ചരക്കു സേവന നികുതി നടപ്പാക്കിയതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ വാണിജ്യ നികുതി ചെക് പോസ്റ്റുകളും ഡിസംബര്‍ ഒന്നിനു പൂട്ടും. ഇപ്പോള്‍ ചെക് പോസ്റ്റുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ മാറ്റിത്തുടങ്ങി. നേരത്തെയുണ്ടായിരുന്ന മൂല്യവര്‍ധിത നികുതി യുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ 84 ചെക് പോസ്റ്റുകളില്‍ 600 ജീവനക്കാരാണുള്ളത്. ജിഎസ്ടി വന്നതിനു ശേഷം ചരക്കു വാഹനങ്ങളിലെ ഡിക്ലറേഷന്‍ പരിശോധന മാത്രമാണ് ഇവിടങ്ങളില്‍ നടക്കുന്നത്. ഉദ്ദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് സംബന്ധിച്ചുള്ള ഉത്തരവുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇറങ്ങിയിരുന്നു. സ്‌ത്രീകള്‍ ഒഴികെയുള്ളവരെ മറ്റു ജില്ലകളിലേക്കാണു മാറ്റിയിട്ടുള്ളത്. ചരക്ക് സേവന നികുതി നടപ്പാക്കിയ ആദ്യ മാസത്തില്‍ ഉദ്യോഗസ്ഥരുടെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യുകയും സ്റ്റാഫ് പാറ്റേണില്‍ അഴിച്ചു പണി നടത്തുകയും ചെയ്തിരുന്നു.