ദില്ലി: ഭേദഗതി ചെയ്ത ഉപഭോക്തൃ സംരക്ഷണ ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ വച്ചു. ഓണ്‍ലൈന്‍ വ്യാപാരം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടു വരുന്നത്. ഉല്‍പന്നത്തിന് നിലവാരമില്ലെങ്കില്‍ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ക്കെതിരെ നടപടിയെടുക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

ഉപഭോക്തൃ സംരക്ഷണ ബില്‍ പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാനാണ് അവതരിപ്പിച്ചത്. ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നത് തടയുന്നതിനും ഉപഭോക്തൃ ക്ഷേമം ഉറപ്പു വരുത്തുന്നതിനുമാണ് 1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ ഭേദഗതി കൊണ്ടു വരുന്നത്.ഓണ്‍ലൈന്‍ വഴി അനധികൃത ഇടപാടുകള്‍ തടയുന്നതിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനും നിയമത്തില്‍ കര്‍ശന വ്യവസ്ഥകളുണ്ട്.കേടായ ഉത്പന്നങ്ങള്‍ നിശ്ചിത സമയത്തിനകം തിരിച്ചെടുത്ത് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ കനത്ത പിഴയും ജയില്‍ ശിക്ഷയും ലഭിക്കും.

ഉല്‍പന്നത്തിന് നിലവാരമില്ലെങ്കില്‍ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ക്കെതിരെ നടപടിയെടുക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഉപഭോക്തൃ കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാനുള്ള സംവിധാനവും പുതിയ ബില്ല് നിര്‍ദ്ദേശിക്കുന്നു. ഉപഭോക്താക്കളുടെ ക്ഷേമം ഉറപ്പാക്കാന്‍ ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി രൂപീകരിക്കും. ഈ സമ്മേളനത്തില്‍ തന്നെ ബില്ല് പാസാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചേക്കും. ലോക്‌സഭ പാസാക്കുന്ന ബില്ല് പിന്നീട് രാജ്യസഭയില്‍ അവതരിപ്പിക്കും. 

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന കേസുകളില്‍ രക്ഷിതാക്കള്‍ക്ക് ശിക്ഷ നല്‍കുന്ന ബില്ലിനെക്കുറിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം പൊതുജനങ്ങളുടെ അഭിപ്രായം തേടാന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.