കൊല്‍ക്കത്ത: രാജ്യത്ത് നാണയങ്ങളുടെ ഉല്‍പാദനം വീണ്ടും തുടങ്ങുന്നു. സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തത് കൊണ്ട് കഴിഞ്ഞ ചൊവ്വാഴ്ച ഉല്‍പ്പാദനം നിര്‍ത്തിവെയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 771 കോടി നാണയങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനാണ് അനുമതി നല്‍കിയിരുന്നത്. ഇതില്‍ 590 കോടിയുടെ ഉല്‍പ്പാദനം ഇതിനോടം പൂര്‍ത്തിയായി. ശേഷിക്കുന്നവ മാര്‍ച്ചിന് മുന്‍പ് പൂര്‍ത്തിയാക്കണം.

ഒരു രൂപയുടേത് ഒഴികെയുള്ള നോട്ടുകള്‍ അച്ചടിക്കുന്ന റിസര്‍വ് ബാങ്ക് ആണെങ്കിലും നാണയങ്ങള്‍ നിര്‍മ്മിക്കുന്നത് കേന്ദ്ര സര്‍ക്കാറാണ്. പിന്നീട് വിതരണത്തിനായി ഇത് റിസര്‍വ് ബാങ്കിന് കൈമാറും. കൊല്‍ക്കത്ത, മുംബൈ, നോയിഡ, ഹൈദരാബാദ് എന്നിവിടങ്ങളിലെ മിന്റുകളിലാണ് നാണയങ്ങള്‍ ഉല്‍പാദിപ്പിക്കുന്നത്. ഉല്‍പാദനം വീണ്ടും തുടങ്ങാന്‍ സെക്യൂരിറ്റി പ്രിന്റിങ് ‍ആന്‍ഡ് മിന്റിങ് കോര്‍പറേഷന്‍‍ ഓഫ് ഇന്ത്യയ്‌ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. എല്ലാ വിഭാഗത്തില്‍പ്പെട്ട നാണയങ്ങളും ഉല്‍പാദിപ്പിക്കും.