സ്വര്‍ണത്തെ രാജ്യത്തിന്‍റെ ധനകാര്യ സ്വത്ത് (ഫിനാന്‍ഷ്യല്‍ അസെറ്റ്) ആയി പ്രഖ്യാപിക്കുന്നതാണ് നയത്തിന്‍റെ കാതല്‍. പുതിയ നയം നിലവില്‍ വരുന്നതോടെ ഗോള്‍ഡ‍് ബോര്‍ഡിനും സര്‍ക്കാര്‍ രൂപം നല്‍കും. 

ദില്ലി: രാജ്യത്ത് സമഗ്രമായ സ്വര്‍ണനയം രൂപീകരിക്കാനുളള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കി. സമഗ്ര സ്വര്‍ണനയത്തിന്‍റെ കരട് വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായത്തിനായി അയച്ചിരിക്കയാണെന്ന് കേന്ദ്ര ധനമന്ത്രി പീയുഷ് ഗോയല്‍ ബജറ്റിനൊപ്പമുളള രേഖകളിലും വിശദീകരിച്ചിട്ടുണ്ട്. 

സ്വര്‍ണത്തെ രാജ്യത്തിന്‍റെ ധനകാര്യ സ്വത്ത് (ഫിനാന്‍ഷ്യല്‍ അസെറ്റ്) ആയി പ്രഖ്യാപിക്കുന്നതാണ് നയത്തിന്‍റെ കാതല്‍. പുതിയ നയം നിലവില്‍ വരുന്നതോടെ ഗോള്‍ഡ‍് ബോര്‍ഡിനും സര്‍ക്കാര്‍ രൂപം നല്‍കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ബുള്ള്യന്‍ എക്സ്ചേഞ്ചുകളും സ്വര്‍ണനയത്തിന്‍റെ ഭാഗമായി സ്ഥാപിക്കും. സമഗ്രമായ സ്വര്‍ണനയം എന്നത് രാജ്യത്തിന്‍റെ ഏറെക്കാലമായുളള ആവശ്യമാണ്. 

പുതിയ സ്വര്‍ണനയം നടപ്പില്‍ വരുന്നതോടെ ജനങ്ങള്‍ക്ക് ബാങ്കുകളില്‍ ഗോള്‍ഡ് ഡിപ്പോസിറ്റ് അക്കൗണ്ട് തുടങ്ങാനും സാധിക്കും. നിലവിലുളള ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതിയും രാജ്യത്തെ സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതിയും പുതിയ സ്വര്‍ണനയത്തെ അടിസ്ഥാനമാക്കി ഭേദഗതി ചെയ്യും.