ആപ്പിളിന്‍റെ വിപണി മൂല്യം ഒരു ലക്ഷം കോടി ഡോളറായി
ആമസോണിനേയും മൈക്രോസോഫ്ടിനേയും പിന്തള്ളിയാണ് ആപ്പിളിന്‍റെ ഈ നേട്ടം
സിലിക്കണ്‍ വാലി: ഐ ഫോൺ നിർമാതാക്കളായ ആപ്പിളിന്‍റെ വിപണി മൂല്യം ഒരു ലക്ഷം കോടി അമേരിക്കൻ ഡോളറായി ഉയര്‍ന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കമ്പനിയാണ് ആപ്പിൾ.
സിലിക്കൺ വാലിയിൽ 1976ൽ സ്റ്റീവ് ജോബ്സും സ്റ്റീവ് വോസ്നിയാക്കിയും തുടക്കം കുറിച്ച കമ്പനിയാണ് ഇന്ന് ലോകത്തിന്‍റെ നെറുകയിൽ എത്തി നിൽക്കുന്നത്. ലോകത്ത് ഒരു ലക്ഷം കോടി ഡോളർ വിപണി മൂല്യമുള്ള കമ്പനിയാണ് ഇന്ന് ആപ്പിൾ. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഐ ഫോൺ നിർമ്മാതാക്കളുടെ ഇപ്പോഴത്തെ വിപണി മൂല്യം 68.64 ലക്ഷം കോടി രൂപ വരും.
മറ്റൊരു കമ്പനിക്കും ഇതുവരെ ഈ നേട്ടം കൈവരിക്കാനായിട്ടില്ല. ആമസോണിനേയും മൈക്രോസോഫ്ടിനേയും പിന്തള്ളിയാണ് ആപ്പിളിന്‍റെ ഈ നേട്ടം. തൊണ്ണൂറായിരം കോടി ഡോളറാണ് ആമോസോമിന്‍റെ വിപണി മൂല്യം. ആപ്പിളിന്‍റെ ഓഹരി മൂല്യവും ഉയർന്നിട്ടുണ്ട്. ഇന്നലെ 207.39 ഡോളറായിരുന്നു ഓഹരി വില.
ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ മൂന്നുദിവസത്തിനിടെ ആപ്പിളിന്‍റെ ഓഹരിവിലയിൽ ഒൻപതുശതമാനം വർദ്ധനവാണ് ഉണ്ടായത്. നേരത്തെ മൂന്നാംപാദ റിപ്പോർട്ട് പുറത്തുവന്നപ്പോൾ മൂന്ന് ശതമാനമായിരുന്നു ആപ്പിളിന്‍റെ നേട്ടം. 76ൽ പേഴ്സണൽ കമ്പ്യൂട്ടർ പുറത്തിറക്കി വിപണിയിലെത്തിയ കമ്പനി 2001ൽ പുറത്തിറക്കിയ ഐ പോഡുകളിലൂടെയാണ് ജനപ്രിയമായത്. വൈകാതെ ആപ്പിളിനെ ഇന്നത്തെ വളർച്ചയിലേക്കെത്തിച്ച ഐ ഫോണും ഐപാഡും പിറന്നു. അവയുടെ കൂടി പിൻബലത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി യാത്ര തുടരുകയാണ് ഈ ബ്രാൻഡ്.