കൈലാശ് ചന്ദ് ഗുപ്ത് എന്ന 65 വയസുകാരനും ഇയാളു ബന്ധു അടക്കമുള്ള സഹായികളുമാണ് ഹൈദരാബാദില്‍ പൊലീസിന്റെ പിടിയിലായത്. ഗൂഢാലോചനയും വ്യാജരേഖ ചമയ്ക്കലും വഞ്ചനയും അടക്കമുള്ള കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൈലാശ് ചന്ദിന് അഭയം നല്‍കിയ കുറ്റത്തിന് മറ്റൊരു സ്വകാര്യ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടരും ഇയാളുടെ മരുമകനുമായ നരേന്ദ്ര കുമാറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൈലാശ് ചന്ദ് ഗുപ്തയും രണ്ട് ആണ്‍മക്കളും മരുമക്കളും ചേര്‍ന്ന് മൂന്ന് ജ്വല്ലറികളാണ് ഹൈദരാബാദില്‍ നടത്തിവരുന്നത്. നോട്ടുകള്‍ പിന്‍വലിച്ചതോടെ കള്ളപ്പണം എങ്ങനെ വെളുപ്പിക്കുമെന്ന് ഇവര്‍ ഗൂഢാലോചന നടത്തിയതായി പൊലീസ് ആരോപിക്കുന്നു.

തുടര്‍ന്ന് 3100 ഉപഭോക്താക്കളുടെ പേരില്‍ 57.85 കോടിയുടെ അഡ്വാന്‍സ് പെയ്മെന്റ് റെസിപ്റ്റുകളുണ്ടാക്കി. ഇത്രയും പേര്‍ സ്വര്‍ണം വാങ്ങാനായി മുന്‍കൂര്‍ പണം നല്‍കിയെന്ന തരത്തിലാണ് കംപ്യൂട്ടറില്‍ ബില്ലുകള്‍ തയ്യാറാക്കിയത്. 2100 പേരുടെ പേരില്‍ ഇവരുടെ മറ്റൊരു സ്ഥാപനത്തില്‍ 40 കോടിയുടെ ബില്ലുകളും തയ്യാറാക്കി. നോട്ടുകള്‍ പിന്‍വലിച്ച നവംബര്‍ എട്ടിന് രാത്രി ഒന്‍പതിനും 12നും ഇടയ്ക്കാണ് ഇത്രയും ബില്ലുകള്‍ കംപ്യൂട്ടറില്‍ തയ്യാറാക്കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് എസ്.ബി.ഐയുടെ പഞ്ചഗുണ്ട ശാഖയിലും ആക്സിസ് ബാങ്കിന്റെ ബഞ്ചറഹില്‍ ശാഖയിലും പണം നിക്ഷേപിച്ചു. വ്യാജമായി തയ്യാറാക്കിയ ബില്ലുകളില്‍ പലതും സംസ്ഥാനത്തിന് പുറത്തുള്ളവരുടെ പേരിലാണെന്നും ഹൈദരാബാദ് പൊലീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പറയുന്നു. ബില്ലുകളില്‍ നല്‍കിയിരിക്കുന്ന വിലാസങ്ങളില്‍ പൊലീസ് അന്വേഷിച്ച് ചെന്നപ്പോള്‍ അവരാരും ഇങ്ങനെയൊരു കടയില്‍ നിന്ന് സ്വര്‍ണം വാങ്ങിയിട്ടില്ലെന്നായിരുന്നു മറുപടി.