്റഴിക്കൽ തീരുമാനത്തിനിടെ എയർ ഇന്ത്യ ജീവനക്കാർക്ക് ശമ്പളവും വൈകുന്നു. ജൂലൈയിലെ ശമ്പളമാണ് നൽകാത്തത്. ശനിയാഴ്ച ശമ്പളം നൽകുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് അടുത്ത ആഴ്ചയിലേക്ക് നീണ്ടേക്കുമെന്നും സൂചനയുണ്ട്.
ഏകദേശം 21,000 തൊഴിലാളികളാണ് എയർ ഇന്ത്യയിലുളളത്. ശമ്പളം വൈകുന്നതിൻ്റെ കാരണം സംബന്ധിച്ച് ഒൗദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല. എയർ ഇന്ത്യയുടെ ഒാഹരി വിറ്റഴിക്കാൻ കേന്ദ്രമന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. മന്ത്രിസഭാ ഉപസമിതി ഇതിന് അന്തിമ രൂപം നൽകിവരികയാണ്. 50,000 കോടിയുടെ കടബാധ്യത എയർഇന്ത്യക്കുണ്ട്. കഴിഞ്ഞ യു.പി.എ സർക്കാർ എയർ ഇന്ത്യക്ക് പത്ത് വർഷത്തേക്ക് 30,000 കോടിയുടെസാമ്പത്തിക സഹായം നൽകുന്ന പദ്ധതി ആവിഷ്ക്കരിച്ചിരുന്നു. എയർ ഇന്ത്യയുടെ നിലവിലുള്ള വ്യാപാരം സുസ്ഥിരമല്ലെന്നും ഇത് കൂടുതൽ വരുമാനം ഉണ്ടാക്കുന്നതിനോ കടബാധ്യതയിലേക്ക് തിരിച്ചടവിനോ സഹായിക്കില്ലെന്നുമാണ് കേന്ദ്ര വ്യോമായാന മന്ത്രാലയം പറയുന്നത്.
