കൊച്ചി: സംസ്ഥാനത്ത് സിമന്‍റ് വില കുതിച്ചുയര്‍ന്നതോടെ നിര്‍മ്മാണ മേഖല പ്രതിസന്ധിയിലായി. ഒരുമാസത്തിനിടെ അന്‍പത് രൂപയാണ് സിമിന്‍റിന് ഒരുചാക്കിന് കൂടിയത്. രാജ്യത്ത് തന്നെ ഇപ്പോള്‍ സിമന്‍റിന് ഏറ്റവും കൂടുതല്‍ വില കേരളത്തിലാണ്. 410 മുതല്‍ 430 രൂപ വരെയാണ് അന്‍പത് കിലോഗ്രാമിന്‍റെ ഒരു ചാക്ക് സിമന്‍റിന്‍റെ വില.

Add Asianetnews as a Preferred SourcegooglePreferred

തമിഴ്നാട്ടില്‍ ഒരു ചാക്ക് സിമന്‍റിന്‍റെ വില 190 രൂപ മാത്രമാണ്. അംസ്കൃത വസ്തുക്കളുടെ വില പരിശോധിച്ചാല്‍ ഇപ്പോള്‍ ഒരു ചാക്ക് സിമന്‍റിന്‍റെ ഉല്‍പാദന ചെലവ് പരമാവധി 170 രൂപയാണ്. കടത്ത് കൂലി മൊത്ത വിതരണക്കാരുടേയും ചില്ലറ വ്യാപാരികളുടേയും ലാഭം എന്നിവ കൂടി കൂട്ടിയാല്‍ 325 രൂപക്ക് സിമന്‍റ് വില്‍ക്കാനാവും.

എന്നാല്‍ സിമന്‍റ് കമ്പനികള്‍ തോന്നിയ വിലക്കാണ് സംസ്ഥാനത്ത് സിമന്‍റ് വില്‍ക്കുന്നത്. സിമന്‍റ് വില കൂടാന്‍ പ്രത്യേകിച്ച് കാരണമൊന്നും നിലവിലില്ലെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. സാധാരണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടുന്ന വേനല്‍ക്കാലത്ത് വില കൂടുകയും മഴക്കാലത്ത് സിമന്‍റിന് വില കുറയുകയും ചെയ്യാറുണ്ട് .ഇപ്പോള്‍ അതുമില്ല.

സര്‍ക്കാര്‍ ഇടപെട്ട് സിമന്‍റ് വില ഏകീകരിച്ചാലേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം ആവൂ എന്നാണ് നിര്‍മ്മാണ മേഖലയിലുള്ളവര്‍ പറയുന്നത്.