ബാഗലൂരു: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി സ്ഥാപനമായ ഇന്‍ഫോസിസില്‍ പുനഃസംഘടന വരുന്നു. പന്ത്രണ്ടോ പതിനഞ്ചോ ചെറു യൂണിറ്റുകളാക്കി തിരിച്ച്, കമ്പനിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനാണ് നീക്കം. ഇതു സംബന്ധിച്ച അന്തിമ തീരുമാനം അടുത്തമാസമുണ്ടാകും. നിലവില്‍, നാല് യൂണിറ്റുകളായാണ് ഇന്‍ഫോസിസ് പ്രവര്‍ത്തിക്കുന്നത്. ഇവയെ വേര്‍തിരിച്ച് കൂടുതല്‍ ചെറിയ യൂണിറ്റുകളായി മറ്റാനാണ് ആലോചന.

ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷ്വറന്‍സ്, റീട്ടെയില്‍ ആന്‍ഡ് ലൈഫ് സയന്‍സസ്, മാനുഫാക്ചറിംഗ് ആന്‍ഡ് ഹൈടെക്ക്, എനര്‍ജി യൂട്ടിലിറ്റീസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് സര്‍വീസസ് എന്നിവയാണ് ഇന്‍ഫോസിസിന്‍റെ നിലവിലെ നാല് യൂണിറ്റുകള്‍. 

സന്ദീപ് ദദ്‌ലാനി, മോഹിത് ജോഷി, രാജേഷ് കൃഷ്ണമൂര്‍ത്തി, രവികുമാര്‍ എന്നിവരാണ് യഥാക്രമം ഇവയുടെ പ്രസിഡന്‍റുമാര്‍‍. 300 കോടി ഡോളറാണ് ബാങ്കിംഗ് യൂണിറ്റിന്റെ വരുമാനം. റീട്ടെയില്‍ യൂണിറ്റ് 230 കോടി ഡോളറും മാനുഫാക്ചറിംഗ് വിഭാഗം 220 കോടി ഡോളറും വരുമാനമുള്ളവയാണ്. എനര്‍ജി വിഭാഗത്തിനു മാത്രം 190 കോടി ഡോളര്‍ വരുമാനമുണ്ട്.