കൊച്ചി: കോരളത്തിലും അറബ് രാജ്യങ്ങളിലും ശക്തമായ സാന്നിധ്യമുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ പ്രാരംഭ ഓഹരി വില്‍പന തുടങ്ങി. 

1,34,28,269 ഓഹരികളാണ് പ്രാരംഭ ഓഹരി വില്‍പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 78 ഓഹരികളായോ 78-ന്റെ ഗുണിതങ്ങളായോ ഓഹരി വാങ്ങാം. ഫിബ്രുവരി 15-വരെ ഓഹരികള്‍ വാങ്ങാം. മൂന്ന് ദിവസം നീളുന്ന ഓഹരി വില്‍പനയിലൂടെ 795 കോടി സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രാരംഭ ഓഹരി വില്‍പനയക്ക് മുന്നോടിയായി 294 കോടി രൂപ ആസ്റ്റര്‍ ഗ്രൂപ്പ് സമാഹരിച്ചിരുന്നു. 

മലയാളിയായ ഡോ.ആസാദ് മൂപ്പന്റെ ഉടമസ്ഥതയിലുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ കീഴില്‍ പത്ത് ആശുപത്രികള്‍,91 ക്ലിനിക്കുകള്‍,206 ഫാര്‍മസികള്‍ എന്നിവയാണ് ഉള്ളത്. ആറ് ജിസിസി രാജ്യങ്ങളിലും ഇന്ത്യ, ജോര്‍ദ്ദാന്‍,ഫിലീപ്പീന്‍സ് എന്നീ രാജ്യങ്ങളിലും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് സാന്നിധ്യമുണ്ട്. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 81 ശതമാനവും വിദേശരാജ്യങ്ങളില്‍ നിന്നാണ്. 

കോഴിക്കോട്,കൊച്ചി,കോട്ടക്കല്‍,വയനാട്,ബെംഗളൂരു,ഹൈദരാബാദ്, കോലാപുര്‍ എന്നിവിടങ്ങളില്‍ ആശുപത്രികളുള്ള ആസ്റ്റര്‍ ഗ്രൂപ്പ് തിരുവനന്തപുരം, കണ്ണൂര്‍ തുടങ്ങി ഒന്‍പത് നഗരങ്ങളില്‍ കൂടി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നുണ്ട്.