പൂര്‍ണമായും ശീതീകരിച്ച ശില്‍പ്പത്തിനുള്ളില്‍ അത്ഭുതക്കാഴ്ച്ചകള്‍     രണ്ട് ഹെലിപാഡുകള്‍, ജലാശയം, അഡ്വഞ്ചര്‍ പാര്‍ക്ക് എന്നിവയും  കേബിള്‍ കാര്‍ സംവിധാനത്തിനുമാത്രം 40 കോടി രൂപ ചെലവഴിച്ചു മേയ് 23-ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

ചടയമംഗലം: ജടായുപ്പാറ ടൂറിസം പദ്ധതി മേയ് 23-ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പാറമുകളില്‍ പണിപൂര്‍ത്തിയാകുന്ന ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പ്പമാണ് ജടായുവിന്‍റേത്. സമുദ്രനിരപ്പില്‍നിന്ന് 650 അടി പൊക്കത്തിലാണ് ജടായുശില്‍പ്പം പുനര്‍ജനിക്കുന്നത്. 200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവുമുള്ള ശില്‍പ്പം ലോകത്തിലെ ഏറ്റവും ഉയരമുള്ളതാകുമെന്നാണ് കരുതുന്നത്.

Add Asianetnews as a Preferred SourcegooglePreferred

15000 ചതുരശ്രയടി സ്ഥലത്താണ് ശില്‍പ്പം ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും ശീതീകരിച്ച ശില്‍പ്പത്തിനുള്ളിലേക്കു കടന്നാല്‍ അപൂര്‍വകാഴ്ചകള്‍ കാണാം. ഇതിനുള്ളിലെ സാങ്കേതികവിദ്യകള്‍ അമ്പരപ്പിക്കുന്നതാണ്. ഓഡിയോവിഷ്വല്‍ മ്യൂസിയം, 6 ഡി തിയേറ്റര്‍, ത്രേതായുഗസ്മരണ ഉയര്‍ത്തുന്ന മ്യൂസിയം എന്നിവ അത്യാകര്‍ഷകമാകും. ശില്പത്തിനോടുചേര്‍ന്ന് സ്ഥാപിക്കുന്ന സിനിമാ തിയേറ്ററില്‍ 25 പേര്‍ക്ക് ഇരിപ്പിടമുണ്ടാകും.

രാമ-രാവണ യുദ്ധം ദൃശ്യത്തനിമയോടെയും പൗരാണിക പ്രൗഢിയോടെയും പ്രദര്‍ശിപ്പിക്കും. 65 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ജടായുപ്പാറമുകളിലെത്താന്‍ കേബിള്‍ കാര്‍ സംവിധാനം പൂര്‍ത്തിയായി. രണ്ട് ഹെലിപാഡുകള്‍, ജലാശയം, അഡ്വഞ്ചര്‍ പാര്‍ക്ക് എന്നിവ ഇതിനകം പണിപൂര്‍ത്തിയായി. സംസ്ഥാന ടൂറിസം വകുപ്പ് സ്വകാര്യമേഖലയുമായി കൈകോര്‍ത്ത് നടപ്പാക്കുന്ന പ്രഥമ സംരംഭമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്. പ്രവാസികളുടെ പങ്കാളിത്തത്തോടെ 200 കോടി രൂപയാണ് പദ്ധതിക്ക് ചെലവഴിക്കുന്നത്.

കേബിള്‍ കാര്‍ സംവിധാനത്തിനുമാത്രം 40 കോടി രൂപ ചെലവഴിച്ചു. 750 മീറ്ററാണ് കേബിൾ കാർ. ഒരു കാറില്‍ എട്ടുപേര്‍ക്ക് സഞ്ചരിക്കാം. രാജ്യാന്തര നിലവാരത്തിലുള്ള റോഡ് നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ 8.5 കോടി ചെലവഴിച്ചു. വൈദ്യുതിക്കായി 1.75 കോടി രൂപയും ചെലവഴിച്ചു.

എം.സി.റോഡില്‍ കുരിയോട് ഹില്‍വേ ഹോട്ടലിനോടനുബന്ധിച്ച് ജടായു ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ആരംഭിച്ചു. അഡ്വഞ്ചര്‍ പാര്‍ക്ക്നേരത്തെ തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. സാഹസികതയ്ക്കുള്ള സൗകര്യങ്ങളും നിരവധി റൈഡുകളും സഞ്ചാരികളെ ആകര്‍ഷിക്കും. ജടായുപ്പാറയോടു ചേര്‍ന്നുള്ള കോദണ്ഡരാമക്ഷേത്രത്തിന്‍റെ നിര്‍മാണം അവസാനഘട്ടത്തിലാണ്.