ദില്ലി: ഹൃദ്രേഗികള്‍ക്കുള്ള സ്റ്റെന്റിന് പിന്നാലെ കൃത്രിമ കാല്‍ മുട്ടുകളുടെയും വിലയില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണം. തേയ്മാനം കാരണം മാറ്റിവെയ്കക്കുന്ന കൃത്രിമ കാല്‍മുട്ടിന്റെ വില 54720 രൂപയ്ക്ക് താഴെ ആയിരിക്കണമെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇത് സംബന്ധിച്ച് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയിരു്നനു.

കൃത്രിമ കാല്‍മുട്ടുകള്‍ക്ക് നിലവില്‍ ഒന്നര ലക്ഷം രൂപ മുതൽ രണ്ടര ലക്ഷം രൂപ വരെയാണ് ആശുപത്രികള്‍ വില ഈടാക്കുന്നത്. നേരത്തെ ഹൃദ്രോഗ ചികിൽസയ്ക്കുള്ള സ്റ്റെന്റിന് വില പരിധി നിർണയിച്ച മാതൃകയിലുള്ള ഈ ഇടപെടൽ വഴി ജനത്തിന് വർഷം 1500 കോടി രൂപയുടെ നേട്ടമുണ്ടാകുമെന്ന് മന്ത്രി അനന്ത്കുമാർ പറഞ്ഞു. പ്രതിവര്‍ഷം ഒന്നരലക്ഷം പേരാണ് രാജ്യത്ത് മുട്ടുമാറ്റൽ ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നത്. കൊള്ള ലാഭത്തിനെതിരേ ശക്തമായ നടപടികൾ തുടരുമെന്നും വില പരിധി ലംഘിക്കുന്ന ആശുപത്രികൾക്കും വ്യാപാരികൾക്കുമെതിരേ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

കൂടുതലായി ഉപയോഗിക്കപ്പെടുന്ന കൊബാള്‍ട്ട് ക്രോമിയം ഇംപ്ലാന്റുകള്‍ക്ക് 54,720 രൂപയും നികുതിയും ആണ് പരമാവധി വില. ഇപ്പോള്‍ ഇതിന് 1,58,324 രൂപ വരെ ഈടാക്കുന്നുണ്ട്. 65 ശതമാനത്തോളം വിലക്കുറവാണ് ഇതിനുണ്ടാകുന്നത്. ടൈറ്റാനിയം, ഓക്സിഡൈസ്ഡ് സിര്‍ക്കോണിയം എന്നിങ്ങനെയുള്ള പ്രത്യേകതരം ലോഹങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഇംപ്ലാന്റുകള്‍ക്ക് ഇനി 76,600 രൂപയായിരിക്കും പരമാവധി വില. ഇതിന് 2,46,251 രൂപ വരെയാണ് ഇപ്പോള്‍ ഈടാക്കുന്നത്.