മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് എന്നിവ 4.7 ശതമാനം വീതം ഉയർന്നു.

മുംബൈ: ഇന്ത്യൻ വിപണികൾ ഇന്ന് അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തി. ഓട്ടോ, ഐടി ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ. എൻ‌എസ്‌ഇ നിഫ്റ്റി 50 സൂചിക 1.52 ശതമാനം ഉയർന്ന് 11,300 ൽ എത്തി. ബി‌എസ്‌ഇ സെൻ‌സെക്സ് 558 പോയിൻറ് ഉയർന്ന് 38,492 ൽ എത്തി. യുഎസ് ഫെഡറൽ റിസർവ് ഈയാഴ്ച തങ്ങളുടെ ധനനയ നിലപാട് പ്രഖ്യാപിക്കുമെന്നാണ് നിക്ഷേപകർ വിലയിരുത്തുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

നിഫ്റ്റി ഓട്ടോ സൂചിക 3.5 ശതമാനം ഉയർന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് എന്നിവ 4.7 ശതമാനം വീതം ഉയർന്നു. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ഓഹരി ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) 5.1 ശതമാനം ഉയർന്നു. ജൂൺ അവസാനിച്ച പാദത്തിൽ പ്രതീക്ഷിച്ചതിലും മികച്ച ലാഭം കമ്പനി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് നിഫ്റ്റിയിലെ ഏറ്റവും മികച്ച നേട്ടക്കാരനായി അൾട്രാടെക് സിമൻറ് മാറി. 7.2 ശതമാനമാണ് അൾട്രാടെക് സിമന്റിന്റെ നേട്ടം. 

1.8 ശതമാനം ഇടിവോടെ ഐസിഐസിഐ ബാങ്കാണ് ഏറ്റവും പിന്നിൽ. ചൊവ്വാഴ്ച ആരംഭിക്കുന്ന ഫെഡറൽ റിസർവിന്റെ രണ്ട് ദിവസത്തെ മീറ്റിംഗിൽ വളരെയധികം ശ്രദ്ധയോ‌ടെയാണ് നിക്ഷേപകരും വിപണിയും വീക്ഷിക്കുന്നത്. യുഎസ് കോൺഗ്രസ് മറ്റൊരു ഉത്തേജക പാക്കേജിനെക്കുറിച്ച് ചർച്ചചെയ്യുന്നതായുളള വാർത്തകളും ആ​ഗോള വിപണിക്ക് ആത്മവിശ്വാസം പകരുന്നു. 

"മാർക്കറ്റുകൾ ദീർഘകാല വ്യാപാര ശ്രേണിയിൽ നിന്ന് വിച്ഛേദിക്കപ്പെട്ടു, ഹ്രസ്വകാലത്തേക്ക് ഉയർന്ന തലത്തിലേക്ക് പോകാം, ”ദീപക് ജസാനി (ഹെഡ് റീട്ടെയിൽ റിസർച്ച്, എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ്) ലൈവ് മിന്റിനോട് പ്രതികരിച്ചു.