മുംബൈ: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ ഈടാക്കിയിരുന്ന പിഴത്തുക എസ്.ബി.ഐ കുറച്ചു. അക്കൗണ്ട് അടച്ചു പൂട്ടുന്നതിന് ഈടാക്കിയിരുന്ന പിഴത്തുകയിലും എസ്.ബി.ഐ ഇളവ് പ്രഖ്യാപിച്ചു. അതേസമയം എസ്.ബി.ഐയുടെ അസോസിയേറ്റ് ബാങ്കുകളുടെ ചെക്ക്ബുക്കുകളും ഐ.എഫ്.എസ്.സി കോഡുകളും ഇന്നുമുതല്‍ അസാധുവായി. പുതിയ ചെക്ക് ബുക്കുകള്‍ക്ക് അപേക്ഷിക്കാമെന്ന് എസ്.ബി.ഐ അറിയിച്ചിട്ടുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍(എസ്.ബി.ടി), സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ്- ബിക്കാനേര്‍, ജെയ്പൂര്‍, റായ്പൂര്‍, ഹൈദരാബാദ്, ഭാരതീയ മഹിള ബാങ്ക് എന്നിവയില്‍ അക്കൗണ്ടുകള്‍ ഉള്ളവരാണ് പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കേണ്ടത്.

ബേസിക് സേവിങ്സ് അക്കൗണ്ടിലേക്ക് മാറ്റുന്നതിന്റെ ഭാഗമായുള്ള റഗുലര്‍ സേവിങ്സ് ബാങ്ക് അക്കൗണ്ട് അടച്ചു പൂട്ടലിന് ഈടാക്കിയിരുന്ന പിഴ പൂര്‍ണമായും എടുത്തു കളഞ്ഞു. രോഗബാധിതരായ അക്കൗണ്ടുടമകള്‍ സേവിങ്സ് അക്കൗണ്ടുകള്‍ അടച്ചുപൂട്ടുന്നതിന് ചാര്‍ജുകള്‍ ഈടാക്കില്ല. നേരത്തെ ഇതിന് 500 രൂപയും 18 ശതമാനം ജി.എസ്.ടിയും ഈടാക്കിയിരുന്നു.

നേരത്തെ മെട്രോ സിറ്റികളിലെ അക്കൗണ്ടുകളില്‍ മാസം സൂക്ഷിക്കേണ്ട മിനിമം തുകം 5000 ആയിരുന്നു. ഇത് 3000 ആയി വെട്ടിക്കുറച്ചു. പെന്‍ഷന്‍ അക്കൗണ്ടുകള്‍, ഗവണ്‍മെന്റിന്റെ സാമൂഹ്യ ക്ഷേമ പദ്ധതിയുടെ ഭാഗമായ അക്കൗണ്ടുകള്‍, പ്രായപൂര്‍ത്തിയാവാത്തവരുടെ അക്കൗണ്ടുകള്‍ എന്നിവയ്ക്ക് മിനിമം ബാലന്‍സ് മാനദണ്ഡം എടുത്തു കളഞ്ഞു.

നേരത്തെ മെട്രോ നഗരങ്ങളിലെ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ 50-100 രൂപയും ഒപ്പം 18 ശതമാനം ജി.എസ്.ടിയും ഈടാക്കിയിരുന്നു. ഇത് 30-50 വരെയാക്കി കുറച്ചു. അര്‍ബന്‍ മേഖലകളില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ ഈടാക്കിയ ചാര്‍ജ് 40-80 രൂപയില്‍ നിന്ന് 30-50 രൂപയാക്കി കുറച്ചു. സെമി അര്‍ബന്‍ മേഖലയില്‍ 20-40 ആക്കി. ഇത് നേരത്തെ 25രൂപ മുതല്‍ 75 വരെയായിരുന്നു. അതേസമയം മെട്രോ ഒഴികെയുള്ള ഇടങ്ങളില്‍ നേരത്തെയുള്ള മിനിമം ബാലന്‍സ് മാനദണ്ഡമായ 3000, 2000, 1000 എന്നിവയില്‍ മാറ്റമുണ്ടാകില്ലെന്നും എസ്.ബി.ഐ അറിയിച്ചു.