കോൺഗ്രസിന്‍റെ കടുത്ത വിമർശനങ്ങളെ തുടർന്ന് എഐഎഡിഎംകെയുമായി സഖ്യ സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിൽ നിന്ന് ഡിഎംകെ പിന്മാറുന്നതായി സൂചന. ഈ രാഷ്ട്രീയമാറ്റം വിജയിയുടെ ടിവികെ പാർട്ടിക്ക് ഗുണകരമാകുമെന്നും ഇടത് പാർട്ടികൾ പിന്തുണച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നു

ചെന്നൈ: ഡി എം കെയും അണ്ണാ ഡി എം കെയും തമ്മിൽ കൈകോർത്ത് ഭരിക്കാമെന്ന നീക്കത്തിൽ പുനരാലോചന. ഡി എം കെ - എ ഐ എ ഡി എം കെ സഖ്യമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ തള്ളി ഡി എം കെ നേതാവ് ടി കെ എസ് ഇളങ്കോവൻ രംഗത്തെത്തിയതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. ഇരു പാർട്ടികളും ബദ്ധശത്രുക്കളാണെന്നും ഒന്നിച്ചുപോകാൻ കഴിയില്ലെന്നുമാണ് ഇളങ്കോവൻ ഇപ്പോൾ വ്യക്തമാക്കുന്നത്. അണ്ണാ ഡി എം കെ പിന്തുണയോടെ സഖ്യസർക്കാർ രൂപീകരിക്കാനുള്ള ഡി എം കെ നീക്കം കോൺഗ്രസ് ആക്രമണത്തിന് മുന്നിലാണ് പതറിയത്. സ്റ്റാലിന് ബി ജെ പി ബന്ധമെന്നതടക്കമുള്ള കോൺഗ്രസ് ആരോപണം ഡി എം കെ ക്യാമ്പിനെ ഒന്നാകെ പ്രതിരോധത്തിലാക്കി. ഇതോടെയാണ് സഖ്യ നീക്കത്തിൽ നിന്ന് ഡിഎംകെ പിന്മാറിയതെന്നാണ് സൂചന. ഇത് വിജയിന്റെ ടി വി കെയ്ക്ക് വലിയ ആശ്വാസമാണ്. അതിനിടെ ഇടതുപാർട്ടികൾ വിജയിനെ പിന്തുണച്ചേക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

തമിഴകത്ത് ആര് വാഴും

അടുത്ത മുഖ്യമന്ത്രി വിജയ് യോ അതോ ഇ പി എസോ? രാഷ്ട്രപതിഭരണവും സാധ്യതയോ? ഈ 3 ചോദ്യങ്ങൾക്ക് 4 ദിവസമായി ഉത്തരം കാത്തിരിക്കുകയാണ് തമിഴകം. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആകുമെന്നും ഇടതുപാർട്ടികളും വി സി കെയും പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ടി വി കെ. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. ഇതിനിടെ വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവർണർ വാർത്താക്കുറിപ്പ് ഇറക്കിയതും വെല്ലുവിളിയാണ്. വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ ഡി എം കെ പിന്തുണയോടെ എ ഐ എ ഡി എം കെ സർക്കാരിനുള്ള ചർച്ചകളും സജീവമാണ്. അതേസമയം ടി വി കെയ്ക്ക് കേവല ഭൂരിപക്ഷമില്ലെന്നും 118 എം എൽഎമാരുടെ പിന്തുണയില്ലാതെ സ്ഥിരതയുള്ള സർക്കാർ എങ്ങനെ സാധ്യമാകുമെന്നുമാണ് രാജേന്ദ്ര അർലേക്കർ ചോദിക്കുന്നത്. സി പി എം, സി പി ഐ, മുസ്ലീം ലീഗ്, വി സി കെ പാർട്ടികളുടെ പിന്തുണ പ്രതീക്ഷിക്കുകയാണ് ടി വി കെ സംഘം. 2 എം എൽ എമാരുള്ള 4 പാർട്ടികൾക്കും മന്ത്രിസഥാനവും എൻ ഡി എ കക്ഷികളുമായി ബന്ധപ്പെടില്ലെന്ന ഉറപ്പും നേതാക്കൾ മുന്നോട്ട് വച്ചു. ഇന്നത്തെ നേതൃയോഗത്തിൽ തീരുമാനം പറയാമെന്ന മറുപടിയിൽ പ്രതീക്ഷ വച്ചിരിക്കുകയാണ് ടി വി കെ.