ന്യൂഡല്‍ഹി: യോഗ ഗുരുവും വ്യവസായിയുമായ ബാബാ രാംദേവിന്റെ ജീവിതം പറയുന്ന പുസ്തകത്തിന് കോടതിയുടെ വിലക്ക്. 'ഗോഡ്‍മാന്‍ ടു ടൈകൂണ്‍', ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബാബ രാംദേവ് എന്ന പുസ്തകത്തിനാണ് ദില്ലിയിലെ കീഴ്ക്കോടതിയുടെ വിലക്ക്. മാധ്യമ പ്രവര്‍ത്തകയായ പ്രിയങ്ക പതക് നരേന്‍ രചിച്ച പുസ്തകത്തിനെതിരെ മാനനഷ്ടത്തിന് രാം ദേവ് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നതും വില്‍ക്കുന്നതും കോടതി തടഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രസാധകരുടെയോ രചയിതാവിന്റെയോ ഭാഗം കേള്‍ക്കാതെയാണ് കോടതി ഏകപക്ഷീയമായ വിധി പുറപ്പെടുവിച്ചതെന്ന് പ്രസാധകരായ ജഗര്‍നോട്ട് ബുക്‌സ് ആരോപിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാംദേവിന്റെ മുന്‍കാല ജീവിതവും പണം, മതം, രാഷ്ട്രീയം എന്നിവ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും വിവരിക്കുന്നതാണ് പുസ്തകമെന്ന് രചയിതാവ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പുസ്തകത്തിന്റെ ഓണ്‍ലൈന്‍ വില്‍പ്പനയും കോടതി വിലക്കിയിട്ടുണ്ട്. ബാബാ രാംദേവിനെക്കുറിച്ച ലഭ്യമായ വിവരങ്ങള്‍, ലേഖനങ്ങള്‍, പോലീസ് റിപ്പോര്‍ട്ടുകള്‍, വിവരാവകാശ നിയമപ്രകാരം ലഭ്യമായ വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുസ്തകം രചിച്ചിരിക്കുന്നത്.