സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വിലകുറയ്ക്കാനുള്ള നീക്കം അട്ടിമറിക്കപ്പെടുന്നു
കുപ്പിവെള്ളം 12 രൂപയ്ക്ക് വില്‍ക്കുമെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചേഴ്സ് അസോസിയേഷനാണ് പ്രഖ്യാപിച്ചത്.
കോഴിക്കോട്: കുപ്പിവെള്ളത്തിന് 12 രൂപ ഈടാക്കി വില്‍ക്കുമെന്ന നിര്‍മ്മാതാക്കളുടെ തീരുമാനം അട്ടിമറിക്കപ്പെടുന്നു. കുപ്പിവെള്ളം വില കുറച്ച് വില്‍ക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. 20 രൂപക്ക് മാത്രമേ കുപ്പി വെള്ളം വില്‍ക്കാനാവൂ എന്നും 12 രൂപയ്ക്ക് വെള്ളം വില്‍ക്കാമെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു നസിറുദ്ദീന്റെ വാദം.
കുപ്പിവെള്ളം 12 രൂപയ്ക്ക് വില്‍ക്കുമെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചേഴ്സ് അസോസിയേഷനാണ് പ്രഖ്യാപിച്ചത്. 105 കമ്പനികള്‍ അംഗങ്ങളായ ഈ സംഘടയിലെ 64 കമ്പനികളുടെ പിന്തുണയോടെയായിരുന്നു തീരുമാനം. 22 കമ്പനികള്‍ എതിര്‍ത്തു. 19 കമ്പനികള്‍ ഇത് സംബന്ധിച്ച യോഗത്തില്‍ പങ്കെടുത്തില്ല. എതിര്‍പ്പ് ഉയര്‍ത്തിയ കമ്പനികളുടെ കൂടെ പിന്തുണയോടെയാണ് വ്യാപാരികള്‍ വിലക്കുറവിനെ അട്ടിമറിക്കുന്നത്. കുറഞ്ഞ വില രേഖപ്പെടുത്തിയ ബോട്ടിലുകള്‍ ഉടന്‍ കടകളില്‍ എത്തിക്കുമെന്നും നേരത്തെ എത്തിച്ച ബോട്ടിലുകളില്‍ 20 രൂപ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 12 രൂപ നല്‍കിയാല്‍ മതിയെന്നും കാണിച്ച് നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ കുറഞ്ഞ വിലയ്ക്ക് വെള്ളം വില്‍ക്കാന്‍ വ്യാപാരികള്‍ തയ്യാറാവുന്നില്ല.
ആറ് രൂപയില്‍ താഴെ മാത്രമാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ നിര്‍മ്മാണ ചിലവ്. എട്ട് രൂപയ്ക്കാണ് ഇത് കമ്പനികള്‍ കടകളിലെത്തിക്കുന്നത്. ഇതിന് 12 രൂപയുടെ ലാഭമെടുത്താണ് വ്യാപാരികള്‍ വില്‍ക്കുന്നത്. ഇത് അവസാനിപ്പിച്ച് നാല് രൂപയെന്ന മാന്യമായ ലാഭവിഹിതം നല്‍കാനുള്ള തീരുമാനമാണ് വ്യാപാരികളും ഒരുവിഭാഗം നിര്‍മ്മാതാക്കളും അട്ടിമറിക്കുന്നത്.