പെയിന്‍റ്, പെര്‍ഫ്യൂം, സൗന്ദര്യവര്‍ധകവസ്തുകള്‍ എന്നിവയുടെ ജിഎസ്ടി 28-ല്‍ നിന്നും 18 ആയി ചുരുക്കി

ദില്ലി: എല്ലാ ഗാര്‍ഹിക ഉപകരണങ്ങളുടേയും നികുതി 18 ശതമാനമാക്കി നിജപ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന 28-ാം ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ടി.വി, ഫ്രിഡ്ജ്,വാക്വംക്ലീനര്‍, ഗ്രെയിന്റര്‍,ഹെയര്‍ ഡ്രെയര്‍ എന്നിവയുടെയെല്ലാം നികുതി ഇനി 18 ശതമാനമായി കുറയും. 

സാനിറ്ററി നാപ്കിൻ, രാഖി ഉൾപ്പടെയുള്ള കരകൗശല ഉല്പന്നങ്ങൾ എന്നിവയെ ജി.എസ്.ടിയുടെ പരിധിയിൽ നിന്ന് പൂര്‍ണമായി ഒഴിവാക്കി. പെയിന്‍റ്, ഗാര്‍ഹിക ഉപകരണങ്ങൾ എന്നിവ ഉൾപ്പടെ 50തിലധികം ഉല്പന്നങ്ങളുടെ നികുതിയും ജി.എസ്.ടി കൗണ്‍സിൽ കുറച്ചു. പുതിയ നികുതി നിരക്കുകൾ ജൂലായ് 27 മുതൽ നിലവിൽ വരും

12 ശതമാനം നികുതിയുണ്ടായിരുന്ന സാനിറ്ററി നാപ്കിനുകൾ ഇനി നികുതിയില്ലാതെ ഉപഭോക്താക്കളിലേക്ക് എത്തും. രാഖി, കല്ല്, മാര്‍ബിൾ, മരം എന്നിവ കൊണ്ടുണ്ടാക്കുന്ന ചെറിയ ശില്പങ്ങളെയും കരകൗശല ഉല്പന്നങ്ങളെയും നികുതിയിൽ നിന്ന് ഒഴിവാക്കി. ചകിരിവളം, ചൂലുണ്ടാക്കുന്നതിനുള്ള പുല്ലിനും ഇനി നികുതി വേണ്ട. 

വാക്വം ക്ളീനര്‍, വാഷിംഗ് മെഷിൻ, ചെറിയ ടി.വികൾ, ഗ്രെയിന്റര്‍, മിക്സി, ജൂസര്‍, ഫ്രിഡ്ജ്, വാട്ടര്‍ ഹീറ്റര്‍, തേപ്പുപെട്ടി, തുടങ്ങിയ ഗൃഹോപകരണ ,സാധനങ്ങളുടെ നികുതി 28ൽ നിന്ന് 18 ശതമാനമാക്കി കുറച്ചു. കൈകൊണ്ട് ഉപയോഗിക്കാവുന്ന റബര്‍ ഷീറ്റ് റോളറിന്‍റെ നികുതി 5 ശതമാനമാക്കി. ഇതുൾപ്പടെ 50ലധികം ഉല്പന്നങ്ങളുടെ നികുതിയിലാണ് ദില്ലിയിൽ ചേര്‍ന്ന 28-ാമത് ജി.എസ്.ടി കൗണ്‍സിൽ യോഗം മാറ്റങ്ങൾ വരുത്തിയത്

1000 രൂപവരെയുള്ള ചെരിപ്പുകളുടെ നികുതി 5 ശതമാനമാക്കി. പെയിന്‍റ്, വാര്‍ണിഷ്, പുട്ടി, ഗ്ളെയിസിംഗ് സിമന്‍റ് എന്നിവയുടെ ജി.എസ്.ടി 28ൽ നിന്ന് 18 ശതമാനമാക്കി. തുകൽ പേഴ്സുകൾ, ബാഗുകൾ, ഫോട്ടോഗ്രാഫ്, കണ്ണാടി, കല്ലുകൊണ്ടും ഗ്ളാസുകൊണ്ടുമുള്ള ചിത്രങ്ങൾ തുടങ്ങിയവയുടെ നികുതി 18ൽ നിന്ന് 12 ശതമാനമാകും.

5 കോടി രൂപ വരെ വിറ്റുവരവുള്ള കച്ചവടക്കാര്‍ക്ക് ഇനി മൂന്ന് മാസത്തിലൊരിക്കൽ നികുതി റിട്ടേണ്‍ നൽകിയാൽ മതിയെന്നും യോഗം തീരുമാനിച്ചു. ജി.എസ് ടി നിയമം ലളിതമാക്കാനുള്ള ഭേദഗതി കൊണ്ടുവരാനുള്ള ശുപാര്‍ശ സര്‍ക്കാരിന് നൽകാനും ചെറുകിട ഇടത്തരം കച്ചവടക്കാരുടെ പ്രശ്നങ്ങൾ പ്രത്യേകം ചര്‍ച്ച ചെയ്യാനും യോഗം തീരുമാനിച്ചു