റവന്യൂ വരുമാനം വര്‍ദ്ധിച്ചാല്‍ അതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് തന്നെ സര്‍ക്കാര്‍ കൈമാറുമെന്ന് ധനകാര്യ മന്ത്രിയുടെ ചുമതല വഹിക്കുന്ന പിയൂഷ് ഗോയല്‍

ദില്ലി: രാജ്യത്ത് ചില ഉല്‍പ്പന്നങ്ങളുടെയെങ്കിലും ചരക്ക് സേവന നികുതി നിരക്കുകള്‍ കുറച്ചേക്കുമെന്ന സൂചന നല്‍കി കേന്ദ്ര സര്‍ക്കാര്‍. പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ ഒരു ലക്ഷം കോടിയുടെ അധിക നികുതി വരുമാനം ലഭിച്ച സാഹചര്യത്തിലാണ് സര്‍ക്കാറില്‍ നിന്ന് കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കപ്പെുന്നത്. ഇത് സംബന്ധിച്ച് ധനകാര്യ മന്ത്രാലയത്തില്‍ നിന്നും സൂചനകളും ലഭിച്ചു.

റവന്യൂ വരുമാനം വര്‍ദ്ധിച്ചാല്‍ അതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് തന്നെ സര്‍ക്കാര്‍ കൈമാറുമെന്ന് ധനകാര്യ മന്ത്രിയുടെ ചുമതല വഹിക്കുന്ന പിയൂഷ് ഗോയല്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ മേഖലയിലെ കൂടുതല്‍ നിക്ഷേപങ്ങള്‍ നികുതി കുറയ്ക്കുന്നതിലേക്ക് വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിന് ജിഎസ്ടി പ്രാബല്യത്തില്‍ വരുത്തിയ ശേഷം ഇതുവരെ 320 ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്കുകള്‍ കുറച്ചിട്ടുണ്ട്. നേരത്തെ അരുണ്‍ ജെയ്റ്റ്‍ലിയും നികുതി കുറയ്ക്കുന്നതിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നു. അടുത്തിടെ വിരമിച്ച മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യന്‍, 28 ശതമാനമെന്ന ഉയര്‍ന്ന നികുതി സ്ലാബ് ഒഴിവാക്കണമെന്ന ആവശ്യവും മുന്നോട്ട് വെച്ചു.