പതിനഞ്ച് വര്‍ഷം മുന്‍പ് 'ഡോഗ് ഫ്രൂട്ട്' എന്ന് വിളിക്കപ്പെട്ടിരുന്ന അവക്കാഡോ ഇന്ന് ഇന്ത്യയില്‍, ഒരു വലിയ ബിസിനസായി മാറിയിരിക്കുന്നു. ശില്‍പ ഷെട്ടിയുടെ വെളിപ്പെടുത്തലാണ് രാജ്യത്ത് വില കുതിച്ചുയരാന്‍ കാരണമായത്. വര്‍ധിച്ചുവരുന്ന വിപണി സാധ്യതകളും പുതിയ നാടന്‍ ഇനങ്ങളുടെ വരവും ഈ കൃഷിയുടെ ഭാവി ശോഭനമാക്കുന്നു.

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ അവക്കാഡോയ്ക്ക് ഒരു വിപണിയേ ഉണ്ടായിരുന്നില്ല; മരത്തില്‍ നിന്ന് പഴുത്ത് വീഴുന്ന പഴം നായ്ക്കള്‍ തിന്നിരുന്നതിനാല്‍ 'ഡോഗ് ഫ്രൂട്ട്' എന്നായിരുന്നു ഇതിന്റെ പേര്. എന്നാല്‍ ഇന്ന് വയനാട്ടിലെ തോട്ടങ്ങളില്‍ നിന്ന് തുടങ്ങി മുംബൈയിലെ ആഡംബര റെസ്റ്റോറന്റുകളില്‍ വരെ അവക്കാഡോ വലിയൊരു ബിസിനസ്സ് താരമാണ്.

ശില്‍പ ഷെട്ടിയും വഴിത്തിരിവും

വയനാട്ടിലും മറ്റും കാപ്പിക്കുരുവിന് തണലേകാന്‍ നട്ട ഈ മരം പിന്നീട് ഒരു വന്‍കിട ബിസിനസ്സായി മാറുകയായിരുന്നു. 2011-ല്‍ ബോളിവുഡ് താരം ശില്‍പ ഷെട്ടി തന്റെ ചര്‍മ്മസംരക്ഷണത്തിന് അവക്കാഡോ ഉപയോഗിക്കുന്നുവെന്ന് പറഞ്ഞതാണ് ഒരു പ്രധാന വഴിത്തിരിവായത്. ഇതോടെ ഒറ്റരാത്രികൊണ്ട് ഇതിന്റെ വില ഇരട്ടിയായി. കഴിഞ്ഞ വര്‍ഷം 10 മുതല്‍ 15 ടണ്‍ വരെ വിളവെടുത്ത വയനാട്ടിലെ കോട്ടനാട് എസ്റ്റേറ്റ്, നാല് വര്‍ഷത്തിനുള്ളില്‍ അത് 40-50 ടണ്‍ ആക്കാന്‍ ലക്ഷ്യമിടുന്നു.

വിപണിയിലെ വന്‍ സാധ്യതകള്‍

കാലാവസ്ഥാ വ്യതിയാനം കാരണം കാപ്പിയും കുരുമുളകും പ്രതിസന്ധിയിലായപ്പോള്‍ കര്‍ഷകര്‍ക്ക് ഒരു മികച്ച ബദലായി അവക്കാഡോ മാറുന്നുണ്ട്. ഇന്ത്യയില്‍ പ്രതിവര്‍ഷം 15,000 ടണ്‍ അവക്കാഡോ ഇറക്കുമതി ചെയ്യുമ്പോള്‍, ആഭ്യന്തര ഉത്പാദനം കേവലം 8,000-9,000 ടണ്‍ മാത്രമാണ്. വലിയൊരു വിപണിയാണ് കര്‍ഷകരെ കാത്തിരിക്കുന്നത്.

നാടന്‍ ഇനങ്ങളുടെ മുന്നേറ്റം

ഇന്ത്യയിലെ ഓരോ അവക്കാഡോ മരവും ജനിതകപരമായി വ്യത്യസ്തമാണെന്നതാണ് പ്രധാന പ്രശ്‌നമെന്ന് ബെംഗളൂരുവിലെ ഐഐഎച്ച്ആര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ഗണേശന്‍ കരുണാകരന്‍ പറയുന്നു. 25 വര്‍ഷത്തെ ഗവേഷണത്തിനൊടുവില്‍ രണ്ട് മികച്ച നാടന്‍ ഇനങ്ങള്‍ അവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അംഗീകാരമില്ലാത്ത നഴ്‌സറികളില്‍ നിന്ന് അസുഖം ബാധിച്ച തൈകള്‍ വാങ്ങി കബളിപ്പിക്കപ്പെടരുതെന്നും അദ്ദേഹം കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

എന്തൊക്കെ വെല്ലുവിളികള്‍ ഉണ്ടെങ്കിലും, കര്‍ഷകര്‍ ഈ പഴത്തെ നെഞ്ചിലേറ്റിക്കഴിഞ്ഞു. എട്ട് വര്‍ഷം മുന്‍പ് വയനാട്ടില്‍ രണ്ട് ഏക്കറില്‍ കൃഷി തുടങ്ങിയ ഷിജു സെബാസ്റ്റ്യന്‍ എന്ന കര്‍ഷകന്‍ ഈ വര്‍ഷം 3,500 കിലോയാണ് ബെംഗളൂരു വിപണിയില്‍ വിറ്റഴിച്ചത്. മറ്റ് കൃഷികള്‍ ഉപേക്ഷിച്ച് മൂന്ന് ഏക്കറില്‍ കൂടി പൂര്‍ണ്ണമായും അവക്കാഡോ നടാനുള്ള തയ്യാറെടുപ്പിലാണ് ഷിജു.