കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സെര്‍ച്ച് ആന്റ് സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചായിരിക്കും നിയമനം. സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്ദ്യോഗസ്ഥര്‍ക്കും സിവില്‍ സര്‍വ്വീസുകാര്‍ക്കും അപേക്ഷിക്കാമെന്ന് ധനകാര്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

അഞ്ച് വര്‍ഷത്തേക്കോ അല്ലെങ്കില്‍ 65 വയസ് പൂര്‍ത്തിയാകുന്നത് വരെയോ ആയിരിക്കും നിയമനം. ഒക്ടോബര്‍ ആദ്യവാരം വരെ അപേക്ഷ സമര്‍പ്പികാനാവും. സര്‍ക്കാര്‍ അംഗീകരിച്ച ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 4.5 ലക്ഷം രൂപയാണ് ചെയര്‍മാന്റെ പ്രതിമാസ ശമ്പളം. നിശ്ചിത യോഗ്യതയുള്ള ആര്‍ക്കും അപേക്ഷിക്കാമെങ്കിലും യോഗ്യരായ മറ്റ് വ്യക്തികളെ അപേക്ഷയില്ലാതെ തന്നെ തെരഞ്ഞെടുക്കാനും സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റിക്ക് അധികാരമുണ്ടാകും.

1976 ബാച്ച് ഐ.എ.എസ് ഉദ്ദ്യോഗസ്ഥനായ യു.കെ സിന്‍ഹ 2011, ഫെബ്രുവരി 18നാണ് സെബി ചെയര്‍മാനായി നിയമിതനായത്. ആദ്യം മൂന്ന് വര്‍ഷത്തേക്ക് നിയമിച്ച അദ്ദേഹത്തിന് പിന്നീട് രണ്ട് വര്‍ഷത്തേക്കുകൂടി നീട്ടി നല്‍കി. കഴിഞ്ഞ ഫെബ്രുവരിയില്‍ കാലാവധി അവസാനിച്ചെങ്കിലും ഒരു വര്‍ഷം കൂടി സര്‍ക്കാര്‍ പിന്നെയും നീട്ടി നല്‍കുകയായിരുന്നു. കഴിഞ്ഞ ജൂലൈയിലും പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരുന്നു. 50 അപേക്ഷകള്‍ ലഭിച്ചതില്‍ നിന്ന് ഏഴ് പേരെ ഉള്‍പ്പെടുത്തി ചുരുക്കപ്പട്ടിക തയ്യാറാക്കുകയും ചെയ്തു. എസ്.ബി.ഐ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ, രാഷ്ട്രപതിയുടെ അഡീഷണല്‍ സെക്രട്ടറി തോമസ് മാത്യു, എഫ്.എം.സി മുന്‍ചെയര്‍മാന്‍ രമേശ് അഭിഷേക്, സെബിയുടെ മുഴുവന്‍ സമയ അംഗമായിരുന്ന രാജീവ് കുമാര്‍ അഗര്‍വാള്‍, കോമ്പറ്റീഷന്‍ കമ്മീഷന്‍ അംഗം എം.എസ് സാഹു എന്നിവരാണ് അന്ന് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. എന്നാല്‍ തല്‍കാലം ആരെയും നിയമിക്കേണ്ടെന്ന് തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ നിലവിലുള്ള ചെയര്‍മാന് ഒരു വര്‍ഷം കൂടി കാലാവധി നീട്ടിനല്‍കുകയായിരുന്നു.