നോട്ടിന്‍റെ പിന്‍ പുറത്ത് രണ്ട് അക്ഷരത്തെറ്റാണ് ചിലര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. രണ്ടിടങ്ങളിലായി 'ദോ ഹസാര്‍ റൂപ്പായ്' എന്ന് ദേവനാഗരിക ലിപിയില്‍ എഴുതിയിരിക്കുന്ന ലിപിയില്‍ 'ദോ' എന്നത് 'ദോണ്‍' എന്ന് കാണുന്നതാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇതിനൊപ്പം നോട്ടിലെ ഉറുദു ലിപിയിലും തെറ്റ് വന്നിട്ടുണ്ട് എന്നായിരുന്നു വാദം. എന്നാല്‍ ഇതില്‍ യാഥാര്‍ത്ഥ്യമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ഇതില്‍ പിഴവ് പറ്റിയെന്ന് പറയുന്ന അക്ഷരങ്ങള്‍ കൊങ്കിണിയും, മറാത്തിയും ആണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാകുന്നത്.

ഇത് സംബന്ധിച്ച ഒരു ട്വീറ്റ്

ദേവനാഗരിക എഴുത്തിന്‍റെ പ്രശ്നം നിലനില്‍ക്കുന്നു

അതേസമയം പുതിയ 2000 നോട്ടുമായി ബന്ധപ്പെട്ട തലവേദനകള്‍ തീരുന്നില്ല. നോട്ടില്‍ ദേവനാഗരിക ലിപിയില്‍ സംഖ്യ രേഖപ്പെടുത്തിയതും വിവാദമായിട്ടുണ്ട്. ഇത്തരത്തില്‍ ഒരു നീക്കം ഇതാദ്യമാണ്. തികച്ചും ഭരണഘടനാലംഘനമായ പ്രവര്‍ത്തി എന്നും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാരിന്‍റെ നയമാണെന്നും വാദവുമായി ഒരു വിഭാഗം ഗവേഷകര്‍ എതിരേ രംഗത്ത് വന്നിട്ടുണ്ട്.

ബഹുഭാഷാ രാജ്യമായ ഇന്ത്യയില്‍ ഹിന്ദിയും ഇംഗ്‌ളീഷും ഔദ്യോഗിക ഭാഷ ആണെങ്കിലും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഇംഗ്‌ളീഷും ലിപിയും ഉപയോഗിക്കണമെന്നതിന്‍റെ ലംഘനമാണ് പുതിയ നോട്ടില്‍ നടത്തിയിട്ടുള്ളതെന്ന് ജെഎന്‍യു സ്‌കൂള്‍ ഓഫ് ഇന്‍റര്‍നാഷണല്‍ സ്റ്റഡീസിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടന അനുസരിച്ച് ഇന്ത്യന്‍ സംഖ്യാക്രമത്തിന്‍റെ അന്താരാഷ്ട്ര അംഗീകൃത രൂപമാണ് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത്. 

ഇതനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ ഹിന്ദി പ്രസിദ്ധീകരണങ്ങളില്‍ മാത്രമേ ദേവനാഗരിക ലിപിയിലുള്ള സംഖ്യാരൂപം ഉപയോഗിക്കാനാകൂ. കറന്‍സി നോട്ടുകളുടെ രൂപകല്‍പ്പന ആര്‍ബിഐ യും കേന്ദ്രസര്‍ക്കാരും ചേര്‍ന്നാണ് എന്നതിനാല്‍ ദേവനാഗരിക ലിപിയില്‍ സംഖ്യ എഴുതിയത് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഷാ സമീപനമാണെന്ന് ജെഎന്‍യു വിലെ വിദഗ്ദ്ധര്‍ വിമര്‍ശനം ഉയര്‍ത്തുന്നു.