ദില്ലി: ജനുവരി പത്തിന് 31 ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഇന്ത്യയുടെ ഭൗമനിരീക്ഷഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2 അടക്കമുള്ള ഉപഗ്രങ്ങളാണ് ഒരൊറ്റ റോക്കറ്റുപയോഗിച്ച് ഐഎസ്ആര്‍ഒ ബഹിരാകാശത്തെത്തിക്കുന്നത്. 

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നും പിഎസ്എല്‍വി സി40 റോക്കറ്റുപയോഗിച്ച് വിക്ഷേപണം നടത്തുവാനാണ് ഐഎസ്ആര്‍ഒ പദ്ധതിയിട്ടിരിക്കുന്നത്. ആഗസ്റ്റില്‍ ഐ.ആര്‍.എന്‍.എസ്.എസ്-വണ്‍ എച്ച് ഉപയോഗിച്ചുള്ള ഗതിനിയന്ത്രണ ഉപഗ്രഹവിക്ഷേപണം പരാജയപ്പെട്ട ശേഷം ഇതാദ്യമായാണ് പിഎസ്എല്‍വി ഉപയോഗിച്ച് ഐഎസ്ആര്‍ഒ വീണ്ടും ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്. 

ഈ വര്‍ഷം ഫിബ്രുവരിയില്‍ പിഎസ്എല്‍വി-സി37 റോക്കറ്റുപയോഗിച്ചുള്ള വിക്ഷേപണത്തില്‍ കാര്‍ട്ടോസാറ്റ് 2 അടക്കം 104 ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ ബഹിരാകാശത്തെത്തിച്ചിരുന്നു. പിന്നീട് ജൂണില്‍ നടത്തിയ മറ്റൊരു വിക്ഷേപണത്തിലൂടെ 30 ഉപഗ്രഹങ്ങളാണ് ഒരുമിച്ച് ബഹിരാകാശത്തെത്തിച്ചത്.