2015 ജൂണില്‍ ചൈനീസ് വിപണി 10 ട്രില്യണ്‍ ഡോളര്‍ വരെ വളര്‍ന്നിരുന്നു

ടോക്കിയോ: യുഎസുമായി തുടര്‍ന്ന് പോരുന്ന വ്യാപാരയുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ചൈനയ്ക്ക് ജപ്പനില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ ശുഭകരമല്ല. വ്യാപാര യുദ്ധത്തിന്‍റെ ദേഷഫലങ്ങള്‍ ചൈനയെ പിടിമുറുക്കുന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞദിവസം ലോകത്തെ രണ്ടാമത്തെ വലിയ ഓഹരി വിപണി രാജ്യമെന്ന സ്ഥാനത്ത് നിന്നുളള അവരുടെ പുറത്താകല്‍. അമേരിക്കയ്ക്ക് ശേഷം ഇനി മുതല്‍ ജപ്പാനാവും ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഓഹരി വിപണി രാജ്യം.

കഴിഞ്ഞ ദിവസത്തെ ദൃശ്യമായ കനത്ത ഇടിവിനെ തുടര്‍ന്ന് ചൈനീസ് സ്റ്റോക് എക്സ്ചേഞ്ചിലെ ഓഹരി മൂല്യം 6.09 ട്രില്യണ്‍ ഡോളറായാണ് താഴ്ന്നത്. ജപ്പാനിലെ ടോക്യോ എക്സ്ചേഞ്ചിന്‍റെ ഓഹരി മൂല്യം 6.17 ട്രില്യണ്‍ ഡോളറാണ്. ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണിയായ യുഎസിന്‍റെ മൂല്യം 31 ട്രില്യണ്‍ ഡോളറും. വ്യാപരയുദ്ധമാണ് ചൈനീസ് ഓഹരി വിപണി തകരാനുളള പ്രധാന കാരണമെന്നാണ് ഓഹരി വിപണി വിദഗ്ധരുടെ അഭിപ്രായം. 

2015 ജൂണില്‍ ചൈനീസ് വിപണി 10 ട്രില്യണ്‍ ഡോളര്‍ വരെ വളര്‍ന്നിരുന്നു. വ്യാപാരയുദ്ധത്തെ തുടര്‍ന്ന് ചൈനീസ് സ്റ്റോക്കുകള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ജാപ്പനീസ് സ്റ്റോക്കുകള്‍ സ്ഥിരത പ്രകടിപ്പിച്ചതാണ് ജപ്പാന്‍റെ വലിയ വളര്‍ച്ചയ്ക്ക് കാരണമായ ഘടകം. ഇതെത്തുടര്‍ന്ന് ചൈനീസ് വ്യവസായ ലോക വലിയ ആശങ്കയിലായി.