ഓരോ പഞ്ചായത്തിലെയും കച്ചവടക്കാരെയും 100 സാധാരണക്കാരായ ആളുകളെയും തിരഞ്ഞെടുത്ത് ഓണ്‍ലൈന്‍ വ്യാപാരം പഠിപ്പിക്കാനാണ് പദ്ധതി. പേടിഎം, എസ്ബിഐ, ബഡ്ഡി എന്നിവ വഴി എങ്ങനെ വ്യാപാരം നടത്തണമെന്നതിനെക്കുറിച്ചാണ് പഠിപ്പിക്കുക. സ്മാര്‍ട്ട് ഫോണ്‍ വഴിയുള്ള ഇടപാടുകള്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത്.

രാജ്യമൊട്ടാകെ 2.5 ലക്ഷംഗ്രാമീണ കേന്ദ്രങ്ങളിലൂടെയാണ് പരിശീലനം നല്‍കുന്നത്. കേരളത്തിലെ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് ഓണ്‍ലൈന്‍ ഇടപാട് സംബന്ധിച്ച് ക്ലാസ് നല്‍കുന്നത്. ആദ്യഘട്ട പരിശീലനം എറണാകുളത്തുള്ള സെന്‍ട്രല്‍ സര്‍വീസസ് കോഓപ്പറേറ്റീവ് ലിമിറ്റഡില്‍ നടന്നു. ഇവിടെനിന്ന് പരിശീലനം ലഭിക്കുന്ന പൊതുസേവന കേന്ദ്രങ്ങളിലെ (അക്ഷയ) സംരംഭകരായിരിക്കും പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും പരിശീലനം നല്‍കുന്നത്.

ഓട്ടോ ഡ്രൈവര്‍മാര്‍ക്കും പരിശീലനം നല്‍കും. യാത്രക്കാരില്‍ നിന്ന് എങ്ങനെ ഓണ്‍ലൈനായി പണം സ്വീകരിക്കാമെന്നതിനെക്കുറിചചായിരിക്കും ക്ലാസ് നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവിധ ആപ്ലിക്കേഷനുകളും സാങ്കേതിക ഉപകരണങ്ങളും പരിശീലനത്തില്‍ പരിചയപ്പെടുത്തും. പണരഹിത ഇന്ത്യഎന്ന ലക്ഷ്യത്തിന് ഈ പരിശീലനം ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.