വർധനവ് വരുന്നതോടെ ജർമ്മൻ തൊഴിലാളികൾ സാധാരണയായി പ്രതിമാസം 2,500 യൂറോ (2.5 ലക്ഷംരൂപ) സമ്പാദിക്കാം.
മ്യൂണിച്ച്: 2027 ആകുമ്പോഴേക്കും ജർമ്മനി മണിക്കൂർ മിനിമം വേതനം €14.60 യൂറോയായി ( 1453 രൂപ) ഉയർത്താൻ ഒരുങ്ങുന്നു. സർക്കാർ നിയോഗിച്ച കമ്മീഷനാണ് തീരുമാനമെടുത്തത്. രണ്ട് ഘട്ടങ്ങളിലായാണ് വേതന വർദ്ധനവ് നടപ്പിലാക്കുക. ഒന്നാമതായി, 2026 ന്റെ തുടക്കത്തിൽ മണിക്കൂറിന് 12.82 യൂറോയിൽനിന്ന് 13.90 യൂറോയായി വർദ്ധിപ്പിക്കും. പിന്നീട് ഒരു വർഷത്തിനുശേഷം 0.70 യൂറോയും വർദ്ധിക്കും. വർധനവ് വരുന്നതോടെ ജർമ്മൻ തൊഴിലാളികൾ സാധാരണയായി പ്രതിമാസം 2,500 യൂറോ (2.5 ലക്ഷംരൂപ) സമ്പാദിക്കാം.
യൂറോപ്യൻ യൂണിയനിലെ ലക്സംബർഗിന് ശേഷം രണ്ടാമത്തെ ഉയർന്ന മിനിമം വേതനമായി മാറാനാണ് ജർമനി ഒരുങ്ങുന്നത്. ബെൽജിയം, നെതർലാൻഡ്‌സ്, അയർലൻഡ് എന്നീ രാജ്യങ്ങളിലും മിനിമം വേതനം പ്രതിമാസം 2000 യൂറോയാണ്. ജർമ്മനിയുടെ മിനിമം വേതന കമ്മീഷനിൽ യൂണിയനുകളിൽ നിന്നും തൊഴിലുടമകളിൽ നിന്നുമുള്ള ഉന്നത പ്രതിനിധികൾ അടങ്ങുന്ന കമ്മീഷനാണ് വേതനം വർധിപ്പിക്കാൻ തീരുമാനിച്ചത്.
കമ്മീഷന്റെ നിർദ്ദേശം തൊഴിൽ മന്ത്രാലയം നടപ്പിലാക്കണം. ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി, സോഷ്യൽ ഡെമോക്രാറ്റുകൾ (SPD) മിനിമം വേതനം ഉയർത്തുന്നതിനായി പ്രചാരണം നടത്തിയിരുന്നു.
