കള്ളപ്പണക്കാര്‍ക്ക് എട്ടിന്‍റെ പണി വരുന്നു
ന്യൂഡൽഹി: ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങളുമായി ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ കൈമാറാമെന്ന് സ്വിറ്റ്സർലാൻഡ്. സ്വിസ് ഫെഡറൽ കൗൺസില്‍ ഇത് സംബന്ധിച്ച തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. 2018ൽ ഇത് നടപ്പിലാക്കാനാണ് പദ്ധതി. 2019ൽ സ്വിറ്റസർലാൻഡിൽ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ ലഭിച്ച് തുടങ്ങും.
വൈകാതെ തന്നെ അക്കൗണ്ട് വിവരങ്ങൾ കൈമാറുന്നതിനുള്ള തിയതി ഇവർ കേന്ദ്രസർക്കാറിനെ അറിയിക്കുമെന്നാണ് സൂചന. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളുമായി വിവരങ്ങൾ കൈമാറുന്നതിന് സ്വിസ് ഫെഡറൽ കൗൺസിലിൽ എതിർപ്പുകളൊന്നും ഉയർന്നില്ല. അതുകൊണ്ട് തന്നെ തീരുമാനം നടപ്പിലാക്കുന്നത് വൈകില്ല.
ഇന്ത്യയില്‍ പലപ്പോഴും ഏറെ ചൂടുള്ള ചര്‍ച്ച വിഷയമായിരുന്നു കള്ളപ്പണം. വിദേശ രാജ്യങ്ങളിലെ കള്ളപണം ഇന്ത്യയിലെത്തിച്ച് രാജ്യത്തെ ഓരോ പൗരന്റെയും അക്കൗണ്ടുകളിൽ അത് നിക്ഷേപിക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം.
ഇന്ത്യക്കാർക്ക് കൂടുതൽ കള്ളപണം നിക്ഷേപിച്ചിട്ടുള്ള സാധിക്കുന്ന രാജ്യമാണ് സ്വിറ്റസർലാൻഡ്. ഇവിടത്തെ അക്കൗണ്ട് വിവരങ്ങൾ ലഭ്യമാകുന്നത് കള്ളപണത്തിനെതിരായ പോരാട്ടങ്ങൾക്ക് കൂടുതൽ കരുത്ത് പകരും.
ഇനി കേന്ദ്രത്തിന്‍റെ കോര്‍ട്ടിലാണ് പന്ത്. തെരെഞ്ഞെടുപ്പ് കാലത്ത് മുന്നോട്ടു വച്ച വാഗ്ദാനങ്ങള്‍ പാലിക്കുകയാണെങ്കില്‍ അത് രാജ്യചരിത്രത്തില്‍ നിര്‍ണായക വഴിത്തിരിവാകും ഉണ്ടാകുക.