ഈ സാമ്പത്തിക വര്‍ഷത്തിലെ നികുതി വരുമാന വളര്‍ച്ച നാല് ശതമാനം മാത്രം 

തിരുവനന്തപുരം: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നികുതി വരുമാന വളര്‍ച്ചയില്‍ കേരളം. വളര്‍ച്ചയില്‍ ഇടിവ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് വികസന - സമൂഹ്യക്ഷേമ പദ്ധതികളെ വലിയതോതില്‍ ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ സംസ്ഥാന ധന വകുപ്പ്. ജിഎസ്ടിയിലേക്ക് മാറിയതിനാലാണ് വരുമാനത്തില്‍ ഇടിവ് നേരിട്ടതെന്ന് സാമ്പത്തിക നീരിക്ഷകര്‍ വാദിക്കുന്നു. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ വച്ച് പരിശോധിക്കുമ്പോള്‍ ജിഎസ്‍ടി, വാറ്റ് എന്നിവയില്‍ നിന്നുളള ഈ വര്‍ഷത്തെ നികുതി വരുമാനത്തിന്‍റെ വളര്‍ച്ച നാല് ശതമാനം മാത്രമാണ്. 2012 - 13 വര്‍ഷത്തില്‍ 25 ശതമാനം വരുമാന വളര്‍ച്ചയാണ് സംസ്ഥാനം നേടിയതെങ്കില്‍ 2016 -17 വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 10 ശതമാനമായിരുന്നു വളര്‍ച്ച. ഇതോട കേന്ദ്രം നല്‍കുന്ന ജിഎസ്ടി നഷ്ടപരിഹാരത്തെ കേരള സര്‍ക്കാരിന് കൂടുതല്‍ ആശ്രയിക്കേണ്ടിവരും. 

സംസ്ഥാന ജിഎസ്ടി വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. ശരാശരി 14 ശതമാനം വരുമാന വളര്‍ച്ചയാണ് സംസ്ഥാന സര്‍ക്കാര്‍ ജിഎസ്ടിയില്‍ നിന്ന് പ്രതീക്ഷിച്ചതെങ്കിലും അത് വെറും നാല് ശതമാനത്തിലേക്ക് ചുരുങ്ങി. ഇതോടെ ചിലവുകളുടെ കാര്യത്തില്‍ സര്‍ക്കാരിന് മുണ്ടുമുറുക്കിയുടുക്കേണ്ടിവരും. വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളും വികസനപ്രവര്‍ത്തനങ്ങള്‍ക്കും തുക കണ്ടെത്താന്‍ സര്‍ക്കാര്‍ ഇതോടെ ബദല്‍ സംവിധാനം കണ്ടുപിടിക്കേണ്ടിവരും.