എച്ച് 1 ബി വിസ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്‍ഫോസിസ് അമേരിക്കക്കാരെ കൂട്ടത്തോടെ ജോലിക്കെടുക്കുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍ നിന്നുള്ള 10,000 പേരz ഇന്‍ഫോസിസില്‍ നിയമിക്കുമെന്ന് സി.ഇ.ഒ വിശാല്‍ സിക്ക അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെംപിന്റെ എച്ച് 1 ബി വിസ നിരോധത്തിലൂടെ നേരിട്ട തിരിച്ചടി മറികടക്കാനാണ് ഇന്‍ഫോസിസ് പ്രദേശവാസികളെ ജോലിയ്‌ക്ക് എടുക്കുന്നത്.

ട്രംപ് അധികാരത്തിലെത്തിയ ശേഷം എച്ച് 1 ബി വിസയ്ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തദ്ദേശവാസികള്‍ക്ക് പരമാവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി അതീവ വൈദഗ്ദ്യം ആവശ്യമുള്ള മേഖലകളില്‍ മാത്രം വിസ അനുവദിക്കാനാണ് തീരുമാനം. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് അമേരിക്കയില്‍ ജോലി ചെയ്യുന്ന ടെക്കികള്‍ക്ക് കനത്ത തിരിച്ചടിയാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ ഈ നിലപാട്. ഇതിനിടെയാണ് പരമാവധി സ്വദേശികളെ നിയമിക്കാനുള്ള ഇന്‍ഫോസിസിന്റെ തീരുമാനവും പുറത്തുവരുന്നത്. ഇന്ത്യാനയില്‍ ആരംഭിക്കുന്ന പുതിയ ഓഫീസില്‍ അമേരിക്കയില്‍ നിന്നുള്ള 20,000 പേരെ നിയമിക്കുമെന്ന് സിഇഒ വിശാല്‍ സിക്ക പറഞ്ഞു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ക്ലൗഡ് ഡാറ്റ, യൂസര്‍ എക്‌സ്‌പീരിയന്‍സ് എന്നിവയിലേക്കാകും പുതിയ ജീവനക്കാരെ എടുക്കുക.