ജിഎസ്ടി നിലവില്‍ വന്നതോടെ 80 ശതമാനം ഉല്‍പ്പന്നങ്ങളുടെയും നികുതി കുറഞ്ഞതായാണ് കണക്ക് ഇല്ക്ട്രോണിക്സ് വിപണിയില്‍ തട്ടിപ്പ് നടത്തുന്നത് ഉദ്പാദകരാണ്

തിരുവനന്തപുരം: ജിഎസ്ടി നിലവില്‍വന്ന് ഒരു വര്‍ഷമാകുമ്പോഴും നികുതി കുറവിന്‍റെ നേട്ടം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. എംആര്‍പിയില്‍ കുറവ് വരുത്താതെ ഉല്‍പാദകരും ക്ളോസിംഗ് സ്റ്റോക്ക് പഴയ വിലയില്‍ വിറ്റ് വ്യാപാരികളും കൊളള തുടരുകയാണ്. നടപടിയെടുക്കേണ്ട കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാകട്ടെ ചെറുവിരലനക്കുന്നുമില്ല. 

ജിഎസ്ടി നിലവില്‍ വന്നതോടെ 80 ശതമാനം ഉല്‍പ്പന്നങ്ങളുടെയും നികുതി കുറഞ്ഞതായാണ് കണക്ക്. എന്നാല്‍ നികുതി കുറവിന്‍റെ നേട്ടം ചിലര്‍ പോക്കറ്റിലാക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. ജിഎസ്ടിക്ക് മുമ്പുളള സ്റ്റോക്കിന്‍മേല്‍ ഭൂരിഭാഗം വ്യാപാരികളും ഇന്‍പുട്ട് ക്രെഡിറ്റ് എടുക്കാറുണ്ട്. എന്നാല്‍ ഈനേട്ടം ഉപഭോക്താക്കള്‍ക്ക് കൈമാറാതെ ക്ളോസിംഗ് സ്റ്റോക്ക് വിറ്റഴിക്കാനുളള ശ്രമമാണ് നടക്കുന്നത്.

ഇല്ക്ട്രോണിക്സ് വിപണിയില്‍ തട്ടിപ്പ് നടത്തുന്നത് ഉദ്പാദകരാണ്. 28 ശതമാനം നികുതിയുണ്ടായിരുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി 12 ശതമാനം ആയെങ്കിലും ഉല്‍പ്പാദകര്‍ എംആര്‍പി യില്‍ മാറ്റം വരുത്തിയിട്ടില്ല. വില്‍ക്കുന്നതില്‍ ഏറെയും പഴയ സ്റ്റോക്ക് തന്നെയുമാണ്. പുതിയ ഉല്‍പ്പന്നങ്ങള്‍ പഴയ സ്റ്റിക്കര്‍ പതിച്ച് വരുന്നതായും ആക്ഷേപമുണ്ട്.

ഇറച്ചിക്കോഴി മുതല്‍ ഇലകട്രോണിക്സ് വിപണി വരെ ജിഎസ്ടിയില്‍ കൊളള തുടരുകയാണ്. സര്‍ക്കാരിനും ഉല്‍പ്പാദകര്‍ക്കും വിതരണക്കാര്‍ക്കും ജിഎസ്ടി വഴി വരുമാനം വര്‍ദ്ധിച്ചെങ്കിലും നഷ്ടക്കണക്ക് പറയാനുളളത് ഉപഭോക്താക്കള്‍ക്ക് മാത്രം.