അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു. പാകിസ്ഥാൻ മധ്യസ്ഥതയിൽ നടന്ന ചർച്ചയെ തുടർന്ന് ഹോർമുസ് കടലിടുക്ക് തുറക്കാൻ തീരുമാനമായതാണ് വിലയിടിവിന് കാരണം. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയിൽ പോസിറ്റീവ് മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു. ഹോർമുസ് കടലിടുക്ക് രണ്ടാഴ്‌ചത്തേക്ക് തുറക്കാൻ ഇറാൻ ധാരണയിലെത്തിയ റിപ്പോർട്ടുകളാണ് എണ്ണ വില താഴാൻ കാരണം. യുദ്ധഭീതിയൊഴിഞ്ഞത് വിതരണ ശൃംഖലയിലെ ആശങ്കകൾ കുറച്ചതാണ് ആശ്വാസമായത്. 109 ഡോളറിന് മുകളിൽ ബാരലിന് വിലയുണ്ടായിരുന്ന എണ്ണ വില 95 ലേക്ക് താഴ്ന്നു. മണിക്കൂറുകൾക്കിടെ 14 ഡോളറോളം ഇടിവാണ് രേഖപ്പെടുത്തിയത്.
ലോകത്തെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് ഭാഗം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കാൻ ഇറാൻ സമ്മതിച്ചതായി ട്രംപ് അറിയിച്ചു. ഇത് ആഗോള എണ്ണ വിപണിക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
യുഎസ് ബോണ്ടുകളും യുഎസ് കമ്പനികളുടെ ഓഹരികളും വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും ഫീൽഡ് മാർഷൽ അസിം മുനീറിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലെ നിർദേശങ്ങൾ ട്രംപ് അംഗീകരിച്ചതോടെയാണ് താൽക്കാലിക വെടിനിർത്തൽ സാധ്യമായത്. വരും ദിവസങ്ങളിൽ ഇസ്ലാമാബാദിൽ വെച്ച് സമാധാന ചർച്ചകൾ തുടരും. ഫെബ്രുവരി 28 മുതൽ ആരംഭിച്ച യുദ്ധത്തിന് താൽക്കാലിക ശമനമുണ്ടായതോടെ ആഗോള സമ്പദ്‌വ്യവസ്ഥയിൽ പോസിറ്റീവ് ആയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. എണ്ണവില കുറയുന്നത് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് വലിയ ഗുണകരമാകും.


