കഴിഞ്ഞ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് കുറഞ്ഞ ചെലവില്‍ ഗള്‍ഫ് മേഖലയിലേക്ക് സര്‍വ്വീസ് നടത്തുന്നതിനായി കേരള സര്‍ക്കാര്‍ പുതിയ വിമാന ക്കമ്പനി രൂപീകരിക്കാന്‍ നിരന്തരം ആവശ്യമുന്നയിച്ചെങ്കിലും നിരസിക്കുകയായിരുന്നു. 20 വിമാനങ്ങളും 5 വര്‍ഷത്തെ ആഭ്യന്തര പ്രവൃത്തി പരിചയവും വേണമെന്ന നിബന്ധനയായിരുന്നു കാരണം.

എന്നാല്‍ ഈ നിബന്ധന ഒഴിവാക്കി വ്യോമയാന മന്ത്രാലയം പുതിയ വ്യോമയാന നയം തയ്യാറാക്കി. 20 വിമാനങ്ങള്‍ സ്വന്തമായുണ്ടാവുകയോ ആഭ്യന്തര സര്‍വ്വീസിന്റെ 20ശതമാനം ഉണ്ടാവുകയോ ചെയ്താല്‍ മതിയെന്നാണ് പുതിയ വ്യോമയാന നയത്തിലെ നിബന്ധന. ഒരു മണിക്കൂര്‍ യാത്രയ്ക്ക് 2500 രൂപയില്‍ കൂടാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ആഭ്യന്തര മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ നീക്കം.

പുതിയ വ്യോമയാന നയം ഇന്ന് കേന്ദ്ര മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കാന്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ നാട്ടിലെത്തുന്നതിനായി ആഢംബരങ്ങളൊഴിവാക്കി വിമാന സര്‍വ്വീസ് നടത്താനാണ് എയര്‍ കേരളയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വര്‍ഷങ്ങളായി നാട്ടില്‍ പോകാന്‍ കഴിയാതെ ഗള്‍ഫില്‍ കുടുങ്ങിയവര്‍ക്ക് സൗജന്യ യാത്രയും മലയാളമറിയാവുന്ന ഉദ്യോഗസ്ഥരുടെ സേവനവും എയര്‍ കേരളയില്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം.