ലോട്ടറിയുടെ നികുതി ഏകീകരണം: നിര്‍ണായക ജി.എസ്.ടി യോഗം ഇന്ന്
ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് നിരക്ക് ഏകീകരിക്കുന്നത് ലോട്ടറി മാഫിയയെ സഹായിക്കാനാണെന്നും ഇത് അഴിമതിക്കു വഴി വെക്കുമെന്നുമാണ് കേരളമുൾപ്പെടയുള്ള സംസ്ഥാനങ്ങൾ ആരോപിക്കുന്നത്.
ദില്ലി: സംസ്ഥാന-സംസ്ഥാനേതര ലോട്ടറി നിരക്ക് ഏകീകരിക്കാനുള്ള നീക്കത്തിൽ ഇന്ന് ചേരുന്ന ജി എസ് ടി കൗൺസിൽ തീരുമാനമെടുക്കും. രാജ്യമാകെ ഒറ്റ നികുതി മതിയെന്നാണ് ജിഎസ്ടി കൗൺസിൽ നിയോഗിച്ച മന്ത്രിതല സമിതിയുടെ ശുപാർശ.
സർക്കാർ,സ്വകാര്യ ലോട്ടറികളുടെ ജിഎസ്ടി നിരക്ക് ഏകീകരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. പതിനെട്ടോ ഇരുപത്തിയെട്ടോ ശതമാനമാക്കി ലോട്ടറി ജിഎസ്ടി ഏകീകരിക്കാനാണ് മന്ത്രിതല സമിതിയുടെ ശുപാര്‍ശ. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് നിരക്ക് ഏകീകരിക്കുന്നത് ലോട്ടറി മാഫിയയെ സഹായിക്കാനാണെന്നും ഇത് അഴിമതിക്കു വഴി വെക്കുമെന്നുമാണ് കേരളമുൾപ്പെടയുള്ള സംസ്ഥാനങ്ങൾ ആരോപിക്കുന്നത്.
സംസ്ഥാന ലോട്ടറിയുടെ ജിഎസ്ടി 12 ശതമാനത്തിൽ തന്നെ നിലനിര്‍ത്തണമെന്ന് കേരളം ആവശ്യപ്പെടും. റിയല്‍ എസ്‌റ്റേറ്റ് മേഖലയിൽ നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളുടെയും ഫ്ലാറ്റുകളുടേയും ജിഎസ്ടിയിൽ ഇളവു നൽകുന്നതിനെക്കുറിച്ചും കൗൺസിൽ ചർച്ചചെയ്യും. കഴിഞ്ഞ തവണ വീഡിയോ കോൺഫറൻസ് വഴി കൗൺസിൽ യോഗം ചേർന്നെങ്കിലും നേരിട്ടുള്ള ചർച്ച വിവിധ സംസ്ഥാങ്ങൾ ആവശ്യപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിമന്‍റിന്‍റെ ജിഎസ്ടി നിരക്കിൽ ഇളവു നൽകുന്ന കാര്യവും കൗൺസിൽ പരിഗണിച്ചേക്കാം.