വളം സബ്സിഡിക്ക് ആധാര്‍ കാര്‍ഡും കാണിക്കണം
സബ്സിഡി വേണ്ട വളം വാങ്ങാൻ വില്‍പ്പന ശാലകളില്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കി വിരലടയാളം പതിപ്പിക്കണമെന്ന് നിബന്ധന വരുന്നു. കംപ്യൂട്ടര്‍ സംവിധാനം സ്ഥാപിക്കാനുള്ള പ്രയാസം കാരണം ഗ്രാമങ്ങളിലെ വളക്കടകളില്‍ പൊട്ടാഷും യൂറിയയും ഇപ്പോള്‍ തന്നെ വില്‍പ്പന നിര്‍ത്തി. ജിഎസ്ടി മൂലം വില കൂടിയതിനൊപ്പം പുതിയ നിബന്ധനകളും കര്‍ഷകര്‍ക്ക് തിരിച്ചടിയാവുകയാണ്.
ഇതുവരെ ഡീലര്‍മാര്‍ക്കായിരുന്നു വളം സബ്സിഡി നല്‍കിയിരുന്നത്. എന്നാല്‍ കര്‍ഷകര്‍ക്ക് നേരിട്ട് സബ്സിഡി നല്‍കാനാണ് ജിഎസ്ടിക്ക് ശേഷം ഇപ്പോഴുള്ള തീരുമാനം. ഇതോടെ സബ്സിഡി വേണ്ട വളങ്ങള്‍ വാങ്ങണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ആധാര്‍ കാര്‍ഡുമായി കര്‍ഷകന്‍ വന്നാല്‍ മാത്രം പോര കൈവിരല്‍ അടയാളം രേഖപ്പെടുത്തുകയും വേണം. ഇതിനുള്ള സോഫ്റ്റ്‍വെയറും പ്രത്യേക മെഷിനും വളം വില്‍ക്കുന്ന കടകളില്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ ചെറിയ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന വളം വില്‍പ്പന കടകളില്‍ ഇത്തരം സംവിധാനങ്ങള്‍ സ്ഥാപിക്കുക പ്രായോഗികമല്ല.
കമ്പ്യൂട്ടര്‍ സംവിധാനങ്ങളും മറ്റും സ്ഥാപിക്കാനുള്ള ബുധിമുട്ട് കാരണം ഗ്രാമപ്രദേശങ്ങളിലെ വില്‍പ്പന കേന്ദ്രങ്ങളില്‍ സബ്സിഡി വളങ്ങളായ പൊട്ടാഷും യൂറിയയും ഫാക്റ്റം ഫോസും ഇപ്പോള്‍ വില്‍ക്കുന്നില്ല. ഇതോടെ കാര്‍ഷിക മേഖലയിലും ജിഎസ്ടി നല്‍കുന്നത് തിരിച്ചടി തന്നെ. ജിഎസ്ടി വന്നതോടെ വളങ്ങള്‍ക്കെല്ലാം വില വര്‍ധിച്ചു.
ജിഎസ്ടിയുടെ പേരില്‍ നടപ്പിലാക്കുന്ന പുതിയ പരിഷ്ക്കാരം കൂടിയാവുന്നതോടെ കര്‍ഷകര്‍ക്ക് അവശ്യവളങ്ങള്‍ ഗ്രാമങ്ങളിലെ കടകളില്‍ നിന്ന് ലഭിക്കാത്ത അവസ്ഥ വരും.