ഇന്ത്യയുടെ വിദേശനാണ്യ നിക്ഷേപം 300 ബില്യണ്‍ ഡോളര്‍ കടന്നു
ഇന്ത്യയുടെ വിദേശനാണ്യ നിക്ഷേപം 300 ബില്യണ്‍ ഡോളര്‍ കടന്നു. ഇന്ത്യയോട് നിക്ഷേപകര്‍ക്ക് താത്പര്യം കൂടിവരുന്നതായാണ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെയും, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെയും വിലയിരുത്തല്‍.
രണ്ടായിരം ഏപ്രിലിനും 2016 സെപ്തംബറിനും ഇടയിലെ കാലയളവിലെ കണക്കനുസരിച്ച് 300 ബില്യണ്‍ ഡോളറാണ് ഇന്ത്യയിലെ വിദേശ നിക്ഷേപം. 2016ലെ ആദ്യത്തെ ആറു മാസം 21.62 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ രണ്ടു വര്‍ഷമായി വിദേശ നിക്ഷേപത്തില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ പുതിയ പദ്ധതികള്‍ നിക്ഷേപകര്‍ക്കു കൂടുതല്‍ താല്‍പര്യം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെയും, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെയും വിലയിരുത്തല്‍. മേയ്ക്കിംഗ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ എന്നിവ ഉദാഹരണം. ഒപ്പം വിദേശനിക്ഷേപ നയത്തിലെ ഉദാരവത്ക്കരണവും ഗുണമായിട്ടുണ്ട്. സര്‍വീസ് സെക്ടറിലാണ് 18 ശതമാനം വിദേശ നിക്ഷേപം. ഇതുകഴിഞ്ഞാല്‍ നിര്‍മ്മാണ മേഖലയും സോഫ്റ്റ്‍വെയര്‍, ഹാര്‍ഡ്‍വെയര്‍, ടെലികമ്മ്യൂണിക്കേഷന്‍, ഓട്ടോമൊബൈല്‍ മൊബൈല്‍ മേഖലകളോടുമാണ് നിക്ഷേപകര്‍ക്കു താല്‍പര്യം. മൗറീഷ്യസില്‍ നിന്നാണ് നിക്ഷേപത്തില്‍ മൂന്നില്‍ ഒന്നും എത്തിയിരിക്കുന്നത്. നികുതിനയത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന ഇളവുകളാണ് കാരണം. സിംഗപ്പൂരും അമേരിക്കയും ബ്രിട്ടനും നെതര്‍ലാന്‍ഡ്സുമാണ് പിന്നീട് ഇന്ത്യയോടു താല്‍പര്യമുള്ള രാജ്യങ്ങള്‍. ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ കുതിച്ചുചാട്ടം ശ്രദ്ധേയമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.