ദില്ലി: രാജ്യം ചരക്ക് സേവന നികുതിയിലേക്ക് മാറിയതിന് പിന്നാലെ വിവിധ രംഗങ്ങളില്‍ നേരത്തെ നിലനിന്നിരുന്ന അഴിമതിയും പുതിയ രൂപം പ്രാപിക്കുന്നെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ രൂപീകൃതമായ ജി.എസ്.ടി കൗണ്‍സിലിലെ മുതിര്‍ന്ന ഉദ്ദ്യോഗസ്ഥനെ ഇന്ന് സി.ബി.ഐ അറസ്റ്റ് ചെയ്തതോടെ പുതിയ അഴിമതിക്കഥകളും ചുരുളഴിയുകയാണ്.

അടുപ്പക്കാര്‍ വഴി കൈക്കൂലി വാങ്ങിയതിന് മോനിഷ് മല്‍ഹോത്ര എന്ന ജി.എസ്.ടി സൂപ്രണ്ടും ഇയാളും സഹായിയായ മാനസ് പട്ര എന്നയാളുമാണ് ഇന്ന് പിടിയിലായത്. നേരത്തെ സെന്‍ട്രല്‍ എക്സൈസ് ഉദ്ദ്യോഗസ്ഥനായിരുന്ന ഇയാള്‍ ഏറെക്കാലമായി കൈക്കൂലി വാങ്ങിയിരുന്നയാളുകളില്‍ നിന്നും ജി.എസ്.ടി വന്നപ്പോഴും പതിവ് തെറ്റാതെ പണം വാങ്ങാറുണ്ടെന്ന് സി.ബി.ഐ കണ്ടെത്തി. ജി.എസ്.ടി കൗണ്‍സിലിലെ ഒരു ഉയര്‍ന്ന ഉദ്ദ്യോഗസ്ഥന്‍ കൈക്കൂലിക്കുറ്റത്തിന് അറസ്റ്റിലാവുന്നത് ആദ്യമായാണ്. നേരത്തെ വിവിധ നികുതി വിഭാഗങ്ങളില്‍ ജോലി ചെയ്തിരുന്ന ഉദ്ദ്യോഗസ്ഥരെയാണ് ഇപ്പോള്‍ ജി.എസി.ടി മേല്‍നോട്ട ചുമതലകളിലേക്ക് പുനര്‍വിന്യസിച്ചിരിക്കുന്നത്. പല വന്‍കിടക്കാരില്‍ നിന്നും പതിവ് തെറ്റിക്കാതെ കൈക്കൂലി വാങ്ങിയിരുന്നവര്‍ ഇപ്പോഴും അത് തുടരുന്നുവെന്ന ആക്ഷേപം വ്യാപകയായി തന്നെ നിലനില്‍ക്കുന്നു.

ഇന്ന് അറസ്റ്റിലായ ഉദ്ദ്യോഗസ്ഥന് വേണ്ടി അയാളുടെ സഹായി പണം കൈപ്പറ്റിയ ശേഷം സ്വന്തം അക്കൗണ്ടിലാണ് നിക്ഷേപിച്ചിരുന്നതെന്ന് കണ്ടെത്തി. പിന്നീട് ഉദ്ദ്യോഗസ്ഥന്റെ മകളുടെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് ചെറിയ തുകകളായി മാറ്റിയായിരുന്നു പണം എത്തിച്ചിരുന്നത്.