സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. ജിഎസ്‌ടിയില്‍ നികുതി ഒഴിവാക്കിയെങ്കിലും ഒരു കിലോ ഇറച്ചിക്ക് നാലുദിവസം കൊണ്ട് 30 രൂപയോളം കൂടി. സംസ്ഥാനത്ത് കോഴി ഉത്പാദനം കുറഞ്ഞ സാഹചര്യം ഇതര സംസ്ഥാന ലോബി മുതലെടുക്കുകയാണെന്ന് മൊത്തക്കച്ചവടക്കാര്‍ ആരോപിക്കുന്നു.

ജൂണ്‍ 30 വരെ 180 രൂപയുണ്ടായിരുന്ന ഒരു കിലോ കോഴിയിറച്ചിയുടെ വില നിലവില്‍ 210 രൂപയ്ക്ക് മുകളിലാണ്. ഇറച്ചി കോഴിയ്ക്ക് വില കിലോയ്ക്ക് 150 രൂപയിലേറെ. കേരളത്തിലേക്ക് കോഴി എത്തിക്കുന്ന തമിഴ്‌നാട്ടില്‍ കിലോയ്ക്ക് വില 116 രൂപയായതാണ് വില കൂടാന്‍ കാരണമായി പറയുന്നത്. ജിഎസ്‌ടി ആശങ്ക നിമിത്തം കേരളത്തിലെ കോഴി കര്‍ഷകര്‍ ഉത്പാദനം താത്കാലികമായി നിര്‍ത്തിവച്ചതും തിരിച്ചടിയായി. എന്നാല്‍ ഈ സാഹചര്യം നിമിത്തം മുതലെടുത്ത് ഇതര സംസ്ഥാന ലോബി മനപൂര്‍വ്വം വില ഉയര്‍ത്തുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.

ചരക്ക് സേവന നികുതി നിലവില്‍ വന്ന ജൂലൈ ഒന്ന് വരെ സംസ്ഥാനത്ത് കോഴിയിറച്ചിക്കുണ്ടായിരുന്ന നികുതി 14.5 ശതമാനം. ജിഎസ്‌ടിയില്‍ കോഴിയിറച്ചിക്ക് നികുതി ഒഴിവാക്കിയതോടെ കിലോയ്ക്ക് 15 രൂപ വച്ചെങ്കിലും വില കുറയേണ്ടതായിരുന്നു. എന്നാല്‍ നാല് ദിവസത്തിനുള്ളില്‍ ഒരു കിലോ കോഴിയിറച്ചിക്ക് കൂടിയത് 30 രൂപ. വില പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ക്രിയാത്മകമായി ഇടപെട്ടില്ലെങ്കില്‍ ഹോട്ടല്‍ ഭക്ഷണത്തിനടക്കം വില കൂടുന്ന സാഹചര്യം ഉണ്ടായേക്കും.