ലണ്ടന്‍ ആസ്ഥാനമുള്ള ഈ സര്‍വകലാശാലയുടെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയിലെ ക്യാമ്പസില്‍ ബിസിനസ് മാനേജ്മെന്റ് പഠനം തുടങ്ങി

വിദേശത്ത് പോയി പഠിക്കുക എന്നത് ഏതൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെയും സ്വപ്നമാണ്. പ്രത്യേകിച്ച് യുകെ പോലുള്ള സ്ഥലങ്ങളില്‍. എന്നാല്‍ ഇനി ആ സ്വപ്നം സ്വന്തമാക്കാന്‍ വിമാനം കയറി ലണ്ടനിലേക്ക് പോകേണ്ടതില്ല. ലോകപ്രശസ്തമായ ബ്രിട്ടീഷ് സര്‍വകലാശാലകള്‍ തങ്ങളുടെ ക്യാമ്പസുകളുമായി ഇന്ത്യയിലേക്ക് എത്തുകയാണ്. ഇതിന് തുടക്കമിട്ട് ബ്രിട്ടനിലെ പ്രശസ്തമായ സതാംപ്ടണ്‍ സര്‍വകലാശാല ഡല്‍ഹിയില്‍ തങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ലണ്ടന്‍ ആസ്ഥാനമുള്ള ഈ സര്‍വകലാശാലയുടെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയിലെ ക്യാമ്പസില്‍ ബിസിനസ് മാനേജ്മെന്റ് പഠനം തുടങ്ങി. ഇന്ത്യയില്‍ ക്യാമ്പസ് തുറക്കുന്ന ആദ്യത്തെ ബ്രിട്ടീഷ് സര്‍വകലാശാലയാണിത്.

എന്തുകൊണ്ട് ഈ മാറ്റം?

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ മേഖലയിലെ ഈ വിപ്ലവകരമായ മാറ്റം. 2025-ല്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ച പുതിയ കരാറുകളും സ്വതന്ത്ര വ്യാപാര കരാറും ഇതിന് വഴിയൊരുക്കി. 2035-ഓടെ ഇന്ത്യയില്‍ ഏകദേശം 7 കോടി വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് സീറ്റുകള്‍ ആവശ്യമായി വരും. ഇത് കണക്കിലെടുത്ത് 2023-ലാണ് വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാമ്പസ് തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ബ്രിട്ടനിലെ സര്‍വകലാശാലകള്‍ ഇപ്പോള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. കൂടാതെ, കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടന്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അവര്‍ ഇന്ത്യയിലെ വിശാലമായ വിപണി ലക്ഷ്യമിടുന്നത്.

ചെലവ് പകുതി കുറയും!

ബ്രിട്ടനില്‍ പോയി പഠിക്കുന്നതിനേക്കാള്‍ വലിയ ലാഭമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ ക്യാമ്പസുകള്‍ നല്‍കുന്നത്. ബ്രിട്ടനില്‍ ഒരു വിദേശ വിദ്യാര്‍ത്ഥിക്ക് ഒരു കോഴ്സിന് 25,000 പൗണ്ടിന് (ഏകദേശം 30.88 ലക്ഷം രൂപ) മുകളില്‍ ചെലവ് വരുമെങ്കില്‍, ഇന്ത്യയിലെ ക്യാമ്പസുകളില്‍ ഇത് 10,000 മുതല്‍ 12,000 പൗണ്ട് വരെയാണ്. അതായത് ഏകദേശം 12.35 ലക്ഷം മുതല്‍ 14.82 ലക്ഷം രൂപ വരെ മാത്രം. പഠനനിലവാരത്തിലും സര്‍ട്ടിഫിക്കറ്റിലും യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതര്‍ ഉറപ്പുനല്‍കുന്നു.

പിന്നാലെ വരുന്നു വമ്പന്‍മാര്‍

സതാംപ്ടണ്‍ സര്‍വകലാശാലയ്ക്ക് പിന്നാലെ കൂടുതല്‍ ബ്രിട്ടീഷ് സര്‍വകലാശാലകള്‍ ഇന്ത്യയിലേക്ക് വരാന്‍ തയ്യാറെടുക്കുകയാണ്.

യൂണിവേഴ്‌സിറ്റി ഓഫ് സറേ : ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ ക്യാമ്പസ് തുടങ്ങാനാണ് ഇവരുടെ പദ്ധതി.

യൂണിവേഴ്‌സിറ്റി ഓഫ് യോര്‍ക്ക് : ഈ വര്‍ഷം അവസാനത്തോടെ ഇവര്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചേക്കും.

ആകെ 19 വിദേശ സര്‍വകലാശാലകളാണ് ഇന്ത്യയില്‍ വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ഇതില്‍ ഒന്‍പതെണ്ണം ബ്രിട്ടനില്‍ നിന്നുള്ളതാണ്.