അമേരിക്കന്‍ ഓഹരി വിപണിയിലുണ്ടായ തകര്‍ച്ചയെത്തുടര്‍ന്ന് ഇന്ന് ഇന്ത്യയടക്കമുള്ള ഏഷ്യന്‍ വിപണികളിലും വന്‍തോതില്‍ ഇടിവ് രേഖപ്പെടുത്തി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ വിവിധ മേഖലകളില്‍ ഉണ്ടാക്കിയേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പുതിയ ആശങ്കകള്‍ ആഗോള വിപണിയെ ഉലയ്ക്കുന്നു. അമേരിക്കന്‍ ഓഹരി വിപണിയിലുണ്ടായ തകര്‍ച്ചയെത്തുടര്‍ന്ന് ഇന്ന് ഇന്ത്യയടക്കമുള്ള ഏഷ്യന്‍ വിപണികളിലും വന്‍തോതില്‍ ഇടിവ് രേഖപ്പെടുത്തി. അമേരിക്കന്‍ എഐ സ്റ്റാര്‍ട്ടപ്പായ ആന്ത്രോപിക് പുറത്തിറക്കിയ പുതിയ സാങ്കേതിക വിദ്യയാണ് വിപണിയില്‍ പരിഭ്രാന്തി പടര്‍ത്തിയത്. കമ്പനി അവതരിപ്പിച്ച ടൂള്‍, കരാര്‍ പരിശോധനകള്‍ , കംപ്ലയന്‍സ് ജോലികള്‍ തുടങ്ങിയവ ഓട്ടോമേറ്റ് ചെയ്യാന്‍ പ്രാപ്തമാണ്. ഇത് ഐടി ഔട്ട്സോഴ്‌സിംഗ് മേഖലയുടെ നിലനില്‍പ്പിനെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാധിക്കുമെന്ന നിക്ഷേപകരുടെ ഭീതിയാണ് ഓഹരി വില കുറയാന്‍ ഇടയാക്കിയത്. കൂടാതെ, ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉടന്‍ കുറയ്ക്കില്ലെന്ന സൂചനകളും കയറ്റുമതി കേന്ദ്രീകൃതമായ ഐടി മേഖലയ്ക്ക് തിരിച്ചടിയായി. തുടര്‍ച്ചയായ ആറ് ദിവസത്തെ മുന്നേറ്റത്തിന് ശേഷമാണ് ഏഷ്യന്‍ വിപണികള്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്. ജപ്പാനിലെ വിപണികളില്‍ വലിയ ഇടിവുണ്ടായപ്പോള്‍, ദക്ഷിണ കൊറിയന്‍ വിപണിയില്‍ നേരിയ മുന്നേറ്റം ദൃശ്യമായി.

വിപണിയിലെ പ്രധാന മാറ്റങ്ങള്‍ ഒറ്റനോട്ടത്തില്‍:

അമേരിക്കന്‍ വിപണി: കഴിഞ്ഞ ദിവസം അമേരിക്കയിലെ പ്രധാന സൂചികയായ 'എസ് ആന്‍ഡ് പി 500' 1.6 ശതമാനവും, സാങ്കേതിക കമ്പനികള്‍ ഉള്‍പ്പെടുന്ന 'നാസ്ഡാക്' 2 ശതമാനവും ഇടിഞ്ഞു. വമ്പന്‍ സാങ്കേതിക കമ്പനികളുടെ ഓഹരികള്‍ കൂപ്പുകുത്തിയത് നിക്ഷേപകരെ ആശങ്കയിലാക്കി.

സ്വര്‍ണ്ണവും ബിറ്റ്‌കോയിനും: കഴിഞ്ഞ ദിവസം 3 ശതമാനം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണ്ണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. തുടര്‍ച്ചയായ നാല് ദിവസത്തെ നഷ്ടത്തിന് ശേഷം ബിറ്റ്‌കോയിന്‍ വിലയില്‍ നേരിയ വര്‍ധനവുണ്ടായി.

സുരക്ഷിത നിക്ഷേപം: ഓഹരി വിപണിയിലെ അസ്ഥിരത കാരണം നിക്ഷേപകര്‍ സുരക്ഷിത മാര്‍ഗ്ഗമെന്ന നിലയില്‍ അമേരിക്കന്‍ സര്‍ക്കാര്‍ ബോണ്ടുകളിലേക്ക് പണം മാറ്റുകയാണ്.

വിദഗ്ധരുടെ മുന്നറിയിപ്പ്

സിംഗപ്പൂരിലെ വാന്റേജ് പോയിന്റ് അസറ്റ് മാനേജ്മെന്റ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ നിക്ക് ഫെറസ് വിപണിയുടെ ഇപ്പോഴത്തെ അവസ്ഥയെ 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയോടാണ് ഉപമിച്ചത്. സോഫ്റ്റ്വെയര്‍ കമ്പനികളുടെ ഓഹരികള്‍ അന്ന് ബാങ്കുകള്‍ക്കുണ്ടായതിന് സമാനമായ തിരിച്ചടി നേരിടുകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.